കാസർകോട്: തന്റെ ശില്പങ്ങൾ സംരക്ഷിക്കുന്നതിൽ സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടായ അവഗണന മാറ്റാതെ പ്രഥമ കേരളശ്രീ പുരസ്കാരം സ്വീകരിക്കില്ലെന്ന് ശില്പി കാനായി കുഞ്ഞിരാമൻ. പത്മ അവാർഡുകളുടെ മാതൃകയിൽ പുരസ്കാരം ഏർപ്പെടുത്തിയ സർക്കാർ നടപടിയെ അഭിനന്ദിക്കുന്നു. എന്നാൽ തന്റെ പ്രധാന കലാസൃഷ്ടികളായ ശംഖുംമുഖത്തെ സമുദ്ര കന്യകയെയും, വേളിയിലെ ശംഖിനെയും അവഹേളിച്ച സർക്കാർ നടപടി പിൻവലിക്കാതെ കേരളശ്രീ സ്വീകരിക്കില്ലെന്ന് കാനായി വ്യക്തമാക്കി.
കഴിഞ്ഞ മന്ത്രിസഭയുടെ കാലത്ത് ടൂറിസം വകുപ്പ് മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രനോടും മുഖ്യമന്ത്രിയോടും തന്റെ ആവശ്യങ്ങൾ ഉന്നയിച്ചിരുന്നു. ഉറപ്പുകൾ പാലിക്കാത്ത സാഹചര്യത്തിലാണ് അവാർഡ് നിരസിക്കുന്നത്. ശില്പങ്ങളോടുള്ള അവഗണന സർക്കാർ തിരുത്തിയാൽ പുരസ്കാരം സന്തോഷത്തോടെ ഏറ്റുവാങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
പുരസ്കാരം സംബന്ധിച്ച് കാനായിക്ക് ഇതുവരെ ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ല. അതുകൊണ്ട് തന്നെ അവാർഡ് സ്വീകരിക്കുന്നില്ലെന്ന് അധികൃതരെ അറിയിച്ചിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |