തിരുവനന്തപുരം.പച്ചക്കറി ഉൾപ്പെടെയുള്ള അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിൽ ജനം പൊറുതി മുട്ടുമ്പോൾ മുഖ്യമന്ത്രി പാർട്ടി സമ്മേളനത്തിൽ പങ്കെടുത്ത് അധികാരത്തിന്റെ സുഖശീതളിമയിൽ അഭിരമിക്കുകയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എംപി പറഞ്ഞു.
വിലവർദ്ധനവിന് പ്രധാനകാരണമായ ഇടനിലക്കാരുടെ ഇടപെടൽ നിയന്ത്രിക്കാൻ സർക്കാർ ഒന്നും ചെയ്യുന്നില്ല. പച്ചക്കറിയുടെ വില കുതിക്കുകയാണ്. ഇരുട്ടടിപോലെ സപ്ലൈകോ പലചരക്കിന് വിലക്കൂട്ടി കൊള്ളനടത്തുന്നു.വിലവർദ്ധനവ് വിവാദമായപ്പോൾ നേരിയ ഇളവ് പ്രഖ്യാപിച്ച് തടിതപ്പുകയാണ് ഭക്ഷ്യമന്ത്രി ചെയ്തത്.ഇതിനെല്ലാം പുറമെ ബസ്സ് ചാർജും വൈദ്യുത ചാർജും വർദ്ധിപ്പിക്കാനാണ് സർക്കാർ നീക്കമെന്നും സുധാകരൻ പറഞ്ഞു.
സംസ്ഥാനത്ത് ക്രമസമാധാനം തകർന്നു. രാഷ്ട്രീയ കൊലപാതകങ്ങളും ഗുണ്ടാപ്പകയുടെ പേരിലുള്ള കൊലപാതകങ്ങളും തുടർക്കഥയാകുന്നു. പോത്തൻകോട്ടെ കൊലപാതകം ഞെട്ടിക്കുന്നതാണ്.ക്രിമിനൽക്കേസിൽ ഒളിവിൽപ്പോയ പ്രതിയെ പോലീസിന് പിടിക്കാൻ കഴിയാതിരിക്കുമ്പോഴാണ് ക്വട്ടേഷൻ സംഘം ഇയാളെ കൊലപ്പെടുത്തിയത്.
ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തേണ്ട പോലീസ് മോഫിയ പർവീണിന്റെ നീതിക്കായി പോരാടിയ കോൺഗ്രസ് പ്രവർത്തകരെ തീവ്രവാദികളായി ചിത്രീകരിക്കുകയാണ്.ഈ വിഷയത്തിൽ രണ്ട് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് ജനങ്ങളുടെ കണ്ണിൽ പൊടിയിട്ട് ജാള്യത മറയ്ക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്നും സുധാകരൻ പരിഹസിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |