തിരുവനന്തപുരം: വിമാനത്തിൽ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് നേരേ നടന്നത് ആസൂത്രിത ആക്രമണമെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ പറഞ്ഞു. കണ്ണൂരിൽ നിന്ന് വിമാനത്തിൽ കയറിയ മൂന്ന് പേരിലൊരാൾ രണ്ട് വധോദ്യമക്കേസുകളടക്കം 19 കേസുകളിൽ പ്രതിയാണ്. മറ്റുള്ളവരും ക്രിമിനൽ പശ്ചാത്തലമുള്ളവരാണ്.
പ്രതിപക്ഷ നേതാവിന്റെ വസതിയിൽ പ്രതിഷേധ പ്രകടനം നടത്തിയ ഡി.വൈ.എഫ്.ഐ പ്രവർത്തകർ കടന്നു കയറിയതിനെ അംഗീകരിക്കുന്നില്ല. പ്രതിഷേധം കൊണ്ട് ചിലപ്പോൾ യുവാക്കൾ കടന്നു കയറിയിരിക്കാം. എന്നാൽ ,അതു പോലും പാടില്ലെന്നാണ് നിലപാട്. ഇവിടെ കലാപത്തിന് നേതൃത്വം കൊടുത്ത് യുവജനങ്ങൾക്ക് തൊഴിൽ സാദ്ധ്യതകളൊക്കെ നഷ്ടപ്പെടുത്തുന്നതും, ജീവിതം വഴി മുട്ടിക്കുന്നതുമെല്ലാം വി.ഡി. സതീശനാണെന്ന് യുവജനങ്ങൾ കരുതുന്നു. അതുകൊണ്ട് അദ്ദേഹത്തിനെതിരെ പ്രതിഷേധമുണ്ടായിക്കാണും. കെ.പി.സി.സി ഓഫീസിൽ എവിടെയാണ് ആക്രമിച്ചത്. അവിടെ ഓഫീസിന് മുന്നിലെ ഫ്ലക്സ് ബോർഡ് തകർന്നിട്ടുണ്ട്. അതു പോലും പാടില്ല. പയ്യന്നൂരിൽ ഗാന്ധി പ്രതിമ തകർത്തത് ആര് ചെയ്താലും തെറ്റാണ്. എൽ.ഡി.എഫ് അതിനെ ഒരു തരത്തിലും പ്രോത്സാഹിപ്പിക്കില്ല. സ്വർണക്കടത്ത് കേസിൽ കൂട്ടു പ്രതിയായ ശിവശങ്കറിനെതിരെ സർക്കാർ നിയമപരമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. ജയിലിൽ നിന്ന് പുറത്തിറങ്ങിയ അയാളെ ഇനിയും തിരിച്ചെടുത്തില്ലെങ്കിൽ സർക്കാർ കുറ്റക്കാരാവുമെന്നും ജയരാജൻ പറഞ്ഞു.
സ്വയം ന്യായീകരിച്ച് ജയരാജൻ മുഖ്യമന്ത്രിയെ ആക്രമിക്കുന്നത്
തടഞ്ഞതിന് നന്ദി പറയണം
തിരുവനന്തപുരം: മുഖ്യമന്ത്രിയെ വിമാനത്തിൽ ആക്രമിക്കാൻ ശ്രമിക്കുമ്പോൾ നോക്കി നിൽക്കണോ? ആക്രമണത്തെ പ്രതിരോധിക്കുകയാണ് ചെയ്തത്. അതിന് വിമാനക്കമ്പനിയും എയർപോർട്ട് അതോറിറ്റിയും എന്നോട് നന്ദി പറയണം - എൽ.ഡി.എഫ് കൺവീനർ ഇ.പി.വജയരാജന്റേതാണ് വിശദീകരണം.
കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാ കമ്മിറ്രിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മീറ്ര് ദ പ്രസിൽ സംസാരിക്കുകയായിരുന്നു ജയരാജൻ. ഭീകരപ്രവർത്തകർ മാത്രമാണ് വിമാനത്തിൽ ഇത്തരത്തിലുള്ള അക്രമണങ്ങൾ നടത്തിയിട്ടുള്ളത്. 12,000 രൂപ കൊടുത്ത് ആൾക്കാരെ കയറ്റിവിട്ട് ആക്രമിക്കാൻ ശ്രമിച്ചതിനെയാണ് മാദ്ധ്യമങ്ങൾ അപലപിക്കേണ്ടത്. കെ. സുധാകരനുമായി ആലോചിച്ച് വി.ഡി. സതീശനാണ് അക്രമികളെ അയച്ചത്.
വിമാനത്തിൽ പ്രതിഷേധിച്ചവർ മദ്യപിച്ചതായി മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നില്ലല്ലോ എന്ന ചോദ്യത്തിന്, മദ്യപിക്കാത്തതാണോ പ്രശ്നമെന്നായിരുന്നു മറു ചോദ്യം. വിമാനത്തിനുള്ളിലെ അവരുടെ പെരുമാറ്രം കണ്ടാൽ ആർക്കും അങ്ങനെ തോന്നിപ്പോവും. ഏതായാലും കോൺഗ്രസ് ആസൂത്രണം ചെയ്ത പദ്ധതി പാളിപ്പോയി.
ആർ.എസ്.എസ് പരിശീലനം കൊടുത്ത സ്വപ്നസുരേഷാണ് ഇപ്പോൾ യു.ഡി.എഫിന്റെ സംരക്ഷക. ഗാന്ധിസം വിട്ട് കോൺഗ്രസ് ഇപ്പോൾ മറ്റു ചിലതിന് പിറകെയാണ്. അക്രമം കാട്ടി ജനങ്ങളെ പ്രകോപിപ്പിക്കുകയാണ് അവരുടെ ലക്ഷ്യം. വികസനം മുരടിപ്പിക്കുകയാണ് തന്ത്രം. എൽ.ഡി.എഫ് അക്രമത്തിനില്ല. ജനങ്ങളുടെ ക്ഷേമമാണ് ലക്ഷ്യം. പ്രകോപനങ്ങളിൽ അകപ്പെടരുതെന്നാണ് പ്രവർത്തകരോട് അഭ്യർത്ഥിച്ചിട്ടുള്ളത്. കെ.പി.സി.സി ആസ്ഥാനത്തിന് മുന്നിലെ ബോർഡ് തകർത്തത് പ്രവർത്തകരുടെ വികാര പ്രകടനമാവാം. അക്കാര്യം പരിശോധിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |