തിരുവനന്തപുരം: തിരഞ്ഞെടുക്കപ്പെട്ട ഭരണകൂടം പിണറായി വിജയന്റെ നേതൃത്വത്തിൽ നിയമവാഴ്ചയെ ബോധപൂർവം അട്ടിമറിക്കുന്നതാണ് ആറ് മാസമായി കേരളത്തിൽ കാണുന്നതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ പറഞ്ഞു. പ്രസ്ക്ലബിന്റെ മീറ്റ് ദ പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പെരിയ ഇരട്ടക്കൊല കേസ് പ്രതികളെ രക്ഷിക്കാൻ സർക്കാർ ഖജാനാവിലെ പണമുപയോഗിച്ച് സുപ്രീംകോടതിവരെ പോയിട്ടും സി.ബി.ഐ അവരെ അറസ്റ്റ് ചെയ്തു. പാലക്കാട് സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൾ ഇപ്പോഴും നിയമനടപടികൾക്ക് പുറത്താണ്. സി.പി.എം പ്രവർത്തകരും പിണറായി വിജയന് താത്പര്യമുള്ള പോപ്പുലർ ഫ്രണ്ട് തീവ്രവാദികളും നടത്തുന്ന കൊലപാതകക്കേസുകൾ സർക്കാർ അട്ടിമറിക്കുകയാണ്.
കരുനാഗപ്പള്ളിയിൽ പോപ്പുലർഫ്രണ്ട് ഓഫീസിലെ റെയ്ഡ് നാടകമായിരുന്നു. ഹലാൽ എന്നത് ഭക്ഷണവിഷയമല്ല, മറിച്ച് തീവ്രവാദ അജൻഡയാണ്. പോപ്പുലർ ഫ്രണ്ട് ജനങ്ങളെ ഭിന്നിപ്പിക്കാൻ കൊണ്ടുവന്നതിനെ മുഖ്യമന്ത്രി വെള്ള പൂശുന്നു.
സംരക്ഷിത വനങ്ങളിലെ മരം വെട്ടി വിറ്റ കേസിൽ ചില ഉദ്യോഗസ്ഥരെ മാത്രം ബലിയാടാക്കി ഉന്നതരെ ഒഴിവാക്കി. മോൻസൺ കേസിലും പ്രതിയുമായി നേരിട്ട് ബന്ധമുള്ള ഉന്നതോദ്യോഗസ്ഥരെയും രാഷ്ട്രീയ നേതാക്കളെയും ഒഴിവാക്കി കേസ് ദുർബലമാക്കി. നിയമസഭ കൈയാങ്കളിക്കേസിലും ഖജാനാവിൽ നിന്ന് പണമെടുത്ത് പ്രതികളെ രക്ഷിക്കാൻ ശ്രമിക്കുന്നു.
കൊവിഡ് മരണനിരക്കിൽ കേരളം രണ്ടാംസ്ഥാനമാണ്. യഥാർത്ഥ മരണനിരക്ക് മറച്ചുവച്ചു. കൊവിഡ് പ്രതിരോധത്തിൽ സാമ്പത്തിക ബാദ്ധ്യത മുഴുവനേറ്റെടുത്തത് കേന്ദ്രസർക്കാരാണ്. ആറു മാസത്തിനിടയിൽ ഒമ്പതു കുട്ടികളാണ് പോഷകാഹാരക്കുറവ് മൂലം അട്ടപ്പാടിയിൽ മരിച്ചത്. കേന്ദ്രം 131 കോടി രൂപയാണ് അട്ടപ്പാടിയിലേക്ക് കൊടുത്തത്.
കേന്ദ്രം അരിയും പയറും നൽകുന്നതിനാലാണ് സാധാരണക്കാർ പട്ടിണികിടക്കാത്തത്. ആരോഗ്യ, പട്ടികജാതി, പട്ടികവർഗ വകുപ്പുകളെല്ലാം പരാജയമാണ്. മറ്റെല്ലാ സംസ്ഥാനങ്ങളും പെട്രോളിയം ഉത്പന്നങ്ങളുടെ അധികനികുതി കുറച്ചിട്ടും കേരളം കുറച്ചില്ല. ആറുമാസത്തെ പിണറായി ഭരണത്തിൽ അഴിമതി സാർവത്രികമായെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |