
തിരുവനന്തപുരം: കൊട്ടാരത്തിന് പുറത്ത് സദാസമയവും സെക്യൂരിറ്റി ജീവനക്കാരുടേയും സി.സി ടിവി ക്യാമറകളുടേയും സുരക്ഷ. ഇവയുടെ കണ്ണുവെട്ടിച്ച് പുറത്തു നിന്നൊരാൾക്ക് അകത്തുകയറാനാകില്ല. അതിനാലാണ് കവടിയാർ കൊട്ടാരത്തിലെ വൻ കവർച്ചയിൽ കൊട്ടാരവുമായി അടുത്ത ബന്ധമുള്ളവർക്ക് പങ്കുണ്ടാകാമെന്ന് പൊലീസ് സംശയിക്കുന്നത്.
അന്വേഷണം കൊട്ടാരത്തിലുള്ളവരേയും ജീവനക്കാരേയും കേന്ദ്രീകരിച്ചും പൊലീസ് നടത്തുന്നുണ്ട്.
സുരക്ഷാസംവിധാനങ്ങളുടെ കണ്ണുവെട്ടിച്ച് പുറത്തുനിന്നുള്ളവർ കയറിയാലും ആഭരണങ്ങൾ സൂക്ഷിക്കുന്ന മുറിയെ സംബന്ധിച്ച വിവരങ്ങൾ അറിയാനോ മുറി കണ്ടുപിടിക്കാനോ സാദ്ധ്യമല്ല. കിടപ്പുമുറിയിലെ സുരക്ഷിതമായ അലമാരയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളിൽ ഏറ്റവും വിലപിടിപ്പുള്ളവ മാത്രമാണ് മോഷ്ടിച്ചത്. അലമാരയ്ക്കുള്ളിലെ പെട്ടിയിലെ ആഭരണങ്ങളെക്കുറിച്ച് കൃത്യമായ ധാരണയുള്ളതു കൊണ്ടാകാമെന്നും പൊലീസ് സംശയിക്കുന്നു.
കൊട്ടാരത്തിലെ സി.സി ടിവിയടക്കം പൊലീസ് പരിശോധിക്കും. കൊട്ടാരത്തിൽ കടക്കാൻ അനുവാദമുള്ളവരെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. സുരക്ഷാ ജീവനക്കാർക്ക് പുറമെ കൊട്ടാരത്തിൽ 15 ജീവനക്കാരാണുള്ളത്. ഇവർ പൊലീസിന്റെ നിരീക്ഷണത്തിലാണ്. വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്‌ക്വാഡും കൊട്ടാരത്തിലെത്തി കൂടുതൽ തെളിവുകൾ ശേഖരിക്കും. കൊട്ടാരത്തിൽ അടുത്തിടെ സന്ദർശനം നടത്തിയവരെക്കുറിച്ചും അന്വേഷിക്കും. ഇവരുടെ മൊഴി രേഖപ്പെടുത്തും.
മോഷണം നവംബറിൽ തന്നെ വ്യക്തമായെങ്കിലും പരാതി നൽകിയത് കഴിഞ്ഞ ദിവസമാണ്. ഇത്രയുംനാൾ കൊട്ടാരം പരാതി നൽകാതിരുന്നതിൽ ദുരൂഹതയുണ്ടോയെന്നും പൊലീസ് അന്വേഷിക്കും. എന്നാൽ, കൊട്ടാരത്തിൽ തന്നെ ആഭരണങ്ങളുണ്ടാകുമെന്ന ധാരണയിലാണ് പരാതി നൽകാൻ വൈകിയതെന്നാണ് അശ്വതി തിരുനാൾ ഗൗരിലക്ഷ്മിബായി പൊലീസിനോട് പറഞ്ഞത്.
പിന്നിലുള്ളവരെക്കുറിച്ച്
കുടുംബത്തിന് സംശയം
കൊട്ടാരത്തിലെ കിടപ്പുമുറിയിലെ സുരക്ഷിതമായ അലമാരയിൽ നിന്ന് 12 തരത്തിലുള്ള സ്വർണാഭരണങ്ങളാണ് നഷ്ടപ്പെട്ടത്. പരാതിയില്ലാതെ അന്വേഷണം നടത്താനാകുമോയെന്ന് കൊട്ടാരം അഭിഭാഷകനോട് ഉപദേശം തേടിയിരുന്നു. എന്നാൽ, കഴിയില്ലെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസിനെ സമീപിച്ചത്. ഗൗരി ലക്ഷ്മിഭായിയുടെ മുറിയിൽ കയറാൻ കൊട്ടാരത്തിലെ എല്ലാ ജീവനക്കാർക്കും അനുമതിയില്ല. മുറി വൃത്തിയാക്കുന്നതിനായി പ്രവേശിക്കാൻ ചിലർക്ക് മാത്രമേ അനുമതിയുള്ളൂ. ഇവരുടെ മൊഴി ആദ്യം രേഖപ്പെടുത്താനാണ് പൊലീസ് തീരുമാനം. അതേസമയം, മോഷണത്തിന് പിന്നിലുള്ളവരെക്കുറിച്ച് കുടുംബത്തിന് സംശയമുണ്ടെന്നാണ് സൂചന.
നേരറിയാൻ വരും,
പ്രത്യേക സംഘം
കേസെടുത്തത് ഉന്നത നിർദ്ദേശപ്രകാരം
കവടിയാർ കൊട്ടാരത്തിലെ വൻ കവർച്ചയെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘം രൂപീകരിക്കും. കാലപ്പഴക്കമുള്ളതും രത്നങ്ങളും മുത്തുകളും ഉൾപ്പെടെ പതിപ്പിച്ച സ്വർണാഭരണങ്ങൾ അടക്കം കളവ് പോയതിനാലാണ് പ്രത്യേക സംഘത്തിന് അന്വേഷണച്ചുമതല കൈമാറാൻ ആലോചിക്കുന്നത്. അസിസ്റ്റന്റ് കമ്മിഷണർക്കാകും ചുമതല.
നിലവിൽ അന്വേഷണം പേരൂർക്കട പൊലീസിനാണ്. അന്വേഷണത്തിന്റെ പ്രാഥമികഘട്ടം പൂർത്തിയാക്കിയതിന് ശേഷം പ്രത്യേക സംഘത്തിന് കേസ് കൈമാറും. പരാതി നൽകിയതിന് പിന്നാലെ പൊലീസ് ഉദ്യോഗസ്ഥ കൊട്ടാരത്തിലെത്തി അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായിയുടെ മൊഴിയെടുത്തെങ്കിലും കേസെടുക്കുന്നതിനോട് കൊട്ടാരത്തിൽനിന്ന് അനുകൂല സമീപനമുണ്ടായില്ല. എന്നാൽ, ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഇടപെട്ടാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ പേരൂർക്കട പൊലീസിന് നിർദ്ദേശം നൽകിയത്.
നിയമസഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി പേരൂർക്കട സ്റ്റേഷനിലെ എസ്.ഐ ഉൾപ്പെടെയുള്ളവർ ഇന്നലെ സ്ഥലംമാറിപോയതിനാൽ കൂടുതൽ നടപടികളിലേക്ക് കടക്കാനായിട്ടില്ല. പ്രാഥമികമായ മൊഴിയെടുക്കലും വിവരശേഖരണവും വിരലടയാള പരിശോധനയും സി.സി ടിവി പരിശോധനകളും പൂർത്തിയാക്കിയശേഷം കേസിന്റെ അന്വേഷണ പുരോഗതി വിലയിരുത്തും. ഒരുപക്ഷേ, കേസ് ക്രൈംബ്രാഞ്ചിന് കൈമാറാനും സാദ്ധ്യതയുണ്ട്.
അന്വേഷണം വെല്ലുവിളി
കവടിയാർ കൊട്ടാരം പോലെ അതീവ സുരക്ഷയുള്ള സ്ഥലത്തെ മോഷണം പൊലീസിനും തലവേദനയാണ്. മോഷണം നടന്ന് മാസങ്ങൾക്ക് ശേഷമാണ് പരാതി ലഭിച്ചത്. അതിനാൽ വിരലടയാളമുൾപ്പെടെയുള്ള തെളിവുകൾ ലഭിക്കാൻ സാദ്ധ്യതകുറവാണ്. അതിനാൽ, അന്വേഷണം പൊലീസിനും വെല്ലുവിളിയാണ്. ശാസ്ത്രീയ പരിശോധനകളുടെയും സാങ്കേതിക സഹായത്തോടെയും മാത്രമേ അന്വേഷണം മുന്നോട്ട് കൊണ്ടുപോകാനാകൂ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |