
തിരുവനന്തപുരം: കെ ടെറ്റ് യോഗ്യതയില്ലാതെ 2025 സെപ്തംബർ ഒന്നിന് മുൻപ് നിയമനം ലഭിച്ച അദ്ധ്യാപകർക്ക് താത്കാലിക അംഗീകാരം നൽകും. രണ്ടു വർഷത്തിനകം കെ ടെറ്റ് യോഗ്യത നേടിയാൽ നിയമനം സ്ഥിരപ്പെടുത്തും. നെറ്റ്, സെറ്റ്, എം.ഫിൽ, പി.എച്ച് ഡി. എന്നിവ ഉള്ളവർക്കാണ് ശമ്പള സ്‌കെയിലിൽ താത്കാലിക അംഗീകാരമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു.
2012ന് മുമ്പ് നിയമനം കിട്ടിയവർക്ക് സർക്കാർ കെ ടെറ്റിൽ ഇളവ് നൽകിയിരുന്നു. 2025 സെപ്തംബർ ഒന്നിന് സുപ്രീം കോടതി ഇളവുകൾ റദ്ദാക്കി. രണ്ട് വർഷത്തിനകം കെ ടെറ്റ് നേടിയില്ലെങ്കിൽ സർവീസിൽ നിന്ന് നീക്കാനും നിർദ്ദേശിച്ചു. 20000ത്തോളം അദ്ധ്യാപകരെ ബാധിക്കുന്ന വിഷയമായതിനാൽ കോടതി വിധി നടപ്പിലാക്കിക്കൊണ്ട് തന്നെ അദ്ധ്യാപകരെ സംരക്ഷിക്കാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു. അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശത്തിനു ശേഷം സ്ഥാനക്കയറ്റത്തിൽ തീരുമാനമെടുക്കും.
കുട്ടികളുടെ അധാർ പിശക്:
അദ്ധ്യപകർക്ക് സംരക്ഷണം
കുട്ടികൾക്ക് ആധാർ കാർഡ് ഇല്ലാത്തതു കാരണവും അവയിലെ പിശക് കാരണവും തസ്തികകൾ കുറഞ്ഞതിനാൽ ജോലി നഷ്ടപ്പെട്ട അദ്ധ്യാപകരെ സംരക്ഷിക്കും. 2025 ജൂലായ് 14 വരെ ആധാറിനായി അപേക്ഷിച്ച (ഇ.ഐ.ഡി ഉള്ള) കുട്ടികളെയും തെറ്റുകൾ തിരുത്താൻ അപേക്ഷിച്ചവരെയും ഉൾപ്പെടുത്തി കുട്ടികളുടെ എണ്ണം തിട്ടപ്പെടുത്താനും തസ്തിക പുനർനിർണ്ണയിക്കാനും ഉത്തരവിട്ടു. ഇതിലൂടെ പുറത്തുപോയ അദ്ധ്യാപകരെ തിരിച്ചെടുക്കാനാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |