ജി.എസ്.ടി നഷ്‌ടപരിഹാരം 5 വർഷം നീട്ടണം
ന്യൂഡൽഹി: സിൽവർ ലൈൻ അതിവേഗ റെയിൽ പദ്ധതിക്ക് കേന്ദ്ര ബഡ്ജറ്റിൽ പരിഗണന നൽകണമെന്ന് കേരളം ആവശ്യപ്പെട്ടു. ബഡ്‌ജറ്റിന് മുന്നോടിയായി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ വിളിച്ച യോഗത്തിൽ സംസ്ഥാന ധനമന്ത്രി കെ.എൻ. ബാലഗോപാലാണ് പിന്തുണ തേടിയത്.
അടിസ്ഥാന സൗകര്യ വികസനവും സാമ്പത്തിക മേഖലയും ശക്തമാക്കാനുള്ള മൂലധന നിക്ഷേപമായാണ് സിൽവർ ലൈനിനെ കാണേണ്ടതെന്നും കൊവിഡ് മൂലമുള്ള തളർച്ചയിൽ നിന്ന് കരകയറാൻ അതു സഹായിക്കുമെന്നും മന്ത്രി പറഞ്ഞു. പദ്ധതിയുടെ അനുമതികൾ വേഗത്തിലാക്കണം.
വായ്‌പയുടെ ബാദ്ധ്യത സംസ്ഥാനം ഏറ്റെടുക്കുമെന്ന് കേന്ദ്രമന്ത്രിയെ ബോദ്ധ്യപ്പെടുത്തിയതായി കെ.എൻ. ബാലഗോപാൽ പിന്നീട് പത്രസമ്മേളനത്തിൽ പറഞ്ഞു. ബോധവത്‌കരണം നടത്തി എതിർപ്പ് മാറ്റാനാണ് ശ്രമിക്കുന്നത്. പദ്ധതിയെക്കുറിച്ച് മനസിലാക്കാതെയാണ് പലരും എതിർക്കുന്നത്.
കൊവിഡ് പ്രതിസന്ധി കണക്കിലെടുത്ത് അധിക ഗ്രാന്റ് അനുവദിക്കണമെന്നും അടുത്ത ജൂണിൽ അവസാനിക്കുന്ന ജി.എസ്.ടി നഷ്‌ടപരിഹാര പദ്ധതി അഞ്ചു വർഷം കൂടി നീട്ടണമെന്നും മന്ത്രി ആവശ്യപ്പെട്ടു. 1970-80കളിൽ 3.92 ശതമാനം കേന്ദ്രവിഹിതം ലഭിച്ചത് 15-ാം ധനക്കമ്മിഷൻ 1.92 ശതമാനമായി കുറച്ചതോടെ 6400 കോടി രൂപയുടെ കുറവുണ്ട്. ഈ വരുമാന നഷ്‌ടം നികത്തണം. ആളോഹരി വരുമാനം അടിസ്ഥാനമാക്കിയാൽ കേരളത്തിന് കൂടുതൽ ലഭിക്കാൻ അർഹതയുണ്ട്.
15-ാം ധനക്കമ്മിഷൻ കാലത്ത് സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി ഒാരോ വർഷവും 0.25 ശതമാനം കുറയ്‌ക്കുന്നത് കണക്കിലെടുത്ത് പുറമെ നിന്നുള്ള അധിക കടമെടുപ്പിന് അനുമതി നൽകണം. സംസ്ഥാനം നേടിയ പുരോഗതിയുടെ അടിസ്ഥാനത്തിൽ പല കേന്ദ്ര പദ്ധതികളും നിഷേധിക്കപ്പെടുന്ന സാഹചര്യത്തിൽ പ്രത്യേക പരിഗണന വേണം.
തൊഴിലുറപ്പ് നഗരങ്ങളിലും വേണം
തൊഴിലുറപ്പ് പദ്ധതി നഗരമേഖലയിലും നടപ്പാക്കണമെന്ന് കേരളം ആവശ്യപ്പെട്ടു
ദേശീയ ആരോഗ്യ മിഷൻ പദ്ധതികളുടെ നൂറു ശതമാനം വിഹിതവും കേന്ദ്രം ഏറ്റെടുക്കണം
സംസ്ഥാനങ്ങൾക്ക് വിഹിതം ലഭിക്കാത്ത പെട്രോളിന് അടക്കം ഈടാക്കുന്ന സെസുകൾ നിറുത്തലാക്കണം
പ്രവാസികൾക്കും അന്യസംസ്ഥാന തൊഴിലാളികൾക്കും പുനരധിവാസ പാക്കേജ് അനുവദിക്കണം
വി.എസ്.എസ്.സി പോലുള്ള സ്ഥാപനങ്ങളുടെ പദ്ധതികൾ അനുവദിക്കണം
യു.ജി.സി ശമ്പളം നൽകിയതിന്റെ കുടിശിക നൽകണം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |