തിരുവനന്തപുരം: നാല് വർഷം കൊണ്ട് പൂർത്തിയാക്കാനുദ്ദേശിച്ചുള്ള ഡിജിറ്റൽ റീസർവേ 15 വില്ലേജുകളിൽ പൂർത്തിയായി. മൂന്ന് വില്ലേജുകളിൽ സർവേ അതിരടയാള നിയമപ്രകാരം സെക്ഷൻ 9(2) വിജ്ഞാപനവുമിറക്കി. ബാക്കി 13 വില്ലേജുകളിലും ഉടൻ വിജ്ഞാപനമിറങ്ങും. ഉജാർഉൾവാർ (കാസർകോട്), അഴീക്കോട് (കണ്ണൂർ), വെയ്ലൂർ (തിരുവനന്തപുരം) വില്ലേജുകളിലാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്. ആദ്യഘട്ട ഘട്ടത്തിൽ നിശ്ചയിച്ച 200 വില്ലേജുകളിലായി 38,286 ഹെക്ടറിലാണ് (10.60 ശതമാനം) സർവേ നടന്നത്.
സർവേ, റവന്യു, രജിസ്ട്രേഷൻ വകുപ്പുകളുടെ ഭൂമി സംബന്ധമായ സേവനങ്ങൾ ഏകജാലക സംവിധാനത്തിൽ ലഭ്യമാക്കാനുള്ള പോർട്ടൽ 15 വില്ലേജുകളിലും ജൂണിൽ നിലവിൽ വരും. നവംബർ ഒന്നിനാണ് ഡിജിറ്റൽ റീസർവേ തുടങ്ങിയത്. ഇതിനായി 1500 സർവേയർമാരെയും 3200 ഹെൽപ്പർമാരെയും കരാറടിസ്ഥാനത്തിൽ നിയമിച്ചിരുന്നു. നൂതന സൗകര്യങ്ങളുള്ള കോർസ് കൺട്രോൾ സെന്റർ സ്ഥാപിച്ചാണ് നടപടികൾക്ക് വേഗം കൂട്ടുന്നത്. 200 വില്ലേജുകളിലായി 3,61,248 ഹെക്ടറിലാണ് സർവേ നടത്തേണ്ടത്. തിരുവനന്തപുരമാണ് സർവേയിൽ മുന്നിൽ - 4313 ഹെക്ടർ. ഇടുക്കി (3907), കണ്ണൂർ (3455) ജില്ലകളാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. സംസ്ഥാനത്തെ 1666 വില്ലേജുകളിൽ 1550ലാണ് റീസർവേ നടക്കുന്നത്.
സെക്ഷൻ 9(2) വിജ്ഞാപനം
ഒരു വില്ലേജിൽ സർവേ പൂർത്തിയായാൽ ജനങ്ങൾക്ക് പരിശോധിക്കാനായി വിവരങ്ങൾ പ്രദർശിപ്പിക്കാനുള്ള വിജ്ഞാപനം. വില്ലേജ് ഓഫീസിലാണിത് ലഭിക്കുന്നത്. വില്ലേജ് ഓഫീസിലെ തിരക്കൊഴിവാക്കാൻ പൊതു സ്ഥലത്തും പ്രദർശിപ്പിക്കാം. ഡിജിറ്റൽ സർവേ ആയതിനാൽ കമ്പ്യൂട്ടർ സഹായത്തോടെ സ്ക്രീനിൽ എല്ലാ വിവരങ്ങളും വസ്തു ഉടമയ്ക്ക് കാണാം. അതിർത്തി സംബന്ധിച്ച് പരാതിയുണ്ടെങ്കിൽ ഒരു മാസത്തിനുള്ളിൽ 'എന്റെ ഭൂമി" പോർട്ടലിലൂടെ നൽകാം.
ചൊലവ് 858.42 കോടി
ആദ്യഘട്ടത്തിൽ സർവേ നടത്തേണ്ടത്- 3,61,248 ഹെക്ടർ
സർവേ നടന്നത്- 3,8286 ഹെക്ടർ
ആകെ ചെലവ്- 858.42 കോടി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |