ആലപ്പുഴ: കള്ളനോട്ട് കേസിൽ അറസ്റ്റിലായ എടത്വ കൃഷി ഓഫീസർ ജിഷമോൾ (39), തനിക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്ന് കോടതിയിൽ പറഞ്ഞതോടെ തിരുവനന്തപുരം പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. മാവേലിക്കര ജയിലിൽ റിമാൻഡിലായിരുന്ന ജിഷയെ വ്യാഴാഴ്ച രാത്രിയാണ് തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത്.
ജിഷയെ ഏതാനും ദിവസം മാനസികാരോഗ്യ വിദഗ്ദ്ധരുടെ നിരീക്ഷണത്തിൽ പ്രത്യേക സെല്ലിൽ പാർപ്പിക്കും. തുടർന്ന് പരിശോധന റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കും. ഇതിനു ശേഷം വിശദമായ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി പൊലീസ് കസ്റ്റഡിയിൽ വാങ്ങും. ഇതുവരെ നടത്തിയ ചോദ്യം ചെയ്യലിൽ കള്ളനോട്ടിന്റെ ഉറവിടം വെളിപ്പെടുത്താൻ ജിഷ തയ്യാറായില്ല. പൊലീസിനോട് പരസ്‌പര വിരുദ്ധമായാണ് സംസാരിച്ചത്. കള്ളനോട്ട് സംഘത്തിലെ മറ്റുള്ളവരെ രക്ഷിക്കാനുള്ള ശ്രമമാണെന്ന് പൊലീസ് സംശയിക്കുന്നു. കഴിഞ്ഞ ദിവസമാണ് ജിഷമോളെ കള്ളനോട്ട് കേസിൽ ആലപ്പുഴയിലെ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |