■ഒരിക്കൽ പിരിച്ചു വിട്ടപ്പോൾ തുണച്ചത് എ.ഡി.ജി.പി
തിരുവനന്തപുരം: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായി മൂന്നു വട്ടം റിമാൻഡിലാവുകയും ,10 തവണ വകുപ്പു തല നടപടിക്ക് വിധേയനാവുകയും ചെയ്ത കൊച്ചിയിലെ അഡി.എസ്.ഐ ഗിരീഷ്ബാബുവിനെ പൊലീസിൽ നിന്ന് പിരിച്ചു വിട്ടു.
സ്ഥിരമായി ഗുരുതരകുറ്റം ചെയ്യുന്നവരെ പിരിച്ചുവിടാൻ വ്യവസ്ഥ ചെയ്യുന്ന പൊലീസ് ആക്ടിലെ സെക്ഷൻ-86 പ്രകാരമാണ് നടപടി.
പൊലീസിൽ ക്രിമിനലുകൾ വാഴുന്നതിന്റെ ഭവിഷ്യത്ത് ചൂണ്ടിക്കാട്ടി കേരളകൗമുദി മുഖ്യവാർത്തയും ക്രിമിനൽത്തൊപ്പി എന്ന പരമ്പരയും പ്രസിദ്ധീകരിച്ചതിനെത്തുടർന്നാണ്, സ്ഥിരം കുഴപ്പക്കാരെ പിരിച്ചുവിടാൻ മുഖ്യമന്ത്രി ഡി.ജി.പിക്ക് കർശന നിർദ്ദേശം നൽകിയത്.
പീഡനക്കേസിലെ പ്രതികളും,അന്വേഷണം അട്ടിമറിച്ചവരുമായ അഞ്ച് പൊലീസ്
ഉദ്യോഗസ്ഥരെ ഇതിനകം പിരിച്ചു വിട്ടു.രണ്ട് ഡിവൈ.എസ്.പിമാരുൾപ്പെടെ ആറ് പേർ
സസ്പെൻഷനിലായി.
മൂന്ന് ക്രിമിനൽകേസിൽ പ്രതിയായി പത്തു തവണ നടപടി നേരിട്ട ഗിരീഷിനെ 2022ൽ പിരിച്ചുവിട്ടതാണ്. കഴിഞ്ഞ സെപ്തംബറിൽ ഗിരീഷ് നൽകിയ അപ്പീൽ പരിഗണിച്ച് പിരിച്ചുവിടൽ ശിക്ഷ രണ്ട് ശമ്പള വർദ്ധന റദ്ദാക്കലാക്കി കുറച്ച് എ.ഡി.ജി.പി വിജയ്സാക്കറെ തിരിച്ചെടുത്തു. വീണ്ടും 3 ക്രിമിനൽ കേസിൽ പ്രതിയാവുകയും ഒരു മാസത്തിനകം സസ്പെൻഷനിലാവുകയും ചെയ്തതിനെത്തുടർന്നാണ് പിരിച്ചുവിടാൻ ഡിജിപി നോട്ടീസ് നൽകിയത്.
സർവീസിൽ തിരിച്ചെത്തിയതിന് പിന്നാലെ ഗിരീഷ് കൊച്ചിയിലെ ക്രിമിനൽ സംഘങ്ങളുമായി ചേർന്ന് കവർച്ച നടത്തിയ കേസിൽ കുടുങ്ങി. ഒരു സ്ത്രീയുമായി ചേർന്ന് വേശ്യാലയം നടത്തിയെന്നും കണ്ടെത്തി. പിന്നാലെ ഈ സ്ത്രീയുടെ രണ്ട് പെൺമക്കളെ കൊച്ചിയിൽ നിന്ന് കാണാതായി. ഇവരെ പിന്നീട് തിരുവനന്തപുരത്ത് നിന്ന് കണ്ടെത്തി. പൊലീസ് മൊഴിയെടുത്തപ്പോൾ തങ്ങളെ വേശ്യാവൃത്തിക്ക് ഗിരീഷ് പ്രേരിപ്പിച്ചെന്ന് പെൺകുട്ടികൾ മൊഴി നൽകിയതാണ് നിർണായകമായത്. ഇതോടെ ഗിരീഷിനെ വീണ്ടും സസ്പെൻഡ് ചെയ്തു. തന്നെ സംരക്ഷിക്കുന്നില്ലെന്നും മദ്യപിച്ച് ഉപദ്രവിക്കുന്നെന്നും മറ്റൊരു സ്ത്രീയ്ക്കൊപ്പം താമസമാക്കിയെന്നും ഗിരീഷിന്റെ ഭാര്യയും ഡി.ജി.പിക്ക് പരാതി നൽകിയിരുന്നു. കൊള്ള, പണം തട്ടൽ അടക്കം ഗുരുതര കുറ്റകൃത്യങ്ങളിൽ കുടുങ്ങിയ ശേഷം വീണ്ടും ക്രിമിനലുകളുമായി ചങ്ങാത്തമുണ്ടാക്കിയെന്ന് കണ്ടെത്തിയാണ് ഡി.ജി.പിയുടെ നടപടി.
.
.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |