തിരുവനന്തപുരം: വിപണി വിപുലീകരണത്തിന്റെ ഭാഗമായി 'റീ പൊസിഷനിംഗ് മിൽമ" എന്ന പേരിൽ ഏകീകൃത പാക്കിംഗ് ഡിസൈൻ നടപ്പാക്കുന്നതിന്റെ ഭാഗമായി സ്മാർട്ട്, റിച്ച് ഇനത്തിൽപ്പെട്ട പാലിന് ലിറ്ററിന് രണ്ടുരൂപ വീതം കൂട്ടിയെങ്കിലും ക്ഷീരകർഷകന് നേട്ടമില്ല. തിരുവനന്തപുരം, എറണാകുളം യൂണിയൻ പരിധിയിലുള്ള 8 ജില്ലകളിൽ മാത്രമാണ് റിച്ച്,സ്മാർട്ട് പാൽ വില്പനയുള്ളത്. പ്രതിദിനം പരമാവധി 50,000 ലിറ്ററിന്റെ വില്പനയുണ്ട്. ഈയിനത്തിൽ മിൽമയ്‌ക്ക് ദിവസവും ഒരു ലക്ഷം രൂപ വരെ അധികം ലഭിക്കും. പ്രതിവർഷം 3.6 കോടി രൂപവരെ പ്രതീക്ഷിക്കാം.
കഴിഞ്ഞ ഡിസംബർ ഒന്നിന് പാൽ വില ലിറ്ററിന് 6 രൂപ വർദ്ധിപ്പിച്ചപ്പോൾ അതിൽ 83.75 ശതമാനം തുകയും കർഷകനാണ് നൽകിയത്. അതായത് 5.025 രൂപ. അന്ന് നീല കവർ പാലിനടക്കം 6 രൂപ വീതം ലിറ്ററിന് കൂട്ടിയെങ്കിലും മഞ്ഞ, പച്ച കവർ പാലിന് 4 രൂപ മാത്രമാണ് വർദ്ധിപ്പിച്ചത്.അന്ന് ശേഷിച്ചിരുന്ന രണ്ടു രൂപ ഇവയ്ക്ക് വർദ്ധിക്കുമ്പോൾ ഇതിൽനിന്നുള്ള ലാഭം പൂർണമായും തങ്ങൾക്കാണ് ലഭിക്കേണ്ടതെന്ന നിലപാടിലാണ് മിൽമ.
വില വർദ്ധന സംബന്ധിച്ച് മന്ത്രിയെയും മാദ്ധ്യമങ്ങളെയും യഥാസമയം അറിയിക്കാൻ കഴിയാതെപോയതാണ് വിവാദത്തിന് കാരണമായതെന്ന് മിൽമ അധികൃതർ വ്യക്തമാക്കി. മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യുന്ന റീ പൊസിഷനിംഗ് മിൽമ എന്ന പരിപാടിയുടെ അവസാനവട്ട ഒരുക്കങ്ങൾ ചർച്ചചെയ്യാൻ കൂടിയ യോഗത്തിനിടെയാണ് പാലിന്റെ വില ഏകീകരിക്കുന്നതിനെക്കുറിച്ച് ആലോചിച്ചത്. തിരക്കിനിടെ ഇക്കാര്യം വകുപ്പ് മന്ത്രിയെ അറിയിക്കാൻ കഴിഞ്ഞില്ല. നടന്ന കാര്യം മന്ത്രിയെ ബോധ്യപ്പെടുത്തുമെന്നും ചെയർമാൻ കെ.എസ്. മണി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |