കണ്ണൂർ: കണ്ണൂർ സർവകലാശാല ബിരുദ പരീക്ഷകളിലെ ചോദ്യപേപ്പർ ആവർത്തനവുമായി ബന്ധപ്പെട്ട വിവാദത്തെത്തുടർന്ന് സ്ഥാനമൊഴിയാൻ സന്നദ്ധത പ്രകടിപ്പിച്ച് പരീക്ഷാ കൺട്രോളർ പി.ജെ. വിൻസെന്റ് . ഡെപ്യൂട്ടേഷൻ ഒഴിവാക്കി നൽകണമെന്നാവശ്യപ്പെട്ട് വൈസ് ചാൻസലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രന് കത്തു നൽകി. സംഭവത്തെത്തുടർന്ന് പത്തു ദിവസമായി അവധിയിലായിരുന്ന വിൻസെന്റ് തിങ്കളാഴ്ച തിരികെ എത്തിയശേഷമാണ് കത്ത് നൽകിയത്. കത്ത് കിട്ടിയതായി വി.സി സ്ഥിരീകരിച്ചു. ചൊക്ലിയിലെ തലശേരി ഗവ. കോളേജിൽ സ്‌പെഷ്യൽ ഓഫീസറായ വിൻസെന്റ് ഡപ്യൂട്ടേഷനിലാണ് പരീക്ഷാ കൺട്രോളറായത്.
മൂന്നാം സെമസ്റ്റർ ബിരുദ സൈക്കോളജി, ബി.എസ്.സി ന്യൂറോ ബയോളജിക്കൽ പെർസ്‌പെക്ടീവ് പരീക്ഷകളിൽ കഴിഞ്ഞ വർഷത്തെ ചോദ്യപേപ്പർ അതേപടി ആവർത്തിച്ചതിനെത്തുടർന്ന് റദ്ദാക്കിയിരുന്നു. ബോട്ടണി ബിരുദ മൂന്നാം സെമസ്റ്റർ പരീക്ഷയിലും കഴിഞ്ഞ വർഷത്തെ മിക്ക ചോദ്യങ്ങളും ആവർത്തിച്ചു. തുടർന്ന് വി.സിയുടെ ഉത്തരവു പ്രകാരം രണ്ടംഗ സമിതി അന്വേഷണം നടത്തി പരീക്ഷാ കൺട്രോളറടക്കം മൂന്ന് അദ്ധ്യാപകർക്ക് വീഴ്ച പറ്റിയതായി കണ്ടെത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |