തിരുവനന്തപുരം: സഖാക്കൾക്ക് വിൽപ്പനയ്ക്ക് വയ്ക്കാൻ സർക്കാർ ജോലി കാലിച്ചന്തയിലെ ലേലം വിളിയല്ലെന്ന് സി.പി.എം മറക്കരുതെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി.
ഉദ്യോഗാർത്ഥികളെ അവഹേളിക്കുകയാണ് സി.പി.എം. സർക്കാർ ജോലിക്ക് സി.പി.എമ്മിന്റെ ശുപാർശ വേണമെന്നത് അപമാനമാണ്. ചട്ടങ്ങൾ മറികടന്ന് താൽക്കാലിക നിയമനത്തിന് സി.പി.എം ജില്ലാ സെക്രട്ടറിയുടെ മുൻഗണനാ പട്ടിക ചോദിച്ച തിരുവനന്തപുരം മേയറുടെ നടപടി നിയമവിരുദ്ധമാണ്. സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മേയറെ പുറത്താക്കി നിയമനടപടി സ്വീകരിക്കണം. ചെറുപ്പക്കാരുടെ മാനത്തിനാണ് മേയറും സി.പി.എമ്മും വിലയിട്ടത്. സർക്കാർ ജോലിക്കായി ലക്ഷക്കണക്കിന് ചെറുപ്പക്കാർ കാത്തിരിക്കുമ്പോൾ സഖാക്കൾക്കായി തൊഴിൽ ദാനം സംഘടിപ്പിക്കുകയാണ് സി.പി.എമ്മും അവരുടെ കളിപ്പാവയായ മേയറും.
സർക്കാർ, അർദ്ധസർക്കാർ സ്ഥാപനങ്ങളിൽ സി.പി.എമ്മിന്റെ ഭരണകാലത്ത് നടത്തിയ എല്ലാ നിയമനങ്ങളും അന്വേഷിക്കണം. നോക്കുകുത്തിയായ പി.എസ്.സിയെ പിരിച്ചുവിടണം. എൽ.ഡി.എഫ് സർക്കാരിന്റെയും സി.പി.എമ്മിന്റെയും പ്രഖ്യാപിത നയം സഖാക്കൾക്ക് ക്രമവിരുദ്ധ നിയമനം നൽകുകയെന്നതാണ്. ഇതിലൂടെ പാർട്ടി ഫണ്ട് സമാഹരണമാണ് ലക്ഷ്യം. ജനത്തെ വഞ്ചിച്ചാണ് സി.പി.എം അഴിമതിയും പിൻവാതിൽ നിയമനവും നടത്തുന്നത്. എല്ലാ വകുപ്പുകളിലും ഇഷ്ടക്കാരെ നിയമിക്കാനാണ് ശ്രമം.
യുവാക്കളെ വഞ്ചിക്കുന്ന സർക്കാരിനും മേയർക്കും മുന്നിൽ ഓച്ഛാനിച്ച് നിൽക്കേണ്ട ഗതികേടാണ് ഇടതു യുവജന വിദ്യാർത്ഥി സംഘടനകൾക്ക്. തൊഴിലില്ലായ്മക്കെതിരെ ഡൽഹിയിലടക്കം സമരം സംഘടിപ്പിക്കുന്ന ഇടത് യുവജന വിപ്ലവ സിംഹങ്ങൾ കേരളത്തിൽ പിൻവാതിൽ നിയമനപട്ടിക തയ്യാറാക്കുന്ന തിരക്കിലാണെന്നും സുധാകരൻ പരിഹസിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |