
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം തുറന്നിട്ടിരിക്കുന്ന അവസരങ്ങൾ പ്രയോജനപ്പെടുത്തി അതിലൂടെ വളരാനുള്ള പദ്ധതികളാണ് ബഡ്ജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഭാവികേരളത്തിന്റെ വളർച്ച വിഴിഞ്ഞം തുറമുഖത്തിലൂടെ ആയിരിക്കുമെന്നാണ് വിലയിരുത്തൽ. തുറമുഖത്തിന്റെ അടുത്തഘട്ടങ്ങൾ 2028ൽ പൂർത്തിയാവുന്നതോടെ, വിസ്മയകരമായ വികസനം കേരളത്തിലെത്തും.
അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിച്ചാൽ വൻതോതിൽ നിക്ഷേപമെത്തുമെന്നും അത് കേരളത്തിന്റെ വളർച്ചയ്ക്ക് വഴിതുറക്കുമെന്നുമാണ് പ്രതീക്ഷ. തുറമുഖത്തിന്റെ അടുത്തഘട്ടങ്ങൾക്കായി അദാനി പതിനായിരം കോടിയാണ് നിക്ഷേപിക്കുന്നത്. അനുബന്ധ വ്യവസായമേഖലകളിൽ കേന്ദ്ര-സംസ്ഥാന-സ്വകാര്യ നിക്ഷേപമായി 30,000 കോടിയെങ്കിലുമെത്തുമെന്നാണ് കണക്കാക്കുന്നത്.
വിഴിഞ്ഞം തുറമുഖത്തുനിന്ന് ചവറയെയും കൊച്ചിയെയും ബന്ധിപ്പിക്കുന്ന റെയർ എർത്ത് കോറിഡോർ സ്ഥാപിക്കുമെന്ന് ബഡ്ജറ്റിൽ പ്രഖ്യാപനം. ഇതുമായി ബന്ധപ്പെട്ട കേന്ദ്രം ചവറ കെ.എം.എം.എല്ലിനോട് ചേർന്ന് സ്ഥാപിക്കും. രാജ്യത്തിലെ ഏറ്റവും വലിയ പെർമനെന്റ് മാഗ്നറ്റ് ഹബ്ബായി മാറാൻ ഇതിലൂടെ കേരളത്തിനാകും.
ബഹിരാകാശ ഗവേഷണം, പ്രതിരോധം തുടങ്ങിയ മേഖലകളിൽ ആവശ്യമായ തോറിയം, സ്‌കാൻഡിയം തുടങ്ങിയ റെയർഎർത്ത് മൂലകങ്ങൾ കേരളത്തിലെ തീരപ്രദേശങ്ങളിൽ സുലഭമാണ്. ഊർജോത്പാദനത്തിനും പ്രതിരോധവ്യോമയാന മേഖലകളിലും ഇലക്ട്രിക് വാഹനങ്ങളുടെയും ഡ്രോണുകളുടെയും സി.ടി സ്‌കാൻ ഉപകരണങ്ങളുടെയും നിർമ്മാണത്തിനും ഇവ അത്യന്താപേക്ഷിതമാണ്. 42,000 കോടിയുടെ നിക്ഷേപവും 50,000 തൊഴിലവസരങ്ങളും ഇതിലൂടെയുണ്ടാവും.
ചെറുകിട തുറമുഖ
വികസനത്തിന് 65കോടി
1.വിഴിഞ്ഞത്തിന്റെ അവസരങ്ങൾ മുതലാക്കാൻ ചെറുകിട തുറമുഖങ്ങൾ 65കോടി ചെലവിൽ വികസിപ്പിക്കും. കടൽമാർഗമുള്ള ചരക്കുഗതാഗതമാണ് ലക്ഷ്യം
2.തുറമുഖാധിഷ്ഠിത വ്യവസായങ്ങൾക്ക് സൗകര്യമൊരുക്കാനടക്കം കിൻഫ്ര 1000കോടി നിക്ഷേപിക്കും. പി.പി.പി മോഡൽ വികസനത്തിനാണ് ശ്രമം
3.സമുദ്രോത്പന്ന കയറ്റുമതിയിലൂടെയും സമുദ്രവിഭവ വ്യവസായത്തിലൂടെയും ബ്ലൂ ഇക്കണോമി ശക്തിപ്പെടുത്താൻ 10കോടി
4.വിഴിഞ്ഞം തുറമുഖത്തിന്റെ ലോജിസ്റ്റിക്സ്, വ്യാവസായിക ആവശ്യങ്ങൾക്കായി 17കോടി. സൗകര്യങ്ങളൊരുക്കാൻ കുറ്റിച്ചലിൽ 50ഏക്കർ ഭൂമിയേറ്റെടുക്കും
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |