പൃഥ്വിരാജ് - ബ്ലെസി കൂട്ടികെട്ടിലിറങ്ങിയ 'ആടുജീവിതം' മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ തീയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. രണ്ടാഴ്ച മുമ്പാണ് സിനിമ ലോകമെമ്പാടും റിലീസ് ചെയ്‌തത്. ബെന്യാമിന്റെ ആടുജീവിതം എന്ന നോവലാണ് സിനിമയാക്കിയത്. അമ്പലപ്പുഴ സ്വദേശിയായ നജീബിന്റെ ജീവിതമാണ് ഇതിൽ പറയുന്നത്.
ബ്ലെസിയുടെ സംവിധാനത്തെയും പൃഥ്വിരാജിന്റെ അഭിനയത്തെയുമൊക്കെ പ്രേക്ഷകർ വാഴ്ത്തിക്കൊണ്ടിരിക്കുകയാണ്. നജീബായി പൃഥ്വിരാജിന് പകരം മറ്റൊരാളെ സങ്കൽപിക്കാൻ പറ്റില്ലെന്നാണ് ആരാധകർ പറയുന്നത്. ആടുജീവിതത്തിനായി തന്റെ പതിനാറ് വർഷങ്ങളാണ് ബ്ലെസി മാറ്റിവച്ചത്.
അതേസമയം, ആടുജീവിതം സംവിധാനം ചെയ്യേണ്ടിയിരുന്നത് താനായിരുന്നുവെന്നും പൃഥ്വിരാജിനെയായിരുന്നില്ല നായകനായി കണ്ടിരുന്നതെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ ലാൽ ജോസ് ഇപ്പോൾ. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ തുറന്നുപറച്ചിൽ.
ലാൽ ജോസിന്റെ വാക്കുകൾ
ആടുജീവിതം നോവൽ വായിച്ച ശേഷം ബെന്യാമിനെ സന്ദർശിച്ച്, നോവൽ സിനിമയാക്കാൻ താത്പര്യമുണ്ടെന്ന് അദ്ദേഹത്തെ അറിയിച്ചു. ഇതുകേട്ടപ്പോൾ ബെന്യാമിന് സന്തോഷമായിരുന്നു. ഇത്രയും കാലം ഒരു സൂപ്പർസ്റ്റാറിനെ സിനിമയ്ക്ക് വേണ്ടി പരിഗണിച്ചാൽ ഡേറ്റ് പ്രശ്നങ്ങൾ വരുമെന്ന് കരുതി. മാത്രമല്ല ശരീരത്തിൽ മാറ്റങ്ങൾ വരുത്തേണ്ടതെല്ലാം ബുദ്ധിമുട്ടാണ്. അതിനാൽ പുതുമുഖത്തെയാണ് കാസ്റ്റ് ചെയ്യാൻ ഉദ്ദേശിച്ചിരുന്നത്. ഡൽഹി സ്‌കൂൾ ഒഫ് ഡ്രാമയിൽ നിന്നുള്ള ഒരാളെയായിരുന്നു കണ്ടുവച്ചത്.
ഇതിനിടയിൽ ഒരു മാഗസീനിൽ ഞാൻ ഈ നോവൽ സിനിമയാക്കുന്നുവെന്ന് പറഞ്ഞ് വാർത്ത വന്നു. അപ്പോൾ ബ്ലെസിയുടെ കോൾ വന്നു. ഒരുപാട് മുന്നോട്ടുപോയോ, ഇല്ലെങ്കിൽ എനിക്ക് തരാമോയെന്ന് ചോദിച്ചു. ഇതിന് അദ്ദേഹം ഒരു വർഷമെടുത്തെഴുതിയ സ്‌ക്രിപ്റ്റുമായി സാമ്യമുണ്ടെന്ന് പറഞ്ഞു. ബെന്യാമിന് ബ്ലെസി സിനിമ ചെയ്യുന്നതാണിഷ്ടമെന്ന് പിന്നീട് എനിക്ക് തോന്നി. അങ്ങനെയാണ് ഞാൻ ഇത് വിട്ടുകൊടുത്തത്.
ഇപ്പോൾ റിലീസ് ചെയ്ത സിനിമ പോലെയായിരുന്നില്ല ഞാൻ പ്ലാൻ ചെയ്ത സിനിമ. മാത്രമല്ല ബ്ലെസിയെ പോലെ ഇത്രയും വർഷമൊന്നും ഒരു ചിത്രത്തിന് വേണ്ടി മാറ്റിവയ്ക്കാനൊന്നും എനിക്ക് സാധിക്കില്ല. ഇത്രയും ക്ഷമയോടെ ആ സിനിമ പൂർത്തിയാക്കാൻ അദ്ദേഹത്തിനേ കഴിയൂ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |