കൂത്തുപറമ്പ്: സമൂഹത്തിന്റെ പ്രതിഫലനങ്ങൾ എഡിറ്റോറിയലിൽ പ്രതിഫലിപ്പിച്ച വ്യക്തിയായിരുന്നു പത്രാധിപർ കെ. സുകുമാരനെന്നും അദ്ദേഹത്തിന്റെ എഡിറ്റോറിയലുകൾ പുസ്തകരൂപത്തിലാക്കി മാറ്റി പുനർവായനയ്ക്ക് വിധേയമാക്കണമെന്നും മുൻ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. കേരള കൗമുദി കണ്ണൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന പത്രാധിപർ കെ. സുകുമാരൻ അനുസ്മരണ പരിപാടി കൂത്തുപറമ്പിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
വൈവിദ്ധ്യങ്ങൾ നിറഞ്ഞ രാജ്യത്ത് നിരവധി ജാതികളും ഭാഷകളും നിലനിന്നുവരികയാണ്. ശ്രീനാരായണഗുരു ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിൽ ജാതിവ്യവസ്ഥയ്ക്കെതിരെ നടത്തിയ പോരാട്ടങ്ങളുടെ ഫലമായാണ് നേരത്തെ കേരളത്തിൽ ജാതിവ്യവസ്ഥ ഉന്മൂലനം ചെയ്തത്. എന്നാൽ വീണ്ടും ജാതിവ്യവസ്ഥ തിരിച്ചുകൊണ്ടുവരാനാണ് ചിലരുടെ ശ്രമം. ഇതിനെതിരെ ശക്തമായ പ്രചാരണങ്ങൾ നടത്തുന്നതോടൊപ്പം ശ്രീനാരായണ ആദർശങ്ങൾ രാജ്യവ്യാപകമായി പ്രചരിപ്പിക്കുകയും വേണം. സമൂഹത്തെ സുസ്ഥിരമായി നിലനിറുത്തണമെങ്കിൽ ജാതിവ്യവസ്ഥ ഉന്മൂലനം ചെയ്തേ പറ്റു. ഇത്തരം കാര്യങ്ങളിൽ കേരളകൗമുദി നടത്തുന്ന ആശയ പ്രചാരണം അനുകരണീയമാണെന്നും കെ.കെ. ശൈലജ പറഞ്ഞു.
പത്തലായി കുഞ്ഞിക്കണ്ണൻ സ്മാരക ഹാളിൽ നടന്ന ചടങ്ങിൽ ബ്യൂറോ ചീഫ് ഒ.സി. മോഹൻരാജ് അദ്ധ്യക്ഷത വഹിച്ചു. കൂത്തുപറമ്പ് നഗരസഭാ ചെയർപേഴ്സൺ വി. സുജാത മുഖ്യാതിഥിയായിരുന്നു. സാഹിത്യകാരൻ വി.ആർ. സുധീഷ് അനുസ്മരണ പ്രഭാഷണം നടത്തി. പത്രാധിപർ സ്മാരക യൂണിറ്റ് തല അവാർഡ് നേടിയ കേരള കൗമുദി കാഞ്ഞങ്ങാട് ലേഖകൻ എൻ. ഗംഗാധരന് കെ.കെ. ശൈലജ അവാർഡ് നൽകി. ചീഫ് റിപ്പോർട്ടർ കെ.വി. ബാബുരാജൻ സ്വാഗതവും കൂത്തുപറമ്പ് ലേഖകൻ രവീന്ദ്രൻ കോയിലോട് നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |