
കൊല്ലം: കയർത്തൊഴിലാളികൾക്ക് വിരമിക്കൽ ആനുകൂല്യം നൽകാൻ ക്ഷേമനിധി ബോർഡിന്
വേണ്ടത് 30 കോടി. സർക്കാർ അനുവദിച്ചതാകട്ടെ 5 കോടി മാത്രം. ഇതുകാരണം 15,000 രൂപ വരെ വിരമിക്കൽ അനുകൂല്യത്തിന് അർഹതയുള്ളവർക്ക് ആദ്യ ഗഡുവെന്നോണം ലഭിച്ചത് 2,500 രൂപ. സർക്കാരിന്റെ കാലാവധി കഴിയുംമുമ്പ് മുഴുവൻ തുകയും കിട്ടുമെന്ന തൊഴിലാളികളുടെ പ്രതീക്ഷ അസ്ഥാനത്തായി.
2020 ഏപ്രിൽ മുതൽ 2024 മാർച്ചുവരെ വിരമിച്ചവർക്ക് അനുകൂല്യം നൽകാൻ 24.45 കോടി കയർ തൊഴിലാളി ക്ഷേമനിധി ബോർഡ് ആവശ്യപ്പെട്ടപ്പോഴാണ് അഞ്ചുകോടി കിട്ടിയത്. 2025ൽ വിരമിച്ചവരെക്കൂടി കൂട്ടുമ്പോൾ 30 കോടി വേണം. 2020 ഏപ്രിൽവരെ വിരമിച്ചവർക്കുള്ള അനുകൂല്യം കഴിഞ്ഞ സർക്കാരിന്റെ അവസാനഘട്ടത്തിൽ പൂർണമായും തീർപ്പാക്കിയിരുന്നു.
നേരത്തെ മാസം അഞ്ചുരൂപ വീതം വർഷം 60 രൂപയാണ് തൊഴിലാളികൾ ക്ഷേമനിധി വിഹിതമായി അടച്ചിരുന്നത്. 2021 ഫെബ്രുവരി മുതൽ പ്രതിമാസ വിഹിതം 20 രൂപയായി ഉയർത്തിയിട്ടും പെൻഷൻ ആനുകൂല്യത്തിൽ വർദ്ധന വരുത്തിയില്ല. കിട്ടുന്നതിലാകട്ടെ കുടിശികയും.
വിരമിക്കൽ ആനുകൂല്യം
1. അർഹത 60 വയസിൽ വിരമിച്ചവർക്ക്. അതിനുമുൻപ് അഞ്ചു വർഷം വിഹിതം അടച്ചിരിക്കണം. 5 വർഷം അടച്ചവർക്ക് 2500 രൂപ പെൻഷൻ ആനുകൂല്യം
2. അംഗത്വ കാലാവധിയുടെ ദൈർഘ്യം അനുസരിച്ച് വർദ്ധന. അധികമുള്ള ഓരോ വർഷത്തിനും 500 രൂപ വീതം. പരമാവധി ആനുകൂല്യം 15,000 രൂപ
18,365
2024വരെ പെൻഷൻ
ആനുകൂല്യത്തിന്
അർഹരായവർ
''വിരമിക്കൽ അനുകൂല്യം കുടിശിക തീർത്ത് നൽകാൻ അധികമായി ആവശ്യമുള്ള തുക ബോർഡിന് നൽകാൻ സർക്കാർ നടപടി സ്വീകരിച്ചുവരികയാണ്. കുടിശിക തീർത്ത് നൽകുമെന്ന് ബഡ്ജറ്റിന്റെ മറുപടി പ്രസംഗത്തിൽ ധനമന്ത്രി വ്യക്തമാക്കിയിരുന്നു
-കെ.കെ.ഗണേശൻ, ചെയർമാൻ,
കയർത്തൊഴിലാളി ക്ഷേമനിധി ബോർഡ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |