നെന്മാറ: പത്തുവർഷം ഒറ്റമുറി പ്രണയനികളായി ജീവിതം നയിച്ച റഹ്മാനും സജിതയും വിവാഹിതരായി. പുരോഗമന കലാസാഹിത്യ സംഘം കൊല്ലങ്കോട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്‌പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം നെന്മാറ സബ് രജിസ്ട്രാർ ഓഫീസിലായിരുന്നു വിവാഹം. കെ. ബാബു എം.എൽ.എ ഇരുവർക്കും പൂച്ചെണ്ടു നൽകി അഭിനന്ദിച്ച് പിന്തുണ വാഗ്ദാനം ചെയ്തു. സജിതയുടെ അച്ഛൻ വേലായുധൻ, അമ്മ ശാന്ത എന്നിവർ പങ്കെടുത്തു. റഹ്മാന്റെ വീട്ടുകാർ വിട്ടുനിന്നു.
ഒളിവുജീവിതം കഴിഞ്ഞ് വിത്തിനശ്ശേരിയിലെ വാടക വീട്ടിലാണ് റഹ്മാനും സജിതയും കഴിയുന്നത്. വീട് വയ്ക്കുന്നതിനു സാമ്പത്തിക ആനുകൂല്യത്തിനും വിവാഹ രജിസ്‌ട്രേഷൻ ആവശ്യമായിരുന്നു. പൊലീസ്, മനുഷ്യാവകാശ - വനിതാ - യുവജന കമ്മിഷൻ എന്നിവരുടെ നിയമനടപടി ഒഴിവാക്കണമെന്ന് ദമ്പതികൾ അഭ്യർത്ഥിച്ചു.
അയിലൂർ കാരക്കാട്ടുപറമ്പ് റഹ്മാനും അയൽവാസി സജിതയും 2010ലാണ് റഹ്മാന്റെ വീട്ടിലെ ഒറ്റമുറിയിൽ ആരുമറിയാതെ പ്രണയജീവിതം തുടങ്ങിയത്. സ്വതന്ത്രമായി ജീവിക്കണമെന്ന ചിന്തയിൽ 2021 മാർച്ചിൽ വിത്തിനശ്ശേരിക്ക് സമീപം വാടക വീട്ടിലേക്ക് മാറി. ഇതിനിടെ റഹ്മാനെ കാണാനില്ലെന്നുപറഞ്ഞ് വീട്ടുകാർ നെന്മാറ പൊലീസിൽ പരാതി നൽകി. അതിനിടെ സഹോദരൻ നെന്മാറയിൽവച്ച് റഹ്മാനെ കണ്ടു. തുടർന്ന് പൊലീസിൽ വിവരമറിയച്ചു. തുടർന്നുള്ള തെരച്ചിലിൽ റഹ്മാനെയും സജിതയെയും കണ്ടെത്തിയതോടെയാണ് ഒളിവുജീവിതത്തിന്റെ കഥ പുറത്തറിഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |