തിരുവനന്തപുരം: സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ യു.പി തലത്തിൽ നിലവിലെ എട്ടുരൂപ 8.17 ആയി വർദ്ധിപ്പിച്ചപ്പോൾ, പ്രൈമറിതലത്തിൽ ഒരു കുട്ടിക്ക് രണ്ടു രൂപ വെട്ടിക്കുറച്ച് സർക്കാരിന്റെ പരീക്ഷണം.
എട്ടുരൂപ ലഭിച്ചപ്പോൾപോലും ചെലവ് താങ്ങാനാവാതെ പ്രഥമാദ്ധ്യാപകർ നട്ടംതിരിയവേയാണ് തുകവെട്ടിക്കുറച്ച് ആറുരൂപയാക്കിയത്.
കുട്ടികൾ കുറവുള്ള സ്കൂളുകളിൽ ഇതുമല്ല കഥ.
150 കുട്ടികളുള്ള സ്കൂളിൽ ദിവസം പത്ത് കുട്ടികളെങ്കിലും ഹാജരാവില്ല. അപ്പോൾ കുട്ടി ഒന്നിന് ആറുരൂപ വീതം വീണ്ടും കുറയും. മുട്ടയും പാലും ഹാജരനുസരിച്ചാണ്. ഹാജർനില അറിയണമെങ്കിൽ 9.30 ആവും. പാചകം എട്ടുമണിക്കേ തുടങ്ങണം. അപ്പോൾ
ഹാജർ കുറയുന്നപ്രകാരം ചെലവ് ചുരുക്കുന്നത് എങ്ങനെയെന്നാണ് അദ്ധ്യാപകരുടെ ചോദ്യം.
മുട്ടയ്ക്കും പാലിനും പ്രത്യേകം തുക വകയിരുത്തിയാലും നഷ്ടമാണെന്ന് അദ്ധ്യാപകർ പറയുന്നു. ദേശീയ ശരാശരിയെക്കാൾ വിലനിലവാരം ഉയർന്നു നിൽക്കുന്ന കേരളത്തിൽ ആറുരൂപ പര്യാപ്തമല്ല. സാധനങ്ങൾ വാങ്ങുന്നതിന് പുറമേ അവ എത്തിക്കുന്ന ചെലവും സ്കൂളുകളാണ് വഹിക്കേണ്ടത്.
വാണിജ്യ പാചകവാതക സിലിണ്ടറിന് 1800 രൂപയാണ്. 150 കുട്ടികളുള്ള സ്കൂളിൽ കുറഞ്ഞത് രണ്ട് സിലിണ്ടർ ഒരുമാസം വേണ്ടിവരും.
പ്രൈമറി സ്കൂളിനും 8.17 രൂപ അനുവദിക്കണമെന്നും മെറ്റീരിയൽ കോസ്റ്റ്, സപ്ലിമെന്ററി ന്യൂട്രീഷ്യൻ തുക എന്നിവ മുൻകൂറായി നൽകണമെന്നുമാണ് കേരള പ്രദേശ് സ്‌കൂൾ ടീച്ചേഴ്സ് അസോസിയേഷന്റെ ആവശ്യം.
...................................
നൂറുകുട്ടികൾ വരെയുള്ള സ്കൂളുകളിൽ എട്ടുരൂപ നിലനിറുത്തുകയും മുട്ടയ്ക്കും പാലിനുമായി കുട്ടി ഒന്നിന് അഞ്ചുരൂപ നിരക്കിൽ വർദ്ധിപ്പിക്കുകയും വേണം. അല്ലെങ്കിൽ പ്രഥമാദ്ധ്യാപകരെ ഭക്ഷണച്ചുമതലയിൽ നിന്ന് ഒഴിവാക്കണം.
ജി.സുനിൽകുമാർ
ജനറൽ സെക്രട്ടറി
കേരള പ്രൈവറ്റ് പ്രൈമറി
ഹെഡ്മാസ്റ്റേഴ്സ് യൂണിയൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |