
തിരുവനന്തപുരം: അടിസ്ഥാന സൗകര്യ വികസനത്തിലൂടെയും പാഠ്യപദ്ധതി പരിഷ്‌കരണത്തിലൂടെയും ഉന്നതവിദ്യാഭ്യാസ മേഖലയിൽ വിസ്മയകരമായ മുന്നേറ്റമാണ് നടക്കുന്നതെന്ന് മന്ത്രി ഡോ. ആർ. ബിന്ദു. നാല് വർഷത്തിനിടെ 6000 കോടിയാണ് അടിസ്ഥാന സൗകര്യ വികസനത്തിനായി ചെലവിട്ടത്. കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ അന്താരാഷ്ട്ര ഹബാക്കി മാറ്റും. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ നവീകരിച്ച എ.ആർ സെന്ററും (ഓറിയന്റൽ ബ്ലോക്ക്),സംസ്ഥാനത്തെ വിവിധ കോളേജുകളിൽ പൂർത്തീകരിച്ച കെട്ടിടങ്ങളും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
നാല് വർഷ ബിരുദ പ്രോഗ്രാമുകൾ നടപ്പാക്കിയതോടെ വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കത്തിലും സമീപനത്തിലും മാറ്റമുണ്ടായി. 'പഠനത്തോടൊപ്പം തൊഴിൽ' എന്ന ആശയത്തോടെ വിദ്യാർത്ഥികളെ സംരംഭകരായും തൊഴിൽദാതാക്കളായും മാറ്റാൻ ക്യാമ്പസുകൾക്ക് കഴിയണം. 'സ്‌കോളർ കണക്ട്' പദ്ധതി വഴി വിദേശത്തുള്ള മലയാളി വിദഗ്ദ്ധരുമായി സംവദിക്കാൻ വിദ്യാർത്ഥികൾക്ക് അവസരമുണ്ട്. രാജ്യത്തെ മികച്ച 300 കോളേജുകളിൽ 75 എണ്ണവും കേരളത്തിലേതാണെന്നും മന്ത്രി പറഞ്ഞു.
യൂണിവേഴ്‌സിറ്റി കോളേജിൽ 22കോടി കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കിയത്. പാലക്കാട് വിക്ടോറിയ കോളേജ്,തലശ്ശേരി കോടിയേരി ബാലകൃഷ്ണൻ സ്മാരക ഗവ കോളേജ്,ചേലക്കര ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളേജ്,പത്തിരിപ്പാല സർക്കാർ ആർട്‌സ് ആൻഡ് സയൻസ് കോളേജ്,കുളത്തൂർ സർക്കാർ ആർട്‌സ് ആൻഡ് സയൻസ് കോളേജ്,മലയൻകീഴ് എം.എം.എസ് സർക്കാർ ആർട്‌സ് ആൻഡ് സയൻസ് കോളേജ്,കരുനാഗപ്പള്ളി സർക്കാർ ആർട്‌സ് ആൻഡ് സയൻസ് കോളേജ്,മലപ്പുറം മങ്കട സർക്കാർ ആർട്‌സ് ആൻഡ് സയൻസ് കോളേജ് തുടങ്ങിയ കോളേജുകളുടെ വിവിധ നിർമ്മാണ പ്രവർത്തനങ്ങളും മന്ത്രി ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ ഡോ. സന്തോഷ്‌കുമാർ കെ.ആർ അദ്ധ്യക്ഷനായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |