SignIn
Kerala Kaumudi Online
Thursday, 19 February 2026 2.06 AM IST

കേരളത്തോടുള്ള അവഗണനയുടെ തെളിവ്: മുഖ്യമന്ത്രി

Increase Font Size Decrease Font Size Print Page
b

തിരുവനന്തപുരം: കേന്ദ്രം കേരളത്തോട് തുടരുന്ന കടുത്ത വിവേചനവും അവഗണനയും വെളിവാക്കുന്ന രേഖയാണ് കേന്ദ്ര ബഡ്ജ​റ്റെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാനം ദീർഘകാലമായി ആവശ്യപ്പെടുന്ന എയിംസ്, റെയിൽവേ വികസനത്തിനായുള്ള ഏഴ് അതിവേഗ ഇടനാഴികൾ, വിഴിഞ്ഞം തുറമുഖ വികസനത്തിനായുള്ള പ്രത്യേക പാക്കേജ് എന്നിവയെല്ലാം പൂർണമായും തഴയപ്പെട്ടു. ഫിനാൻസ് കമ്മിഷൻ വിഹിതം ഉയർത്തണമെന്ന ആവശ്യം നിരാകരിക്കുകയും 41 ശതമാനം വിഹിതമെന്ന നിലവിലെ സ്ഥിതി തുടരാൻ തീരുമാനിക്കുകയും ചെയ്തത് ഫെഡറൽ തത്വങ്ങളെ ദുർബലപ്പെടുത്തുന്ന നടപടിയാണ്. ഈ അവഗണനയ്ക്ക് കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്റിമാർ മറുപടി പറയണം.

നവലിബറൽ സാമ്പത്തിക യുക്തിയെ പുൽകുന്ന ഈ ബഡ്ജ​റ്റ് കോർപ്പറേ​റ്റുകളെ കൊഴുപ്പിക്കാനും സാധാരണക്കാരെ കൂടുതൽ ദാരിദ്റ്യത്തിലേക്ക് തള്ളി വിടുന്നതിനുമുള്ള നയരേഖയാണ്. കേന്ദ്ര വിഹിതമായ ഡിവിസിബിൾ പൂളിൽ നിന്ന് കേരളത്തിന് അർഹമായത് നൽകുന്നില്ല. റവന്യു ഡെഫിസി​റ്റ് ഗ്രാന്റുകൾ തുടരേണ്ടതില്ലെന്ന തീരുമാനം വഴി സംസ്ഥാനത്തിന്റെ സാമ്പത്തിക അടിത്തറ തകർക്കാനാണ് കേന്ദ്രശ്രമം.

കേരളത്തിന്റെ ധാതുസമ്പത്ത് കൈക്കലാക്കാനുള്ള കേന്ദ്രനീക്കം അത്യന്തം അപകടകരമാണ്. വിഴിഞ്ഞം, ചവറ, കൊച്ചി എന്നിവയെ ബന്ധിപ്പിച്ച് പൊതുമേഖലയിൽ ഒരു ധാതു ഇടനാഴി സ്ഥാപിക്കുമെന്ന് സംസ്ഥാന സർക്കാർ ബഡ്ജ​റ്റിൽ പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്തിന്റെ പ്രഖ്യാപനങ്ങൾക്ക് കടകവിരുദ്ധമായി സ്വകാര്യ കുത്തകകൾക്ക് ധാതുസമ്പത്ത് വിട്ടുകൊടുക്കുന്ന കേന്ദ്രനീക്കം അപകടകരമാണ്.

ഭക്ഷ്യ, ആരോഗ്യ വളം സബ്സിഡികളിൽ വരുത്തിയ കുറവ് ജനജീവിതത്തെ പാപ്പരീകരിക്കും. തൊഴിലുറപ്പ് പദ്ധതിയുടെ വിഹിതത്തിൽ പതിനായിരക്കണക്കിന് കോടി രൂപയുടെ വെട്ടിക്കുറവ് വരുത്തിയത് ഗ്രാമീണ തൊഴിൽ മേഖലയെ തകർക്കും.

അമേരിക്കൻ ഭരണകൂടം ഏർപ്പെടുത്തിയിട്ടുള്ള കടുത്ത താരീഫ് വർദ്ധന ആഗോളതലത്തിൽ തന്നെ വലിയ സാമ്പത്തിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതാണ്. ഇത്തരം താരിഫ് യുദ്ധങ്ങൾ സൃഷ്ടിക്കുന്ന വെല്ലുവിളികളെ നേരിടാനോ രാജ്യത്തിന്റെ കയ​റ്റുമതി മേഖലയെ സംരക്ഷിക്കാനോ ഉള്ള യാതൊരു നിർദ്ദേശവും ഈ ബഡ്ജ​റ്റിലില്ല. പണപ്പെരുപ്പവും തൊഴിലില്ലായ്മയും പരിഹരിക്കാൻ നടപടികൾ മുന്നോട്ടുവയ്ക്കാത്ത ഈ ബഡ്ജ​റ്റ്, കേരളത്തിന്റെ വികസന മുന്നേ​റ്റത്തെ തടസപ്പെടുത്താനുള്ള ബോധപൂർവമായ ശ്രമമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY