തൃശൂർ: വാണിജ്യ സ്ഥാപനങ്ങളുടെ ഷോ റൂമുകളിൽ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർത്ഥികളിൽ നിന്ന് വൻ തുക തട്ടിയ വൻ ഓൺലൈൻ തട്ടിപ്പു സംഘത്തെ തൃശൂർ സിറ്റി സൈബർ പൊലീസ് അറസ്റ്റ് ചെയ്തു.
ഈസ്റ്റ് ഡൽഹി ഷക്കർപൂർ നെഹ്രു എൻക്ലേവ് സ്‌കൂൾ ബ്ലോക്കിൽ താമസിക്കുന്ന സൂരജ് (23), ഡൽഹി ഫസൽപൂർ മാൻഡവല്ലി സ്വദേശി വരുൺ (26), വിശാഖപട്ടണം മുലഗഡേ ഹൗസിംഗ് കോളനിയിലെ ജേക്കബ്ബ് രാജ് (22) എന്നിവരാണ് ഉത്തർപ്രദേശിലെ നോയിഡയിൽ അറസ്റ്റിലായത്. എത്ര ഉദ്യോഗാർത്ഥികളിൽ നിന്ന് എത്ര പണം നഷ്ടമായെന്നത് സംബന്ധിച്ച് അന്വേഷണത്തിലാണ് പൊലീസ്.
ഓൺലൈൻ ജോബ് പോർട്ടലുകളിലെ ഉദ്യോഗാർത്ഥികളുടെ വിശദാംശങ്ങൾ ശേഖരിച്ചാണ് തട്ടിപ്പിന്റെ തുടക്കം.
തുടർന്ന്, രാജ്യത്തെ പ്രമുഖ ബിസിനസ് സ്ഥാപനങ്ങളുടെ പേരുകളോട് സാമ്യമുള്ള വ്യാജ ഇ-മെയിൽ വിലാസങ്ങളും, വെബ്‌സൈറ്റുമുണ്ടാക്കും. ഇത്തരം ഇ-മെയിലുകളിൽ നിന്നും ഉദ്യോഗാർത്ഥികളുടെ ഇ മെയിലിലേക്ക് ജോലി വാഗ്ദാനം ചെയ്ത് സന്ദേശമയക്കും. ഉദ്യോഗാർത്ഥികളുടെ വിദ്യാഭ്യാസ യോഗ്യതയും പ്രായവും പരിഗണിച്ചായിരിക്കും ജോലി വാഗ്ദാനം. ഇതിനായി സ്ഥാപനങ്ങളുടെ പേരിൽ ലെറ്റർപാഡും, രേഖകളും വ്യാജമായി സൃഷ്ടിക്കുന്നതിനാൽ ഉദ്യോഗാർത്ഥികൾക്ക് വിശ്വാസവുമാകും. ഇമെയിലിൽ നൽകിയിട്ടുള്ള ഫോൺ നമ്പറിൽ ബന്ധപ്പെടുന്ന ഉദ്യോഗാർത്ഥികളെ, വിശ്വസിപ്പിക്കാനായി ഓൺലൈൻ ഇന്റർവ്യൂവും ടെസ്റ്റും നടത്തും.
കെണിയിൽ വീണെന്ന് ഉറപ്പാകുന്നതോടെ, അഡ്മിഷൻ ഫീസ്, ട്രെയിനിംഗ് ചാർജ് തുടങ്ങിയവയ്ക്കായി ചെറിയ തുകകൾ അക്കൗണ്ടിലേക്ക് നിക്ഷേപിക്കാൻ പറയും. നിയമനം ലഭിച്ച് ആദ്യ ശമ്പളത്തോടൊപ്പം നിക്ഷേപിച്ച തുക തിരികെ ലഭിക്കുമെന്ന് വിശ്വസിപ്പിക്കും. ചെറിയ തുകകളായതിനാൽ, പലരും പരാതി നൽകാറില്ല. ട്രെയിനിംഗ് -അഡ്മിഷൻ ഫീസായി 3500 വരെ ഈടാക്കാറുണ്ടെന്ന് പ്രതികൾ തന്നെ മൊഴി നൽകിയിട്ടുണ്ട്. ജോലി ലഭിക്കാതായവർ സ്ഥാപനങ്ങളെ സമീപിച്ചപ്പോഴാണ് തട്ടിപ്പുവിവരം മനസിലായത്.
വിവിധ സംസ്ഥാനങ്ങളിലെ ഷോറൂമുകളിലാണ് ജോലി വാഗ്ദാനം ചെയ്യുന്നത്. സ്ഥാപനങ്ങളുടെ പണം നഷ്ടപ്പെട്ടിട്ടില്ല. പ്രതികളുടെ മൊബൈൽ ഫോൺ, ലാപ്‌ടോപ്പ്, പെൻഡ്രൈവ് എന്നിവ പരിശോധിച്ചതോടെ, വിമാനകമ്പനികളുടേതടക്കം ഇന്ത്യയിലെ പ്രശസ്തമായ സ്ഥാപനങ്ങളുടെ പേരിലും ലെറ്റർഹെഡും വ്യാജരേഖകളും സൃഷ്ടിച്ച് തട്ടിപ്പു നടത്തിവരുന്നതായി വ്യക്തമായി. സിറ്റി പൊലീസ് കമ്മിഷണർ ആർ.ആദിത്യക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സിറ്റി സൈബർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. തൃശൂർ സൈബർ ക്രൈം എസ്.ഐ. കെ.എസ്. സന്തോഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.
ഉദ്യോഗാർത്ഥികളുടെ
ശ്രദ്ധയ്ക്ക്
ഓൺലൈൻ ജോബ് പോർട്ടലുകളിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് ലഭിക്കുന്ന ഓഫർ ലെറ്ററുകൾ യഥാർത്ഥ സ്ഥാപനത്തിന്റേതാണെന്ന് ഉറപ്പു വരുത്തുക. യഥാർത്ഥ കമ്പനി വെബ് സൈറ്റുമായി താരതമ്യം ചെയ്യുക
ജോലി ഓഫർ അയച്ചു നൽകുന്ന രേഖകളുടെ ആധികാരികത ഉറപ്പു വരുത്തുക. യഥാർത്ഥ സ്ഥാപനങ്ങളുടേതെന്ന് തോന്നിപ്പിക്കുന്ന വെബ്‌സൈറ്റും, വ്യാജ രേഖകളും സൃഷ്ടിക്കാനും, വിശ്വസിപ്പിക്കാനും തട്ടിപ്പുകാർക്ക് കഴിയും.
മികച്ച സ്ഥാപനങ്ങൾ ഒരിക്കലും ഉദ്യോഗാർത്ഥികളിൽ നിന്ന് പണം ആവശ്യപ്പെടുയോ, സ്വീകരിക്കുകയോ ചെയ്യുകയില്ല.
ജോലി വാഗ്ദാനം ചെയ്യുന്ന സ്ഥാപനത്തിൽ നേരിട്ട് ബന്ധപ്പെടണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |