തിരുവനന്തപുരം: ഗുണ്ടകൾ, ലഹരി സംഘങ്ങൾ, വിവിധ മാഫിയകൾ, മറ്റു ക്രിമിനലുകൾ തുടങ്ങിയവരുമായി അവിശുദ്ധബന്ധം തുടരുന്ന പൊലീസ് ഉദ്യോഗസ്ഥർക്കെതിരേ ക്രിമിനൽ കേസെടുക്കാൻ പൊലീസ് ആസ്ഥാനം തീരുമാനിച്ചു. നല്ലനടപ്പ്, പരിശീലനം, സസ്പെൻഷൻ, സ്ഥലംമാറ്റം എന്നിങ്ങനെ വകുപ്പുതല നടപടികളാണ് ഇതുവരെ എടുത്തിരുന്നത്.
പൊലീസുകാരുടെ ഗുണ്ടാ-ക്രിമിനൽ ബന്ധം കണ്ടെത്താൻ നിയോഗിച്ച രഹസ്യസ്വഭാവമുള്ള ആഭ്യന്തര വിജിലൻസ് സെല്ലുകൾ ഇതേക്കുറിച്ച് അന്വേഷിച്ച് ഡി.ജി.പിക്ക് റിപ്പോർട്ട് നൽകും. അതിൻപ്രകാരമാവും ഇന്ത്യൻ ശിക്ഷാനിയമപ്രകാരം നടപടികളിലേക്ക് നീങ്ങുക. ക്രിമിനൽ പ്രവർത്തനങ്ങൾക്ക് ഒത്താശയോ സഹായമോ ചെയ്താലോ ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് തെളിഞ്ഞാലോ നടപടി നേരിടേണ്ടിവരും. ഇങ്ങനെ നീങ്ങിയാലേ പൊലീസിലെ ക്രിമിനൽ ബന്ധം ചെറുക്കാൻ കഴിയൂ എന്നാണ് പൊലീസ് ആസ്ഥാനത്തെ വിലയിരുത്തൽ. പൊലീസിലെ ക്രിമിനലുകളെക്കുറിച്ച് 'ക്രിമിനൽത്തൊപ്പി" എന്ന പേരിൽ കേരളകൗമുദി പരമ്പര പ്രസിദ്ധീകരിച്ചിരുന്നു. ഇതേത്തുടർന്നാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമുള്ള അടിയന്തര നടപടികൾ.
ഗുണ്ടാസംഘങ്ങൾക്ക് പൊലീസിൽ നിന്ന് വിവരങ്ങൾ ചോരുന്നത് കേസന്വേഷണത്തെയും ഗുണ്ടാവിരുദ്ധ ഓപ്പറേഷനുകളെയും ബാധിക്കുന്നുണ്ട്. എതിർസംഘങ്ങളുടെ ഫോൺചോർത്തി ഗുണ്ടാത്തലവന്മാർക്ക് കൈമാറിയ സംഭവങ്ങളുമുണ്ടായിട്ടുണ്ട്. ഗുണ്ടകൾക്കെതിരെ പരാതി നൽകുന്നവരെ ഭീഷണിപ്പെടുത്തി കേസ് പിൻവലിപ്പിക്കാനും പണമിടപാടുകൾ ഒത്തുതീർക്കാനുമെല്ലാം പൊലീസുദ്യോഗസ്ഥർ ഇടപെടുന്നുണ്ട്. തലസ്ഥാനത്തെ ചില ക്വട്ടേഷനുകളുടെ സ്ഥലം തിരഞ്ഞെടുക്കുന്നതിൽ പോലും ഇൻസ്പെക്ടർ റാങ്കിലുള്ള ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |