
തിരുവനന്തപുരം: ആദ്യ സ്പെയ്സ് സ്റ്റേഷൻ യാത്ര തന്റെ കണ്ണ് തുറപ്പിച്ചുവെന്ന് ഗഗനചാരി ശുഭാംശു ശുക്ള.
ലോക് ഭവനിൽ ഗവർണർ സംഘടിപ്പിച്ച സംവാദ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാട്ടിലിറങ്ങിയാൽ നാം അറിയപ്പെടുക കുടുംബത്തിന്റെ പേരിലാകും.അടുത്ത ജില്ലയിൽ പോയാൽ താമസിക്കുന്ന നഗരത്തിന്റെ പേരിലാവും. അടുത്ത സംസ്ഥാനത്ത് സ്വന്തം സംസ്ഥാനത്തിന്റെ പേരിലും മറ്റൊരു രാജ്യത്ത് ഇന്ത്യയുടെ പേരിലും വേറെ ഭൂഖണ്ഡത്തിൽ ഏഷ്യയുടെ പേരിലും അറിയപ്പെടും.എന്നാൽ ബഹിരാകാശത്ത് പോയാൽ നാം ഭൂമിയുടെ പേരിലാണ് അറിയപ്പെടുക. അത് നമ്മുടെ വീക്ഷണം പൂർണ്ണമായും മാറ്റും.
മടങ്ങിവരാൻ തോന്നില്ല.മൊബൈൽ ഫോണും ലാപ്ടോപ്പും സിനിമയും റീൽസും ഒന്നുമില്ലാതെ സ്വപ്നതുല്യമായ സമാധാനത്തിലായിരിക്കും. സ്പെയ്സ് സ്റ്റേഷനിൽ നിന്ന് പുറത്തേക്ക് നോക്കിയാൽ ഭൂമിയെ കാണാം.ബഹിരാകാശ നിലയത്തിൽ നിലം തൊടാതെ ഒഴുകി മാറാം.ഒന്നിനും ഭാരമില്ല.പക്ഷെ, ഹൃദയം ചുരുങ്ങികൊണ്ടിരിക്കും. തലയ്ക്ക് ചുറ്റും കാർബൺഡയോക്സൈഡിന്റെ ഒരുവലയം രൂപപ്പെടും. ഭൂമിയിലേക്കുള്ള യാത്രയിൽ കടലിൽ ഇടിച്ചുതെറിച്ച് പേടകം വീഴുന്നത് വല്ലാത്ത അനുഭവമാണ്. ഇന്ത്യയുടെ സ്പെയ്സ് സ്റ്റേഷൻ രാജ്യത്തിന്റെ നിലതന്നെ മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ സ്കൂളുകളിൽ നിന്നായി അഞ്ഞൂറോളം വിദ്യാർത്ഥികളും പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.
യൂത്ത് റോഡ് മാപ്പ് ടു വികസിത് ഭാരത്.എന്ന സംവാദത്തിൽ ഗവർണർ ആർലേക്കർ അദ്ധ്യക്ഷനായി. ഭാരതാംബയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തിയാണ് പരിപാടി തുടങ്ങിയത്.ദേശീയ ഗാനത്തിനൊപ്പം വന്ദേമാതരം പുതിയ അനുഭവമായി.
ശുഭാംശുവിനെ വിസ്മയിപ്പിച്ച് ഗവ.മോഡൽ സ്കൂൾ കുട്ടികൾ
ബഹിരാകാശത്തേക്കുള്ള ആദ്യ യാത്രയിലെ അനുഭവങ്ങൾ പങ്കുവെക്കാനെത്തിയ ഗഗനചാരി ശുഭാംശു ശുക്ളയെ വിസ്മയിപ്പിച്ച് തൈക്കാട് ഗവ.മോഡൽ സ്കൂളിലെ കുട്ടികൾ.
മാലിന്യ നിർമ്മാർജ്ജനം നിരീക്ഷിക്കാനുള്ള ചെറിയൊരു ഉപഗ്രഹത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന അശ്വിൻ ബഹിരാകാശമേഖലയിലെ പുതിയ സാധ്യതകളെ കുറിച്ച് ചോദിച്ചപ്പോൾ ശുഭാംശു അത്ഭുതം മറച്ചുവെച്ചില്ല. നിങ്ങൾ ഇവിടെ പഠിച്ചതാണോയെന്ന് ശുഭാംശു. പന്ത്രണ്ടാംക്ളാസ് പഠനം പൂർത്തിയാക്കി ഇപ്പോൾ ഇറങ്ങിയതാണെന്ന് അശ്വിന്റെ മറുപടി. അഭിമാനം തോന്നുന്നുവെന്ന് ശുഭാംശു.
ബോളിവുഡ് സിനിമയിലെ സ്പെയ്സും ശരിക്കുള്ള സ്പെയ്സ് സ്റ്റേഷനും എങ്ങനെ താരതമ്യം ചെയ്യുന്നു. ടീം വർക്കിന്റെ പ്രാധാന്യം തുടങ്ങിയ ചോദ്യങ്ങളാണ് കുട്ടികൾ ഉന്നയിച്ചത് .
ഗ്രാമത്തിലെ സ്കൂളിൽ പഠിക്കുകയും ബഹിരാകാശ ശാസ്ത്രജ്ഞൻ വന്നുവെന്ന് കേട്ടാൽ കാണാൻ ഓടിയെത്തുകയും ചെയ്യുന്ന ഒരു ബാല്യം തനിക്കുണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ബഹിരാകാശം അവിസ്മരണീയ അനുഭവമായിരുന്നു. ഹൃദയം ചുരുങ്ങി വരുന്നത് പോലെ തോന്നി. എവിടെ നോക്കിയാലും ശൂന്യത ആയിരുന്നു.
2020 ന് മുമ്പ് ഇന്ത്യയിൽ ഗഗനചാരി എന്ന ജോലി ഉണ്ടായിരുന്നില്ല. ഇന്ന് സ്ഥിതി മാറി അടുത്ത വർഷം ഇന്ത്യക്കാരൻ തദ്ദേശീയ പേടകത്തിൽ ബഹിരാകാശത്തേക്ക് പോകും
2040 ആകുമ്പോൾ ഇന്ത്യയുടെ സ്പെയ്സ് സ്റ്റേഷൻ യാഥാർത്ഥ്യമാകും. വിദ്യാർത്ഥികൾക്ക് വലിയ അവസരങ്ങളാണ് ലഭിക്കുന്നത്.കുട്ടികളുമായി സെൽഫിയെടുത്തശേഷമാണ് മടങ്ങിയത്.
സ്കൂളിലെ സ്പെയ്സ് ക്ളബായ ബിയോണ്ട് ദ ഹൊറൈസൺ ആണ് സംവാദം സംഘടിപ്പിച്ചത്. പ്രിൻസിപ്പൽ വി.വി.പ്രമോദ് അദ്ധ്യക്ഷനായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |