കൊച്ചി: ആർട്ടിക്കിൾ 21 പ്രകാരം ഗർഭസ്ഥ ശിശുവിനും ജീവിക്കാനുള്ള അവകാശമുണ്ടെന്നും നവജാത ശിശുവിൽ നിന്ന് ഗർഭസ്ഥ ശിശുവിനെ വേറിട്ട് കാണേണ്ടതില്ലെന്നും വ്യക്തമാക്കി ഹൈക്കോടതി .31 ആഴ്ച പിന്നിട്ട ഗർഭം അലസിപ്പിക്കാൻ അനുമതി തേടി എറണാകുളം സ്വദേശിനി നൽകിയ ഹർജി തള്ളിയാണ് ജസ്റ്റിസ് പി.ബി.സുരേഷ് കുമാർ ഇക്കാര്യം പറഞ്ഞത്. ഗർഭസ്ഥ ശിശുവിന് വൈകല്യമുണ്ടെന്ന് കണ്ടെത്തിയതിനാൽ അബോർഷനു വേണ്ടി ഹർജിക്കാരി ആശുപത്രി അധികൃതരെ സമീപിച്ചിരുന്നു. എന്നാൽ നിയമപ്രകാരം 20 ആഴ്ച പിന്നിട്ട ഗർഭം അലസിപ്പിക്കാൻ അനുമതിയില്ലാത്തതിനാൽ ആശുപത്രി അധികൃതർ ആവശ്യം നിഷേധിച്ചു. തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. 24 ആഴ്ച വരെയുള്ള ഗർഭം അലസിപ്പിക്കാൻ അനുമതി നൽകുന്ന നിയമഭേദഗതിക്ക് നടപടി തുടങ്ങിയെങ്കിലും ഇതു വിജ്ഞാപനം ചെയ്തിട്ടില്ലെന്ന് ഹൈക്കോടതി വിലയിരുത്തി. ഹർജിക്കാരിയുടെ ആവശ്യം പരിഗണിക്കാനായി മെഡിക്കൽ ബോർഡിന് രൂപം നൽകി റിപ്പോർട്ട് തേടിയിരുന്നു. കുഞ്ഞിന് വൈകല്യമുണ്ടെങ്കിലും ഗുരുതരമല്ലെന്നും അമ്മയുടെ ജീവനു ഭീഷണിയല്ലെന്നും മെഡിക്കൽ ബോർഡ് റിപ്പോർട്ട് നൽകിയിരുന്നു. തുടർന്നാണ് ഹൈക്കോടതി ഹർജി തള്ളിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |