തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ തൃശൂർ വിജിലൻസ് കോടതി ജപ്തി ചെയ്ത അഞ്ച് പ്രതികളുടെ സ്വത്തുക്കളിൽനിന്ന് ബാങ്കിനുണ്ടായ നഷ്ടം വസൂലാക്കാനുള്ള നടപടി അന്തിമവിധിക്കുശേഷമേ ഉണ്ടാകൂ. ഇപ്പോഴത്തെ ഉത്തരവ് പ്രകാരം പ്രതികൾക്ക് വസ്തുക്കളുടെ ക്രയവിക്രയം ഉൾപ്പെടെ ഒന്നും ചെയ്യാനാകില്ല. വസ്തുക്കളുടെ ലേലം, വിലനിർണ്ണയം തുടങ്ങിയവ എങ്ങനെ വേണമെന്ന് കോടതി തീരുമാനിക്കും. അതിനിടെ, ആക്ഷേപം ബോധിപ്പിക്കാൻ പ്രതികൾക്ക് അവസരവും നൽകും. അതുകൂടി കോടതി കണക്കിലെടുക്കും. ക്രൈംബ്രാഞ്ചിനെ കൂടാതെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ഇ.ഡി) ജപ്തി നടപടി സ്വീകരിച്ചതായാണ് വിവരം. ഭൂമി, കെട്ടിടങ്ങൾ, വാഹനങ്ങൾ, പ്രതികളുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ പിടിച്ച വിദേശ കറൻസി ഉൾപ്പെടെയുള്ള പണം, ബാങ്ക് അക്കൗണ്ടുകൾ തുടങ്ങിയവ ഇ.ഡി ജപ്തി ചെയ്തവയിൽ പെടും.
ബാങ്ക് മുൻ സെക്രട്ടറി ടി.ആർ.സുനിൽ കുമാർ, മുൻ മാനേജർ ബിജു കരീം, അക്കൗണ്ടന്റ് സി.കെ. ജിൽസ്, കമ്മിഷൻ ഏജന്റ് എ.കെ. ബിജോയ്, സൂപ്പർമാർക്കറ്റ് കാഷ്യർ റെജി കെ.അനിൽ എന്നിവരുടെ പേരിലുള്ള, തട്ടിപ്പുപണം കൊണ്ട് വാങ്ങിയ ഉദ്ദേശ്യം 60 കോടിയുടെ വസ്തുവകകളാണ് ക്രൈംബ്രാഞ്ചിന്റെ കേസിൽ ജപ്തി ചെയ്തിട്ടുള്ളത്. തട്ടിപ്പിൽ പങ്കാളിയാണെങ്കിലും ആ പണമുപയോഗിച്ച് സുനിൽകുമാർ സ്വത്ത് സമ്പാദിച്ചിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
ത്രിതല അന്വേഷണം
തട്ടിപ്പ് പണം ഉപയോഗിച്ച രീതിയാണ് ഇ.ഡി പ്രധാനമായും അന്വേഷിക്കുന്നത്. പ്രതികളിൽ ചിലർക്ക് വിദേശത്ത് സംരംഭമുള്ളതിനാൽ അവിടേക്ക് പണം കടത്തിയിട്ടുണ്ടോ എന്നും പരിശോധിക്കും. തട്ടിപ്പ്, വഞ്ചന, സാമ്പത്തിക ക്രമക്കേട് തുടങ്ങിയവയാണ് ക്രൈംബ്രാഞ്ചിന്റെ അന്വേഷണ പരിധിയിലുള്ളത്. ഓഡിറ്റ്, കള്ളക്കണക്ക് തുടങ്ങിയവ സഹകരണവകുപ്പാണ് അന്വേഷിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |