തിരുവനന്തപുരം: സംസ്ഥാന സെക്രട്ടറിക്ക് മൂന്ന് ടേം തുടരാൻ പാർട്ടി ഭരണഘടന അനുവദിക്കുന്നുണ്ടെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. താൻ തുടരണോയെന്ന് സമ്മേളനമാണ് തീരുമാനിക്കേണ്ടത്.
താൻ സെക്രട്ടറിയാകുമ്പോൾ, പാർട്ടിയിലെ അംഗസംഖ്യ 1.20 ലക്ഷമായിരുന്നു. ഇപ്പോഴത് 1.77ലക്ഷമായി. 2017 മുതലാണ് ഈ വർദ്ധന. സഹോദരപാർട്ടികളിൽ നിന്നും ജനാധിപത്യ പാർട്ടികളിൽ നിന്നും പലരും വന്നിട്ടുണ്ട്.
യു.ഡി.എഫും എൻ.ഡി.എയും ഇടതു മുന്നണിക്കെതിരെ നടത്തുന്ന പ്രചരണത്തെ പരാജയപ്പെടുത്തി ഒറ്റക്കെട്ടായാണ് മുന്നോട്ട് പോകുന്നത്.
പാർട്ടി ഭരണഘടനയിൽ പറഞ്ഞിട്ടുള്ള തിരഞ്ഞെടുപ്പാണ് സമ്മേളനങ്ങളിലുണ്ടാവുന്നത്. ആഭ്യന്തര ജനാധിപത്യം പാർട്ടി ഭരണഘടനയിലുണ്ട്.
ആനി രാജയെ ഉദ്ഘാടനസമ്മേളന നോട്ടീസിൽ നിന്നൊഴിവാക്കിയതിനെപ്പറ്റി ചോദിച്ചപ്പോൾ ഡി.രാജ അദ്ധ്യക്ഷനായ ദേശീയകൗൺസിലാണ് പേരുകൾ നൽകിയതെന്ന് മറുപടി. സമ്മേളനകാലത്തെ പരാതികൾ പുതിയ സംസ്ഥാനസമിതി പരിഗണിക്കും. പാർട്ടിയുടെ എല്ലാ ഘടകങ്ങളിലും 15 ശതമാനം വനിതാസംവരണമുണ്ടാകും. സി.പി.ഐയിൽ സി.പി.ഐ ഗ്രൂപ്പേയുള്ളൂ ഒന്നോ രണ്ടോ പേർ മത്സരിച്ചാൽ ജയമോ തോൽവിയോ ഉണ്ടാകാം. അതിനെയൊന്നും ഗ്രൂപ്പായി ചിത്രീകരിക്കേണ്ട. സംസ്ഥാനസെക്രട്ടറി തിരഞ്ഞെടുപ്പ് വോട്ടെടുപ്പിലേക്ക് നീങ്ങുമോയെന്ന് ചോദിച്ചപ്പോൾ നാളെ മഴ പെയ്ത് വെള്ളം കേറുമെന്ന് വിചാരിച്ച് ഇന്നേ മുണ്ട് മടക്കിക്കുത്തണോയെന്നായിരുന്നു കാനത്തിന്റെ മറുചോദ്യം.
പോപ്പുലർഫ്രണ്ട് അക്രമം: പൊലീസ്
കഴിയാവുന്നതുപോലെ നേരിട്ടു
ഹർത്താലിൽ പോപ്പുലർഫ്രണ്ട് നടത്തിയ അക്രമങ്ങളെ പൊലീസ് കഴിയാവുന്നതു പോലെ നേരിട്ടിട്ടുണ്ടെന്ന് കാനം രാജേന്ദ്രൻ പറഞ്ഞു.
ജനകീയസമരങ്ങളെയും ഒളിപ്പോരിനെയും പൊലീസ് നേരിടുക രണ്ട് തരത്തിലാണ്. ജനകീയസമരം നടന്നാൽ അതിനെ നേരിടാനാവും. എന്നാൽ ഹെൽമെറ്റുമിട്ട് ഒളിസമരം നടത്തിയാലെന്ത് ചെയ്യാനാകും? രണ്ട് സ്ഥലത്ത് അടിയും വെടിയുമുണ്ടായാൽ എന്ത് പറയുമായിരുന്നു? അതിക്രമം കാണിച്ചവരെ നിയമത്തിന് മുന്നിലെത്തിക്കുകയെന്നതാണ് പൊലീസിന് ചെയ്യാനാവുക. അത് ചെയ്തിട്ടുണ്ട്.
തലേന്ന് രാത്രിയിൽ മിന്നലായി ഹർത്താൽ പ്രഖ്യാപിക്കുക, അതിന്റെ പേരിൽ അതിക്രമം നടത്തുക. അതിന് എത്രത്തോളം സംരക്ഷണം നൽകാനാവും? സംരക്ഷണം നൽകാത്തത് എവിടെയാണെന്ന് ചൂണ്ടിക്കാട്ടിയാൽ അതേക്കുറിച്ച് അന്വേഷിക്കാം. ഹെൽമെറ്റുമിട്ട് മോട്ടോർബൈക്കിൽ ഒരാൾ യാത്ര ചെയ്ത് ബസ്സിനിട്ട് എറിഞ്ഞാൽ പൊലീസെന്താണ് ചെയ്യുക? കാനം ചോദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |