മലപ്പുറം: നിലമ്പൂർ പൊലീസ് ക്യാമ്പിൽ പുലിയിറങ്ങി. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനാണ് പുലിയെ ആദ്യം കണ്ടത്. അപ്രതീക്ഷിതമായി പുലിയെ കണ്ടതോടെ പൊലീസുകാരൻ ഭയന്ന് മുകളിലേക്ക് വെടിയുതിർത്തു. ഇതോടെ പുലി ക്യാമ്പിനുള്ളിൽ നിന്ന് തിരിഞ്ഞോടുകയായിരുന്നു. തലനാരിഴയ്‌ക്കാണ് പൊലീസുകാരൻ രക്ഷപ്പെട്ടത്.
സംഭവസ്ഥലത്തിന് സമീപം പുലി കൊന്ന് ഭക്ഷിച്ച മുള്ളൻ പന്നിയുടെ അവശിഷ്‌ടങ്ങൾ കണ്ടെത്തി. വിവരമറിഞ്ഞ് വന്യജീവി വകുപ്പ് ഉദ്യോഗസ്ഥരും വനപാലകരും സ്ഥലത്തെത്തി പരിശോധന തുടങ്ങി. പുലിയെ കണ്ടെത്തി വനത്തിലേക്ക് തിരിച്ചയക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മേഖലയിൽ പുലിയുടെ സാന്നിദ്ധ്യം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശൺ നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |