
തിരുവനന്തപുരം: ധനമന്ത്രി കെ.എൻ.ബാലഗോപാൽ തന്റെ ആറാമത്തെ ബഡ്ജറ്റ് അവതരിപ്പിക്കുമ്പോൾ നിയമസഭാ വി.ഐ.പി ഗാലറിയിൽ അദ്ദേഹത്തിന്റെ കുടുംബവും ഹാജർ. മന്ത്രിയുടെ പത്നി ആശാ പ്രഭാകരൻ, മക്കളായ കല്യാണി, ശ്രീഹരി, ആശയുടെ മാതാപിതാക്കളായ കെ.പ്രഭാകരൻ, കുഞ്ഞുലക്ഷ്മി എന്നിവർ സമ്മേളനം തുടങ്ങും
മുമ്പെത്തി.
മന്ത്രിയുടെ ഭാര്യയും മക്കളും അദ്ദേഹത്തിനൊപ്പമാണ് നിയമസഭാ മന്ദിര
വളപ്പിലേക്ക് എത്തിയത്. സമ്മേളനം തുടങ്ങും മുമ്പ് സഹ മന്ത്രിമാർക്കും കക്ഷി നേതാക്കൾക്കും ഹസ്തദാനം ചെയ്ത മന്ത്രി, പ്രതിപക്ഷ നേതാവിനും മറ്രു നേതാക്കൾക്കും കൈ കൊടുത്ത് സൗഹൃദം പങ്കിട്ടു. ബഡ്ജറ്റ് വായന തുടങ്ങിയ ശേഷം തപ്പും തടവുമില്ലാതെയാണ് തുടർന്നത്.
രണ്ട് മണിക്കൂർ 52 മിനിട്ട് കൊണ്ട് വായന പൂർത്തിയാക്കുമ്പോൾ നിയമസഭാ ചരിത്രത്തിൽ സമയ ദൈർഘ്യത്തിൽ നാലാം സ്ഥാനക്കാരനായി കെ.എൻ.ബാലഗോപാൽ. മൂന്ന് മണിക്കൂർ 18 മിനിട്ട് ബഡ്ജറ്റ് അവതരിപ്പിച്ച ഡോ.തോമസ് ഐസക്കാണ് ഒന്നാമൻ. രണ്ട് മണിക്കൂർ 52 മിനിട്ടിൽ ബഡ്ജറ്റ് വായിച്ച ഐസക്ക് തന്നെ രണ്ടാം സ്ഥാനത്തുമുണ്ട്. എന്നാൽ രണ്ട് മണിക്കൂർ 54 മിനിട്ടിൽ വായന പൂർത്തിയാക്കി മൂന്നാം സ്ഥാനത്തുള്ളത് അന്തരിച്ച ഉമ്മൻചാണ്ടിയാണ്.
തോമസ് ഐസക്ക് ബഡ്ജറ്റ് അവതരിപ്പിക്കുമ്പോൾ പലപ്പോഴും കവിതയുടെയും സാഹിത്യത്തിന്റെയുമൊക്കെ സ്പർശമുണ്ടാവാറുണ്ട്. ബാലഗോപാൽ ആ വഴിക്ക് സഞ്ചരിച്ചില്ല, മുസ്ലീം ലീഗ് നേതാവ് കെ.എം ഷാജിക്ക് ചെറിയൊരു മറുപടിയും നൽകി. 'മതമാണ് മതമാണ് മതമാണ് പ്രശ്നം എന്നതല്ല, മതമല്ല, മതമല്ല, മതമല്ല പ്രശ്നം എരിയുന്ന വയറിലെ തീയാണ് പ്രശ്നം' .ബഡ്ജറ്റിലെ കനപ്പെട്ട പ്രഖ്യാപനങ്ങൾ വന്ന ഓരോ ഘട്ടത്തിലും ഡസ്കിലടിച്ച് വലിയ പ്രോത്സാഹനമാണ് ഭരണപക്ഷം നൽകിയത്. പ്രതിപക്ഷമാവട്ടെ നിസംഗ ഭാവത്തിലായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |