തിരുവനന്തപുരം: നാലു വർഷത്തെ കാലാവധി പൂർത്തിയാക്കിയ കണ്ണൂർ സർവകലാശാലാ വൈസ് ചാൻസലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രന് വി.സിയായി പുനർനിയമനം നൽകി ഗവർണർ ഉത്തരവിറക്കി.
പുതിയ വി.സിയെ തിരഞ്ഞെടുക്കാനുളള സെർച്ച് കമ്മിറ്റി അപേക്ഷകൾ സ്വീകരിക്കുന്നതിനിടെയാണ്, കമ്മിറ്റിയെ പിരിച്ചുവിട്ട് ഗവർണറുടെ നടപടി. സംസ്ഥാനത്ത് ഒരു വൈസ് ചാൻസലർക്ക് പുനർ നിയമനം ഇതാദ്യമാണ്. വീണ്ടും നാലു വർഷക്കാലത്തേക്കാണ് പുതിയ നിയമനം. സർവകലാശാലാ നിയമത്തിനും യു.ജി.സി നിബന്ധനകൾക്കും വിധേയമായാണ് നിയമനമെന്ന് രാജ്ഭവൻ അറിയിച്ചു.
ഡൽഹി ജാമിയ മിലിയ ഇസ്ലാമിയയിലെ ചരിത്ര വിഭാഗം പ്രൊഫസറും സാമ്പത്തിക ചരിത്രകാരനുമായിരുന്ന ഗോപിനാഥ് രവീന്ദ്രനെ 2017നവംബർ 20നാണ് ആദ്യം വി.സിയാക്കിയത്. കോഴിക്കോട് സ്വദേശിയായ ഗോപിനാഥ് രവീന്ദ്രൻ പഠിച്ചത് ഡൽഹിയിലാണ്. ഡൽഹി സെന്റ്
സ്റ്റീഫൻസിലും ജവാഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിലും ലണ്ടനിലുമായിരുന്നു തുടർപഠനം. പിന്നീട് സെന്റ് സ്റ്റീഫൻസിലും, ജാമിയ മിലിയയിലും അദ്ധ്യാപകനായി. ലണ്ടൻ സ്‌കൂൾ ഒഫ് ഇക്കണോമിക്സ് ആൻഡ് പൊളിറ്റിക്കൽ സയൻസിൽ അക്കാഡമിക് വിസിറ്ററായിരുന്നു.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്റെ ഭാര്യയ്ക്ക് കണ്ണൂർ സർവകലാശാലയിൽ അസോ.പ്രൊഫസർ നിയമനത്തിന് ഒന്നാം റാങ്ക് നൽകിയത് വിവാദമായതിനു പിന്നാലെയാണ് വി.സിക്ക് പുനർനിയമനം ലഭിച്ചത്. യു.ജി.സി ചട്ടപ്രകാരമുളള യോഗ്യതയില്ലാതെയാണ് അവരെ അഭിമുഖത്തിന് ക്ഷണിച്ചതെന്ന പരാതിയിൽ വി.സിയോട് ഗവർണർ വിശദീകരണം തേടിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |