തൃശൂർ: ടി.പി. വധക്കേസ് പ്രതി കൊടി സുനിയെ വധിക്കാൻ ക്വട്ടേഷൻ നൽകിയെന്നത് സംബന്ധിച്ച് ഉന്നത എജൻസി അന്വേഷിക്കണമെന്ന് ജയിൽ വകുപ്പ് ആവശ്യപ്പെട്ടേക്കും.
ക്വട്ടേഷൻ ലഭിച്ച അയ്യന്തോൾ ഫ്‌ളാറ്റ് കൊലക്കേസ് പ്രതി റഷീദിൽ നിന്ന് ഇന്ന് പൂജപ്പുര സെൻട്രൽ ജയിലിലെത്തി മൊഴിയെടുത്ത ശേഷം ജയിൽ ഡി.ജി.പിക്ക് റിപ്പോർട്ട് നൽകും. ഉത്തര മേഖല ജയിൽ ഡി.ഐ.ജി വിനോദ് കുമാറാണ് അന്വേഷണം നടത്തുന്നത്. അതിസുരക്ഷാ ജയിലിൽ കഴിയുന്ന കൊടി സുനിയിൽ നിന്ന് കഴിഞ്ഞ ദിവസം ഡി.ഐ.ജി മൊഴിയെടുത്തിരുന്നു. റഷീദിനും കളമശേരി ബസ് കത്തിക്കൽ കേസിലെ പ്രതി അനൂപിനുമാണ് ക്വട്ടേഷൻ കിട്ടിയത്. . സുനിയെ തലയ്ക്കടിച്ച് കൊല്ലാൻ സഹതടവുകാരനായ ബിൻഷാദിനോട് റഷീദ് ആവശ്യപ്പെട്ടതായും മൊഴിയുണ്ട്. ഇതിന് പത്ത് ലക്ഷം രൂപയാണ് വാഗ്ദാനം ചെയ്തതെന്നും പറയുന്നു.
ക്വട്ടേഷൻ കാര്യം ബിൻഷാദ് സുനിയെ അറിയിക്കുകയായിരുന്നു. തുടർന്നാണ് സുനി ജയിലധികൃതർക്ക് പരാതി നൽകിയത്. എന്നാൽ,ബിൻഷാദിന്റെ മൊഴി ജയിലധികൃതർ രേഖപ്പെടുത്തിയില്ലെന്ന് പറയുന്നു. എതാനും ആഴ്ച്ചകൾക്ക് മുമ്പ് കൊടി സുനിയെയും, റഷീദിനെയും ഒരേ ബ്ലോക്കിലാണ് പാർപ്പിച്ചിരുന്നത്. ഇതിനിടെയാണ് ക്വട്ടേഷൻ വിവരം പുറത്ത് വന്നത്. ഇതോടെ ഇരുവരും ശത്രുക്കളായി. സുനിയിൽ നിന്നും റഷീദിൽ നിന്നും മൊബൈൽ ഫോണുകൾ കണ്ടെടുത്തതിനെ തുടർന്ന് സുനിയെ അതി സുരക്ഷാ ജയിലിലേക്കും,റഷീദിനെ പൂജപ്പുര ജയിലിലേക്കും മാറ്റി. റഷീദിന് ചില തീവ്രവാദ സംഘടനകളുമായി ബന്ധമുള്ളതായും സൂചനയുണ്ട്.
223 ഫോണിലേക്ക്
വിളിച്ചത് 1346 തവണ
ഒരു മാസത്തിനിടെ 223 പേരുടെ ഫോണിലേക്ക് 1346 തവണ റഷീദ് വിളിച്ചിരുന്നതായി സ്‌പെഷൽ ബ്രാഞ്ച് കണ്ടെത്തിയിരുന്നു. കഴിഞ്ഞ ദിവസം വിയ്യൂർ ജയിലിലെത്തിയ ജയിൽ ഡി.ജി.പി അതിസുരക്ഷാ ജയിലിലെ അന്തേവാസികളെ കണ്ട് പരാതികളുണ്ടോയെന്ന് അന്വേഷിച്ചിരുന്നു. എന്നാൽ, കൊടി സുനിയെ പാർപ്പിച്ചിരുന്ന സെല്ലിലേക്ക് പോയില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |