തിരുവനന്തപുരം: തിരുവനന്തപുരം - കാസർകോട് സെമി-ഹൈസ്പീഡ് റെയിലിനായി വാങ്ങുന്ന വിദേശ വായ്പയായ 33,700കോടി രൂപയുടെ ബാദ്ധ്യത സംസ്ഥാനം ഏറ്റെടുക്കുന്നതായി സർക്കാർ കേന്ദ്രധനകാര്യ മന്ത്രാലയത്തെ രേഖാമൂലം അറിയിച്ചു.
ഈ ബാദ്ധ്യത ഏറ്റെടുക്കാൻ കേന്ദ്രം തയ്യാറല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയിൽ റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് വ്യക്തമാക്കിയിരുന്നു. ബാദ്ധ്യത പൂർണമായും കേരളം ഏൽക്കുമെന്ന് ഒക്ടോബർ 22ന് 'കേരളകൗമുദി' റിപ്പോർട്ട് ചെയ്തിരുന്നു.
പ്രതിവർഷം 1946 കോടി രൂപയാണ് തിരിച്ചടയ്ക്കേണ്ടി വരുന്നത്. ഇതിന് 49% ഗാരന്റി കേന്ദ്രസർക്കാരും 51% ഗാരന്റി സംസ്ഥാനവും നൽകാമെന്നായിരുന്നു പ്രാഥമിക ധാരണ. കേന്ദ്ര ഗാരന്റിയില്ലാതെ വിദേശവായ്പ ലഭിക്കില്ല. സംസ്ഥാന ഗാരന്റി വാങ്ങിവച്ചശേഷം, 100ശതമാനം തിരിച്ചടവ് ഗാരന്റി കേന്ദ്രസർക്കാർ വിദേശ ബാങ്കിന് നൽകും. റെയിൽവേക്കും സംസ്ഥാന സർക്കാരിനും ഓഹരിയുള്ള കേരളാ റെയിൽ വികസന കോർപറേഷനാണ് (കെ.ആർ.ഡി.സി.എൽ) നിർമ്മാണവും നടത്തിപ്പും. അവർ തിരിച്ചടവ് മുടക്കിയാൽ സംസ്ഥാനം ബാദ്ധ്യത ഏറ്റെടുക്കുമെന്നാണ് സർക്കാർ കേന്ദ്രത്തെ അറിയിച്ചത്.
തിരിച്ചടവ് മുടങ്ങിയാൽ, സംസ്ഥാനത്തിനുള്ള കേന്ദ്രവിഹിതത്തിൽ നിന്ന് തുക കുറവ്ചെയ്ത് ബാങ്കിന് കൈമാറും.
മൂന്നാംവർഷത്തിൽ ലാഭകരമാവുമെന്നും മുടക്കുമുതലിന്റെ 8.1ശതമാനം പ്രതിവർഷം തിരിച്ചുകിട്ടുമെന്നും കണക്കുകൂട്ടുന്ന കെ.ആർ.ഡി.സി.എൽ തിരിച്ചടവ് മുടങ്ങില്ലെന്ന് ഉറപ്പ് പറയുന്നു.
അനുമതി വൈകില്ല
വായ്പാബാദ്ധ്യത കേരളം ഏൽക്കുന്നതുവരെ പദ്ധതി പരിഗണിക്കുന്നത് മാറ്റിവയ്ക്കാനാണ് ധനമന്ത്രാലയം തീരുമാനിച്ചത്. ഇനി അന്തിമാനുമതി വേഗത്തിൽ ലഭ്യമാകും. വിദേശവായ്പയ്ക്കുള്ള തടസവും നീങ്ങും.
വായ്പാ വാഗ്ദാനം
2.5 ബില്യൺ ഡോളർ:
ജപ്പാനിലെ ജൈക്ക
പലിശ: 0.2- 0.5%
1ബില്യൺ ഡോളർ:
ഏഷ്യൻ വികസന ബാങ്ക്
പലിശ: 1.5%
ചൈനയിലെ ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ബാങ്ക്, ലോകബാങ്ക്, ജർമ്മൻബാങ്ക് എന്നിവയെയും സമീപിച്ചിട്ടുണ്ട്.
2100കോടി രൂപ
955.13ഹെക്ടർ ഭൂമി
ഏറ്റെടുക്കാൻ
കിഫ്ബി അനുവദിച്ചു
66,405 കോടി:
ആകെ ചെലവ്
"സെമി ഹൈസ്പീഡ് റെയിൽ കേരളത്തിന്റെ വികസനത്തിന് ആവശ്യമാണ്. എതിർപ്പ് നിർഭാഗ്യകരമാണ്."
-പിണറായി വിജയൻ
മുഖ്യമന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |