
മുംബയ്: ഗുരുദേവ ദർശനങ്ങളിൽ ആകൃഷ്ടരായ അമേരിക്കൻ പൈലറ്റും ജോൺ ഹോപ്കിൻസ് യൂണിവേഴ്സിറ്റി പ്രൊഫസറുമായ ബ്രൂസ് റസലും ശിഷ്യ എഡ്രിയാനും ശ്രീനാരായണഗുരു സന്യാസ പരമ്പരയിൽ ചേർന്ന് സന്യാസദീക്ഷ സ്വീകരിച്ചു. മുംബയ് നെറൂൾ ഗുരുദേവഗിരിയിലുള്ള ഗുരുദേവക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ ആശ്രമം ഒഫ് നോർത്ത് അമേരിക്കയുടെ ആത്മീയാചാര്യൻ സ്വാമി ഗുരുപ്രസാദ് ഇരുവർക്കും സന്യാസദീക്ഷ നൽകി. പ്രൊഫ.ബ്രൂസ് റസൽ സ്വാമി ബ്രഹ്മാനന്ദയെന്നും എഡ്രിയൻ സ്വാമിനി ചിന്മയിദേവിയെന്നും പേര് സ്വീകരിച്ചു.
അമേരിക്കയിലെ ശിവഗിരി ആശ്രമത്തിൽ സജീവമായി സഹകരിക്കുകയും വിവിധയിടങ്ങളിൽ അമേരിക്കക്കാരെ സംഘടിപ്പിച്ച് സത്‌സംഗങ്ങൾ നടത്തി വരുകയും ചെയ്യുന്ന ഇവർ ശിവഗിരി മഠവും സന്ദർശിച്ചിട്ടുണ്ട്.
ശിവഗിരി മഠം മുൻ ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, സ്വാമി ബോധിതീർത്ഥ, ശിവഗിരി ബ്രഹ്മവിദ്യാലയം ആചാര്യൻ സ്വാമി നിത്യസ്വരൂപാനന്ദ, സ്വാമി ശങ്കരാനന്ദ, സ്വാമി സംവിധാനന്ദ, സിംഗപ്പൂരിൽ നിന്നും രമണിസിദ്ധ മാതാജി എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
ശിവഗിരി ആശ്രമം ഒഫ് നോർത്ത് അമേരിക്ക പ്രസിഡന്റും ആലുംമൂട്ടിൽ തറവാടിന്റെ കാരണവരുമായ ഡോ. ശിവദാസൻ മാധവൻ ചാന്നാർ, മുംബയ് ശ്രീനാരായണ മന്ദിർ സമിതി ഭാരവാഹികളായ ഡോ. എം.ഐ. ദാമോദരൻ, ഒ.കെ. പ്രസാദ്, എസ് .ചന്ദ്രബാബു, എൻ.മോഹൻദാസ് എന്നിവർ പങ്കെടുത്തു.
ആന്ധ്രയിൽ ശ്രീനാരായണഗുരു മഠം
വിജയവാഡ : ആന്ധ്രപ്രദേശിലെ ബഡാരപ്പള്ളിയിൽ ശിവഗിരി മഠത്തിന്റെ ശാഖയായി ശ്രീനാരായണ ഗുരു മഠം സ്ഥാപിക്കുമെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അറിയിച്ചു. ഗുരുദേവ ശിഷ്യനായ സദ്ഗുരു മലയാള മഹർഷി സ്ഥാപിച്ച വ്യാസാശ്രമത്തിന്റെ ശതാബ്ദി ആഘോഷത്തിൽ പങ്കെടുക്കുന്നതിനായി വിജയവാഡയിലെത്തിയ ശിവഗിരി മഠത്തിലെ സന്യാസി സംഘം, ആശ്രമം സ്ഥാപിക്കാനുദ്ദേശിക്കുന്ന സ്ഥലം കഴിഞ്ഞ ദിവസം സന്ദർശിച്ചു. പ്രസിദ്ധമായ കാളഹസ്തി മഹാക്ഷേത്രത്തിന് സമീപമുള്ള 50 സെന്റ് ഭൂമി, മലയാള മഹർഷി ഭക്തനും വ്യവസായിയുമായ രവി ഏർപ്പേട് ആശ്രമ സ്ഥാപിക്കുന്നതിനായി ശിവഗിരി മഠത്തിന് കൈമാറുമെന്ന് അറിയിച്ചു. ഇവിടെ നിന്ന് തിരുപ്പതി വിമാനത്താവളത്തിലേക്ക് 16 കിലോമീറ്റർ മാത്രമാണ് ദൂരം.
ഗുരുധർമ്മ പ്രചാരണസഭയുടെ യൂണിറ്റും ഇവിടെ രൂപീകരിച്ചു. മാതൃശ്രീ അനസൂയാമ്മ പ്രസിഡന്റായും രവി സെക്രട്ടറിയായും 20 അംഗ കമ്മിറ്റിയാണ് നിലവിൽ വന്നത്. ശാരദാപ്രതിഷ്ഠാ വാർഷിക ശ്രീനാരായണ ധർമ്മ മിമാംസാ പരിഷത്തിൽ പങ്കെടുക്കുന്നതിനായി ഏപ്രിൽ 29, 30, മേയ് 1 തീയതികളിൽ ശിവഗിരിയിൽ എത്തിച്ചേരാൻ ആന്ധ്രയിലെ ഭക്തജനങ്ങളെ ക്ഷണിച്ചതായും സ്വാമി സച്ചിദാനന്ദ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |