തിരുവനന്തപുരം: മുസ്ലീം മതവിഭാഗത്തിനെതിരായി വർഗീയ കലാപം സംഘടിപ്പിക്കാനുള്ള വർഗീയ ഭ്രാന്താണ് ഇന്ത്യൻ പ്രധാനമന്ത്രി മുന്നോട്ട് വച്ചതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സമനില തെറ്റിയുള്ള പ്രസംഗമാണ് മോദി നടത്തിയത്. അത് തുടർന്നുകൊണ്ടിരിക്കുകയാണെന്നും എംവി ഗോവിന്ദൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. രാഹുൽ ഗാന്ധിയെക്കുറിച്ച് പിവി അൻവർ പറഞ്ഞത് രാഷ്‌ട്രീയ ഡിഎൻഎയെപ്പറ്റിയാണെന്നും ജൈവികമായ ഡിഎൻഎയെക്കുറിച്ചല്ലെന്നും ഗോവിന്ദൻ വ്യക്തമാക്കി.
എം വി ഗോവിന്ദൻ പറഞ്ഞത്:
ഒന്നാംഘട്ട വോട്ടെടുപ്പ് കഴിഞ്ഞതോടെ, തങ്ങൾ ജയിക്കാൻ പോകുന്നില്ലെന്ന് ബിജെപിക്ക് മനസിലായി. ഇതിന് പിന്നാലെയാണ് ഇത്തരത്തിൽ വർഗീയ പ്രസംഗം തുടങ്ങിയത്. കേരളത്തിൽ കോൺഗ്രസ് രാഷ്‌ട്രീയം വിട്ട് അശ്ലീല പ്രചാരണത്തിലേക്ക് പോയതുപോലെ, ബിജെപി രാഷ്‌ട്രീയം വിട്ട് വർഗീയതയിലേക്ക് പോയി. തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിട്ട് ഇത്തരത്തിൽ ഒരു പരാതി കണ്ടതേയില്ല എന്ന രീതിയിൽ ഇരിക്കുകയാണ്.
ഈ തിരഞ്ഞെടുപ്പിൽ ബിജെപി പിന്നോട്ട് പോകും. 200 സീറ്റ് തികച്ച് കിട്ടില്ല. കെകെ ശൈലജയ്‌ക്കെതിരെ നടന്ന അശ്ലീല പ്രചാരണത്തിന് ജനം വിധിയെഴുതും. കെകെ ശൈലജയ്‌ക്കെതിരായ അശ്ലീല പ്രചാരണം യുഡിഎഫ് പ്ലാൻ ചെയ്‌ത് ചെയ്‌തതാണ്. മോർഫ് ചെയ്‌ത ചിത്രങ്ങളും എഡിറ്റ് ചെയ്‌ത വീഡിയോകളും ഉൾപ്പെടെ കുടുംബ ഗ്രൂപ്പുകളിലേക്ക് അയച്ച യുഡിഎഫിന്റെ അശ്ലീല സംഘത്തെ വാനോളം പുകഴ്ത്താനാണ് വിഡി സതീശനും വടകര സ്ഥനാർത്ഥി ഷാഫി പറമ്പിലും തയ്യാറായത്. ഈ അക്രമത്തെ ജനങ്ങൾ ശക്തിയായി എതിർക്കും. അശ്ലീലംകൊണ്ട് ഏതെങ്കിലും മണ്ഡലം ജയിക്കാമെന്നുള്ള പ്രതീക്ഷ വേണ്ട. വോട്ടെടുപ്പിന് മുമ്പ് കേരളത്തിൽ ജയിക്കുന്ന ആദ്യത്തെ എൽഡിഎഫ് സ്ഥാനാർത്ഥി കെകെ ശൈലജ ആയിരിക്കും.
ബിജെപി രണ്ടാം സ്ഥാനത്തേക്ക് വരുന്ന ഒരു മണ്ഡലവും കേരളത്തിൽ ഇല്ല. ഇവിടെ യുഡിഎഫും എൽഡിഎഫും തമ്മിലാണ് മത്സരം. തിരുവനന്തപുരത്ത് പന്ന്യൻ രവീന്ദ്രനും ശശി തരൂരും തമ്മിലാണ് മത്സരം. രാജീവ് ചന്ദ്രശേഖർ ഭൂപടത്തിന് പുറത്താണ്.
പിവി അൻവറിന്റെ രാഹുൽ ഗാന്ധിക്കെതിരായ ആക്ഷേപവുമായി ബന്ധപ്പെട്ട മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, ആ പറഞ്ഞത് രാഷ്ട്രീയ ഡിഎൻഎയെക്കുറിച്ചായിരുന്നുവെന്നും ജൈവികമായ ഡിഎൻഎയെക്കുറിച്ചല്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |