• വിസ്മയയുടെ കുടുംബത്തിന് ഭീഷണിക്കത്ത് ലഭിച്ചെന്നും പൊലീസ്
കൊച്ചി: സ്ത്രീധന പീഡനത്തെത്തുടർന്ന് ആയുർവേദ മെഡിക്കൽ വിദ്യാർത്ഥിനി വിസ്മയ ആത്മഹത്യ ചെയ്ത കേസിൽ പ്രതി കിരൺ കുമാറിന് ജാമ്യം നൽകുന്നത് പ്രോസിക്യൂഷൻ നടപടികളെ പ്രതികൂലമായി ബാധിക്കുമെന്നും സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും സർക്കാർ ഹൈക്കോടതിയിൽ സ്റ്റേറ്റ്മെന്റ് നൽകി. വിസ്മയയുടെ ആത്മഹത്യ പൊതു സമൂഹത്തിന്റെ മന:സാക്ഷിയെ ഞെട്ടിച്ച സംഭവമാണ്. വിദ്യാഭ്യാസപരമായും സാമ്പത്തികമായും നല്ല നിലയിലുള്ള ഒരു പെൺകുട്ടിയെ മരണത്തിലേക്ക് തള്ളിവിട്ട ഈ കേസിൽ പ്രതിക്ക് ജാമ്യം നൽകരുതെന്നും ശാസ്താംകോട്ട ഡിവൈ.എസ്.പി പി. രാജ്കുമാർ നൽകിയ സ്റ്റേറ്റ്മെന്റിൽ പറയുന്നു. അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറായിരുന്ന കിരണിനെ സംഭവത്തെത്തുടർന്ന് സർവീസിൽ നിന്ന് പിരിച്ചു വിട്ടു. കേസിൽ നിന്ന് രക്ഷപ്പെട്ട് സർവീസിൽ തിരിച്ചു കയറാൻ പ്രതി എന്തു വഴിയും സ്വീകരിക്കും. ജാമ്യം നൽകിയാൽ ഇയാൾ സാക്ഷികളെ സ്വാധീനിക്കാനിടയുണ്ടെന്നും സ്റ്റേറ്റ്മെന്റിൽ പറയുന്നു. കിരണിന് അനുകൂലമായി മൊഴി നൽകിയില്ലെങ്കിൽ വിസ്മയയ്ക്ക് ഉണ്ടായ ദുരന്തം മകൻ വിജിത്തിനുമുണ്ടാകുമെന്ന് വ്യക്തമാക്കി ഒരു ഭീഷണിക്കത്ത് ലഭിച്ചതായി വിസ്മയയുടെ അമ്മ സജിത ചടയമംഗലം പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിൽ കേസെടുത്തിട്ടുണ്ടെന്നും സ്റ്റേറ്റ്മെന്റിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |