#പൊട്ടിത്തെറി ഒഴിവാക്കാൻ, ഇടഞ്ഞു നിൽക്കുന്നവരും സംസ്ഥാന കമ്മിറ്റിയിൽ
കോട്ടയം: കേരളാ കോൺഗ്രസ് (എം) ചെയർമാന്റെയും മറ്റു ഭാരവാഹികളുടെയും തിരഞ്ഞെടുപ്പ് നാളെ കോട്ടയത്ത് പാർട്ടി ജന്മദിന സമ്മേളനത്തിൽ നടക്കും.
ചെയർമാൻ സ്ഥാനത്തേക്ക് ആർക്കും മത്സരിക്കാമെന്ന പ്രചാരണമുണ്ടെങ്കിലും ,ജോസ് കെ. മാണിയുടെ സ്ഥാനത്തിന് മാറ്റമുണ്ടാകില്ല. നിലവിൽ 45 സംസ്ഥാന സെക്രട്ടറിമാരുള്ളത് 15 ആയി കുറയുന്നതാണ് പ്രധാന മാറ്റം. ജില്ലാ, മണ്ഡലം, വാർഡു തലത്തിൽ ഭാരവാഹികളുടെ എണ്ണം വെട്ടിക്കുറച്ചതോടെ, ഇടഞ്ഞു നിൽക്കുന്നവരെയും ജില്ലയിൽ തോറ്റവരെയും സംസ്ഥാനതല കമ്മിറ്റികളിൽ ഉൾപ്പെടുത്താൻ നേതൃത്വം നിർബന്ധിതമായി. 130 അംഗ പാർട്ടി സെക്രട്ടേറിയറ്റും, 30 അംഗ ഹൈപവർ കമ്മിറ്റിയും ,100 അംഗ സ്റ്റിയറിംഗ് കമ്മിറ്റിയും രൂപീകരിക്കും. കേഡർ സ്വഭാവം ഇതോടെ സംസ്ഥാന തലത്തിൽ ഇല്ലാതായെന്നാണ് പ്രചാരണം .ചില ജില്ലകളിൽ മത്സരത്തിലൂടെ പ്രസിഡന്റുമാരെ തിരഞ്ഞെടുക്കേണ്ടി വന്നെങ്കിലും, പാർട്ടി ജോസ് കെ. മാണിയുടെ പൂർണ നിയന്ത്രണത്തിലാണ്. ജയിച്ചവരെല്ലാം ജോസിന്റെ വിശ്വസ്തരും. കോട്ടയത്തെ ഒരു എം.എൽ.എയുടെയും, മുൻ എം.എൽ.എയുടെയും നേതൃത്വത്തിൽ പാർട്ടിയിൽ ഗ്രൂപ്പുണ്ടാക്കാനുള്ള ശ്രമം ക്ലച്ച് പിടിച്ചിട്ടില്ല.
എട്ട് കോർപ്പറേഷൻ ചെയർമാൻ സ്ഥാനവും, പതിനെട്ട് ബോർഡ് അംഗത്വവും ഇടതു മുന്നണി നൽകിയെങ്കിലും യു.ഡി.എഫ് ഘടകകക്ഷിയായിരുന്നപ്പോഴുണ്ടായിരുന്ന പ്രധാന കോർപ്പറേഷനുകൾ ലഭിച്ചില്ല. പാർട്ടിയിലെ സീനിയർ അംഗങ്ങളെ തഴഞ്ഞ് മറ്റ് പാർട്ടികളിൽ നിന്നു വന്നവർക്ക് സ്ഥാനങ്ങൾ നൽകിയെന്ന പരാതിയും ശക്തമാണ് .ബഫർസോൺ, റബർ വിലയിടിവ് , വിഴിഞ്ഞം സമരം തുടങ്ങിയ പ്രശ്നങ്ങളിൽ സംസ്ഥാന സർക്കാരിനെ തിരുത്താൻ കഴിയാതിരുന്നത് സമ്മേളനത്തിൽ ചൂടു പിടിച്ച ചർച്ചയ്ക്ക് വഴിയൊരുക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |