തിരുവനന്തപുരം: ഗോദാവരീ തീരത്ത് കൃഷി ചെയ്ത ഒറിജിനൽ ജയ അരി ഏപ്രിൽ 15ന് കേരളത്തിലെത്തും. സപ്ലൈകോയുടെ വിപണന കേന്ദ്രങ്ങളിലൂടെയാകും വില്പന. പ്രതിമാസം 3840 ടൺ ജയഅരി വേണമെന്നാണ് സംസ്ഥാനം ആവശ്യപ്പെട്ടിട്ടുള്ളത്.
കഴിഞ്ഞ നവംബർ ഒന്നിന് ഭക്ഷ്യമന്ത്രി ജി.ആർ.അനിൽ ആന്ധ്രാപ്രദേശ് ഭക്ഷ്യമന്ത്രി വെങ്കട നാഗേശ്വര റാവുവുമായി തിരുവനന്തപുരത്ത് നടത്തിയ ചർച്ചയിലെ തീരുമാനപ്രകാരമാണ് വ്യാപകമായി ജയഅരി ഉത്പാദിപ്പിച്ചത്. ഇപ്പോൾ ആദ്യ വിളവെടുപ്പ് നടക്കുകയാണ്. നന്നായി മഴ ലഭിച്ചതിനാൽ നല്ല വിളവ് ലഭിച്ചെന്നാണ് റിപ്പോർട്ടുകൾ.
സംസ്ഥാനത്ത് ഇപ്പോൾ 'ജയ' എന്ന പേരിൽ വിൽക്കുന്നത് ബൊണ്ടാലു എന്ന ഇനം ആന്ധ്ര അരി ഉൾപ്പെടെയുള്ളവയാണ്. ഇതിനു പുറമെ പഞ്ചാബ് ജയ, കർണ്ണാടക ജയ ഇനങ്ങളും വിപണിയിൽ സുലഭം.
ഗോദാവരി മേഖലയിലെ പ്രത്യേക കാലാവസ്ഥയിൽ കൃഷി ചെയ്യുന്നതാണ് ഒറിജിനൽ ജയ എന്ന് ആന്ധ്രപ്രദേശ് ഭക്ഷ്യമന്ത്രി മന്ത്രി ജി.ആർ.അനിലുമായി നവംബർ ഒന്നിനു ചർച്ച നടത്തിയ ശേഷം മാദ്ധ്യമ പ്രവർത്തകരോടു വ്യക്തമാക്കിയിരുന്നു. 1965നു ശേഷം ആന്ധ്രയിൽ ജയ അരി ഉത്പാദനം കുറഞ്ഞ് ക്രമേണ ഇല്ലാതായി. നേരത്തെ കരുതിയിരുന്ന വിത്തിൽ നിന്നാണ് കേരളത്തിന്റെ ആവശ്യപ്രകാരം വിളവിറക്കിയതും ഇപ്പോൾ കൊയ്തെടുക്കുന്നതും. ഡിസംബറിൽ ജയ നെല്ല് കൃഷി ചെയ്യാൻ ആന്ധ്രസർക്കാർ ഗോദാവരിയിലെ കർഷകരോട് ആവശ്യപ്പെടുകയായിരുന്നു.
വിലയിൽ മുന്നിൽ 'ജയ'
ഇപ്പോൾ വിപണിയിലുള്ള ഡ്യൂപ്ലിക്കേറ്റ് ജയ അരിക്ക് വിപണിയിൽ കിലോഗ്രാമിന് 53 രൂപ വിലയാണ്. ചില്ലറ വിപണിയിൽ 60 രൂപ വരെ ഈടാക്കുന്നുണ്ട്. മട്ട വടി അരിക്ക് മൊത്ത വിപണിയിൽ 49 രൂപയാണ്. 'പഞ്ചാബ് ജയ'യ്ക്ക് 39 രൂപയും 'കർണ്ണാടക ജയ'യ്ക്ക് 40 രൂപയുമാണ്. അരി വിപണിയിൽ വീണ്ടും വിലക്കയറ്റത്തിന്റെ സൂചനയാണ് കാണുന്നതെന്ന് വ്യാപാരികൾ പറയുന്നു. ഒരു മാസം മുമ്പ് മൊത്തവിപണി വില 39 രൂപയായിരുന്ന മട്ട ഉണ്ട അരിയും സുരേഖയും ഇപ്പോൾ 43 രൂപയായി.
നീല, വെള്ള കാർഡുകാർക്ക്
ഗോതമ്പ് ലഭിക്കും
തിരുവനന്തപുരം: ഈ മാസം നീല,വെള്ള കാർഡുകാർക്കും ഗോതമ്പ് ലഭിക്കുമെന്നും മന്ത്രി ജി.ആർ.അനിൽ അറിയിച്ചു. കഴിഞ്ഞ സെപ്തംബറിൽ ഇവർക്കു ഗോതമ്പ് വിതരണം കേന്ദ്രം നിറുത്തിലാക്കിയിരുന്നു. തുടർന്ന് സംസ്ഥാനത്തിന്റെ അഭ്യർത്ഥനയെ തുടർന്നാണ് ഈ മാസം ഗോതമ്പ് നൽകിയത്. കൂടാതെ 991മെട്രിക് ടൺ റാഗിയും അനുവദിച്ചിട്ടുണ്ട്. റേഷൻ കടകളിലൂടെ ഒരു കിലോ പായ്ക്കിലാക്കി അടുത്തമാസം മുതൽ റാഗിപ്പൊടി വിതരണം ചെയ്യും. റേഷൻകടകളിലൂടെ വിതരണം ചെയ്യുന്നത് ഫോർട്ടഫൈഡ് പുഴുക്കലരിയാണെന്നും ഇതുവരെ എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങളുള്ളതായി റിപ്പോർട്ടുകളില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇ പോസിന് ഇന്റർനെറ്റ് വേഗത
കൂട്ടും, പുതിയ സോഫ്റ്റ്വെയറും
ഏപ്രിലിൽ ഇ പോസ് സർവീസ് ക്യാമ്പുകൾ
തിരുവനന്തപുരം: റേഷൻ സെർവർ തകരാർ പരിഹരിക്കാൻ ഇന്റർനെറ്റ് സേവനം നൽകുന്ന ബി.എസ്.എൻ.എൽ ബാൻഡ് വിഡ്ത്ത് 100 എം. ബി. പി. എസ് ആയി വർദ്ധിപ്പിക്കും. സർക്കാരിന്റെ നിർദ്ദേശ പ്രകാരമാണിത്. റേഷൻ വിതരണം കാര്യക്ഷമമാക്കാൻ പുതിയ സോഫ്റ്റ്വെയറും ഇ പോസ് മെഷീനുകളിൽ നല്ല റേഞ്ചുള്ള മൊബൈൽ കമ്പനികളുടെ സിം കാർഡുകളും ഉപയോഗിക്കും.
ഭക്ഷ്യമന്ത്രി ജി.ആർ.അനിൽ വിളിച്ച ഹൈദരാബാദ് എൻ.ഐ.സി ഉദ്യോഗസ്ഥരുടെയും ഐ.ടി മിഷൻ, കെൽട്രോൺ, സി-ഡാക്ക്, ബി.എസ്.എൻ.എൽ പ്രതിനിധികളുടെയു യോഗത്തിലാണ് നിർദേശം.
നിലവിൽ 14,160 റേഷൻകടകളിൽ ഭൂരിഭാഗവും ഇ-പോസ് മെഷീനിൽ ഉപയോഗിക്കുന്നത് ബി.എസ്.എൻ.എൽ സിം ആണ്. ബി.എസ്.എൻ.എൽ നൽകുന്ന ബാൻഡ് വിഡ്ത്ത് 20 എം.ബി.പി.എസാണ്. വേഗത കുറവായതിനാൽ വിതരണത്തിൽ നിരവധി തടസങ്ങൾ എൻ.ഐ.സി പരിശോധയിൽ കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ മാർച്ച് 20 മുതൽ 100 എം.ബി.പി.എസ് ആയി ഉയർത്തണമെന്ന നിർദ്ദേശം ബി.എസ്.എൻ.എൽ അംഗീകരിച്ചു. റേഷൻ വിതരണത്തിന് 2017ലെ സോഫ്റ്റ് വെയറാണ് ഉപയോഗിക്കുന്നത്. പുതിയ പതിപ്പിലേക്ക് മാറിയാൽ പ്രശ്നങ്ങൾ ശാശ്വതമായി പരിഹരിക്കാമെന്ന എൻ.ഐ.സി നിർദേശവും അംഗീകരിച്ചു. ഏപ്രിൽ ഒന്നുമുതൽ പുതിയ സോഫ്റ്റ് വെയറിലേക്ക് മാറും. ഇതിനായി കെൽട്രോണിന്റെ സഹകരണത്തോടെ ഐ.ടി വിദഗ്ദധരെ നിയോഗിക്കും.
റേഷൻകടകളുള്ള സ്ഥലങ്ങളിൽ നല്ല റേഞ്ചുള്ള മൊബൈൽ നെറ്റ് വർക്കുള്ള കമ്പനികളുടെ സിം കാർഡുകൾ ഇപോസ് മെഷീനിൽ സ്ഥാപിക്കാനും ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ഇ-പോസ് മെഷനീകുകളുടെ തകരാറുകൾ പരിഹരിക്കാൻ ഏപ്രിൽ ഒന്നു മുതൽ 30 വരെ സംസ്ഥാനത്താകെ സർവീസ് ക്യാമ്പ് സംഘടിപ്പിക്കും.
ഇ-പോസ് വഴി വിതരണം ചെയ്യാത്ത ഭക്ഷ്യധാന്യങ്ങൾ ഒഴിവാക്കും. കാർഡുടമകൾക്ക് ബില്ല് നൽകുമ്പോൾ അവരുടെ ഫോണിൽ ലഭിക്കുന്ന മെസേജിൽ ഭക്ഷ്യധാന്യങ്ങളുടെ അളവ് ഇല്ലെന്ന പരാതിയിൽ സിഡാക്കിന് മന്ത്രി താക്കീത് നൽകി. കാർഡുടമകൾക്ക് ഈ സന്ദേശം എത്തിക്കാൻ ഒരു കോടി രൂപയാണ് ഭക്ഷ്യവകുപ്പ് നൽകുന്നത്. എല്ലാ മാസവും അദ്യത്തെ തിങ്കളാഴ്ച എൻ.ഐ.സി ഉദ്യോഗസ്ഥരുടെയും റേഷൻ ഉദ്യോഗസ്ഥരുടെയും ഓൺലൈൻ യോഗം ചേർന്ന് റേഷൻവിതരണത്തിലെ പ്രശ്നങ്ങൾ പരിശോധിക്കാനും തീരുമാനമായി
'' അധികം ഒ.ടി.പി, മാന്വൽ വിതരണം നടക്കുന്നത് കേരളത്തിൽ മാത്രമാണ്. ഇത് നിയന്ത്രിക്കണം''
എൻ.ഐ.സി ഉദ്യോഗസ്ഥർ
പരാതിപ്പെടാൻ ഹെൽപ്പ് ഡെസ്ക്: 7561050035,7561050036
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |