എം.കെ. രാഘവന് താക്കീത്, കെ. മുരളീധരന് ജാഗ്രതാ നിർദ്ദേശം
കോഴിക്കോട്: കെ.പി.സി.സി മുൻ അദ്ധ്യക്ഷൻ എന്ന നിലയിൽ പ്രസ്താവനകളിൽ ജാഗ്രത പുലർത്തണമെന്ന് ചൂണ്ടിക്കാട്ടി കെ.പി.സി.സി കത്ത് നൽകിയെന്ന വാർത്തയോട് രൂക്ഷമായി പ്രതികരിച്ച് കെ. മുരളീധരൻ. അഭിപ്രായം പറയാൻ പാടില്ലെങ്കിൽ പാർട്ടി പ്രവർത്തനം അവസാനിപ്പിക്കാമെന്നായിരുന്നു മുരളീധരന്റെ പ്രതികരണം. കത്ത് കിട്ടിയാൽ ബാക്കിപറയാമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, പരസ്യപ്രസ്താവനകൾ പാടില്ലെന്ന് കാട്ടി കെ.പി.സി.സി അയച്ചുവെന്ന് പറയുന്ന കത്ത് കിട്ടിയില്ലെന്നും കിട്ടുമ്പോൾ അഭിപ്രായം പറയാമെന്ന നിലപാടാണ് എം.കെ. രാഘവൻ സ്വീകരിച്ചത്. വിഷയത്തിൽ പ്രതികരണവുമായി രമേശ് ചെന്നിത്തലയും രംഗത്തെത്തി. പാർട്ടിയിൽ അച്ചടക്കം എല്ലാവർക്കും ബാധകമാണെന്നും അഭിപ്രായം പറയാൻ പാർട്ടി വേദികളുണ്ടാവണമെന്നും ചെന്നിത്തല പറഞ്ഞു.
ഉപയോഗിച്ച ശേഷം വലിച്ചെറിയുന്ന സമീപനമാണ് ഇപ്പോൾ പാർട്ടിയിലെന്നും മിണ്ടാതിരിക്കുന്നവർക്ക് മാത്രമാണ് സ്ഥാനമാനങ്ങളെന്നുമായിരുന്നു കഴിഞ്ഞ ദിവസം മുൻ കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരൻ പങ്കെടുത്ത കോഴിക്കോട്ടെ വേദിയിൽ രാഘവന്റെ വിമർശനം. ഇതാണ് നേതൃത്വത്തെ വീണ്ടും ചൊടിപ്പിച്ചത്.
രാഘവൻ നടത്തിയ പരസ്യ വിമർശനത്തിന് പിന്നാലെ കോഴിക്കോട് ഡി.സി.സിയിൽ നിന്ന് കെ.പി.സി.സി നേതൃത്വം അടിയന്തരമായി റിപ്പോർട്ട് വാങ്ങിയിരുന്നു. രാഘവന്റെ നടപടിയിൽ എ.ഐ.സി.സി നേതൃത്വവും അസംതൃപ്തി വ്യക്തമാക്കി.
ഡി.സി.സി പ്രസിഡന്റ് സമർപ്പിച്ച റിപ്പോർട്ടിന്റെ തുടർച്ചയായാണ് ഹൈക്കമാൻഡിന്റെ അനുമതിയോടെ രാഘവനെ താക്കീത് ചെയ്യാൻ സംസ്ഥാന കോൺഗ്രസ് നേതൃത്വം തീരുമാനിച്ചത്.
നേതൃത്വത്തിനെതിരെ എം.കെ. രാഘവൻ നടത്തിയ പരാമർശം അനുചിതമായിരുന്നുവെന്നും ശരിയായ സമയത്തും സന്ദർഭത്തിലുമായിരുന്നില്ലെന്നും കഴിഞ്ഞ ദിവസം കെ.പി.സി.സി ഭാരവാഹികളുടെ യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ കെ. സുധാകരൻ പറഞ്ഞിരുന്നു. ഈ യോഗത്തിലും രാഘവനെതിരെ വിമർശനമുയർന്നു. യോഗത്തിന് പിന്നാലെയാണിപ്പോൾ താക്കീത് ചെയ്ത് കത്ത് നൽകിയത്.
രാഘവന്റെ പരാമർശത്തെ പരസ്യമായി പിന്തുണച്ച കെ. മുരളീധരൻ നിർവാഹകസമിതിയോ രാഷ്ട്രീയകാര്യസമിതിയോ വിളിച്ചുചേർത്ത് കാര്യങ്ങൾ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ്, പ്രസ്താവനകളിൽ മുൻ കെ.പി.സി.സി അദ്ധ്യക്ഷനായ മുരളീധരൻ കുറച്ചുകൂടി ജാഗ്രത പാലിക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് കത്തിലൂടെ ആവശ്യപ്പെട്ടത്.
എന്നാൽ, നോട്ടീസ് സംബന്ധിച്ച് എന്തെങ്കിലും പറയാൻ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ തയ്യാറായില്ല. പാർട്ടിയുടെ ആഭ്യന്തര കാര്യങ്ങളെന്നുപറഞ്ഞ് അദ്ദേഹം ഒഴിഞ്ഞുമാറി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |