കാസർകോട്: എൻഡോസൾഫാൻ ദുരത ബാധിതനായി എല്ളുകൾ നുറുങ്ങി കൈകാലുകളും ശരീരവും ചുരുങ്ങി വെള്ളം മാത്രം കുടിച്ച് ജീവിക്കുന്ന മകൻ ഉദ്ദേശ് കുമാറുമായി കിടപ്പാടമില്ലാതെ വലയുന്ന അണങ്കൂറിലെ ഗോപാലൻ-ശാരദ ദമ്പതികൾക്ക് മിന്നൽ വേഗത്തിൽ അഞ്ചുസെന്റ് കണ്ടെത്തി പതിച്ചു നൽകാൻ നടപടിയായി.
മകന്റെ രോഗാവസ്ഥ പരിഗണിക്കാതെ, അമ്പത്തേഴ് കിലാേമീറ്റർ അപ്പുറം, വെറും രേഖയിലൊതുങ്ങിയ മൂന്നു സെന്റ് നൽകി സർക്കാർ വെട്ടിലാക്കിയതും നാട്ടിൽ സ്ഥലം കിട്ടാൻ നൽകിയ അപേക്ഷ നിരസിച്ചതും കഴിഞ്ഞ ദിവസം `എല്ലുകൾ നുറങ്ങി, ശരീരം ചുരുണ്ട്, മൂന്നു സെന്റിനായി കാത്തിരിപ്പ് എന്ന തലക്കെട്ടിൽ കേരള കൗമുദി റിപ്പോർട്ട് ചെയ്തിരുന്നു.
ഇതു ശ്രദ്ധയിൽപ്പെട്ട റവന്യൂ മന്ത്രി കെ. രാജൻ കാസർകോട് എ. ഡി. എം. എ. കെ രമേന്ദ്രനെ ഫോണിൽ വിളിച്ച് അടിയന്തരമായി തൊട്ടടുത്ത പ്രദേശത്തുതന്നെ ഭൂമി ലഭ്യമാക്കാൻ നിർദ്ദേശം നൽകി. ഉച്ചയോടെ കാസർകോട് വില്ലേജ് ഓഫീസർ ആനന്ദ് എം. സെബാസ്റ്റ്യനും വില്ലേജ് അസിസ്റ്റന്റ് അനസും ഉദ്ദേശ് കുമാറിന്റെ വീട്ടിലെത്തി സ്ഥിതിഗതികൾ ചോദിച്ചറിഞ്ഞു. വൈകുന്നേരത്തോടെ, കാസർകോട് താലൂക്കിലെ നെക്രാജെ -പാടി ഗ്രൂപ്പ് വില്ലേജിൽ വീട് വയ്ക്കാൻ അനുയോജ്യമായ അഞ്ച് സെന്റ് ഭൂമി അനുവദിച്ച് ഉത്തരവും ഇറങ്ങി.ചീമേനിയിൽ ഏഴു വർഷം മുമ്പ് അനുവദിച്ച മൂന്നു സെന്റ് ഭൂമിയുടെ പട്ടയം റദ്ദാക്കാനും മന്ത്രി നിർദ്ദേശം നൽകിയിരുന്നു. ഇന്നലെ അനുവദിച്ച ഭൂമി ഉദ്ദേശ് കുമാറിന്റെ കുടുംബം ഇപ്പോൾ താമസിക്കുന്ന സ്ഥലത്ത് നിന്ന് 10 കിലോമീറ്റർ മാത്രം അകലെയാണ്. അമ്മ ശാരദയുടെ കുടുംബ വീ സമീപവുമാണ്.
`ഉദ്ദേശ് കുമാറിന്റെ ദുരവസ്ഥ കേരള കൗമുദിയിൽ വായിച്ച ഉടനെ ഭൂമി കണ്ടെത്തി നൽകാൻ നിർദ്ദേശം നൽകി
-കെ. രാജൻ,
റവന്യു മന്ത്രി
`നിങ്ങ വന്നിറ്റ് വാർത്ത കൊടുത്തോണ്ട് ഞങ്ങക്ക് സ്ഥലം കിട്ടി. കേരള കൗമുദിയോടും
മന്ത്രിയോടും നന്ദിയുണ്ട്. വീട് വെക്കാനും സഹായിക്കാൻ പറയണം സാർ.
-ശാരദ,
ഉദ്ദേശിന്റെ അമ്മ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |