തിരുവനന്തപുരം: അഞ്ചു വർഷം കൊണ്ട് 20 ലക്ഷം പേർക്ക് തൊഴിൽ ഉറപ്പാക്കി, സംസ്ഥാനത്തെ രൂക്ഷമായ തൊഴിലില്ലായ്മ നേരിടാനുള്ള മഹാദൗത്യത്തിന് പിണറായി സർക്കാർ തുടക്കമിട്ടു. കേരള ഡെവലപ്‌മെന്റ് ആൻഡ് ഇന്നൊവേഷൻ സ്‌ട്രാറ്റജിക് കൗൺസിലിന്റെ (കെ-ഡിസ്ക്) കേരള നോളജ് എക്കോണമി മിഷൻ തയാറാക്കിയ പദ്ധതിരേഖ ഇന്നലെ മന്ത്രിസഭായോഗം അംഗീകരിച്ചു.
അഭ്യസ്തവിദ്യർക്ക് തൊഴിൽ നൽകുന്നതിനൊപ്പം മനുഷ്യ വിഭവശേഷി പരമാവധി ഉപയോഗപ്പെടുത്തുകയും ലക്ഷ്യമാണ്. ഇതിനായി തൊഴിൽദായകരെയും, തൊഴിലന്വേഷകരെയും പരിശീലകരെയും ഏകോപിപ്പിക്കും. പതിനായിരം പേർക്ക് ജോലി നൽകി ജനുവരിയിൽ പദ്ധതി തുടങ്ങും. തുടർന്ന് വെർച്വൽ തൊഴിൽ മേളകളുണ്ടാവും. രണ്ട് ഘട്ടങ്ങളിലായി 10,600 കോടി ചെലവിലാണ് പദ്ധതി നടപ്പാക്കുക. 300 കോടി ബഡ്ജറ്റ് വിഹിതമുണ്ട്.
ലോകമെങ്ങുമുള്ള തൊഴിൽ കൈയെത്തിപ്പിടിക്കാൻ, ലോകത്തെ ഏറ്റവും വലിയ ഫ്രീലാൻസ് മാർക്കറ്റ് ശൃംഖലയായ ഫ്രീലാൻസർ ഡോട്ട് കോം, റിക്രൂട്ട്മെന്റ് പോർട്ടൽ മോൺസ്റ്റർ എന്നിവയുമായി കൈകോർക്കും. ലോകമാകെ 40,000 തൊഴിൽദാതാക്കളുടെ മൂന്നു ലക്ഷത്തിലേറെ തൊഴിലവസരങ്ങൾ ഫ്രീലാൻസർ ഡോട്ട് കോം അവതരിപ്പിക്കുന്നുണ്ട്. തൊഴിൽ ഉറപ്പാക്കലിനൊപ്പം, നൈപുണ്യം നേടിയ യുവസമൂഹത്തെ സൃഷ്ടിക്കുകയെന്ന ദൗത്യവും സർക്കാർ ഏറ്റെടുക്കും. ഉന്നതവിദ്യാഭ്യാസ, ഗവേഷണ മേഖലയുടെ സമൂല പരിഷ്കരണത്തിന് മൂന്നു സമിതികൾ. വ്യവസായമേഖലയുടെ ആവശ്യത്തിനനുസരിച്ചുള്ള വിദ്യാഭ്യാസ പരിശീലനം. തിരിച്ചെത്തിയ പ്രവാസികൾക്കും അദ്ധ്യാപകർക്കും വിദഗ്ദ്ധ പരിശീലനം. വീട്ടിലിരുന്ന് ജോലി, വീടിനടുത്ത് ജോലി പ്രോത്സാഹിപ്പിക്കും. മുപ്പതിനായിരം രൂപയെങ്കിലും പ്രതിമാസ വരുമാനം ലക്ഷ്യം.
തൊഴിൽ വരുന്ന വഴി
ഡിജിറ്റൽ വർക്ക് ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് പരിശീലനം. തൊഴിൽദാതാക്കളുമായി ബന്ധപ്പെടുത്തും.
ആഗോളതലത്തിൽ 12ലക്ഷം, തദ്ദേശീയമായി എട്ടുലക്ഷം തൊഴിൽ ലക്ഷ്യം.
സ്കിൽസിറ്റി, സ്കിൽ ലൈസിയം, ടാലന്റ് പൂളുണ്ടാക്കൽ എന്നിവയ്ക്ക് ചെലവ് 5600 കോടി. കിഫ്ബി വഴി 2000 കോടി. ബാക്കി അന്താരാഷ്ട്ര വായ്പ.
കുടുംബശ്രീ വഴി 65ലക്ഷം കുടുംബങ്ങളിൽ നൈപുണ്യവികസന പ്രചാരണം. 5വർഷം കൊണ്ട് 35ലക്ഷം പേർക്ക് പരിശീലനം
ഡിജിറ്റൽ വർക്ക്ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റത്തിൽ എച്ച്.ആർ ഏജൻസികളെയും സംരംഭകരെയും പ്ലേസ്‌മെന്റ് ഓഫീസർമാരെയും ബന്ധിപ്പിക്കും.
വിദേശ വെബ്പോർട്ടലുകൾ വഴി വിദേശ തൊഴിലുകൾക്ക് അപേക്ഷ സ്വീകരിക്കും.
തൊഴിലന്വേഷകരെ കണ്ടെത്താനും പരിശീലിപ്പിക്കാനും കുടുംബശ്രീയും അസാപ്പും
തൊഴിലില്ലാപ്പട
തൊഴിൽരഹിതരായ അഭ്യസ്തവിദ്യർ- 40ലക്ഷം
ജോലി മുടങ്ങിയ വനിതകൾ- 5ലക്ഷം
എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്ട്രേഷനുള്ളവർ- 16ലക്ഷം
'തൊഴിൽദാതാക്കളും തൊഴിലന്വേഷകരും ഒത്തുചേർന്നുള്ള പദ്ധതിയാണിത്. നൈപുണ്യമുള്ളവർക്കും, യോഗ്യതയുണ്ടായിട്ടും ജോലിയില്ലാതെ വീട്ടിലിരിക്കുന്നവർക്കും അവസരമുണ്ടാവും".
-പിണറായി വിജയൻ, മുഖ്യമന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |