മാവേലിക്കര: എസ്.ഡി.പി.ഐ - എസ്.എഫ്.ഐ സംഘർഷത്തിനിടെ മാവേലിക്കരയിൽ എസ്.എഫ്.ഐ നേതാവിന് കുത്തേറ്റു. എസ്.എഫ്.ഐ മാവേലിക്കര ഏരിയാ വൈസ് പ്രസിഡന്റ് അരുണിനാണ് കുത്തേറ്റത്. സംഘർഷത്തിനിടെ മറ്റ് രണ്ട് പ്രവർത്തകർക്ക് പരിക്കേറ്റു. ഞായറാഴ്ച രാത്രിയിൽ മാങ്കാംകുഴി മേഖലയിലായിരുന്നു സംഭവം.
അരുണിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് എസ്.ഡി.പി.ഐ പ്രവർത്തകരെ കുറത്തികാട് പൊലീസ് അറസ്റ്റ് ചെയ്തു. വെട്ടിയാർ സ്വദേശികളായ ഷമീർ, അജി, നൗഷാദ്, ഷംനാസ്, ഷഹനാസ് എന്നിവരാണ് പിടിയിലായത്.
ബൈക്കുകൾ കൂട്ടിയിടിച്ചതിനെ തുടർന്നുണ്ടായ തർക്കമാണ് സംഘർഷത്തിലേക്ക് നീങ്ങിയത്. ഞായറാഴ്ച രാത്രി 9 ഓടെ വെട്ടിയാർ പാറക്കുളങ്ങര മാമ്പ്ര കോളനിയിലെത്തിയ ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ ബൈക്കിൽ കോളനി നിവാസിയായ എസ്.ഡി.പി.ഐ പ്രവർത്തകൻ ഷഹനാസിന്റെ ബൈക്ക് തട്ടിയതാണ് പ്രശ്നങ്ങളുടെ തുടക്കം.
ഇത് ചോദ്യം ചെയ്തപ്പോൾ ഷഹനാസിന്റെ സുഹൃത്തുക്കൾ ഡി.വൈ.എഫ്.ഐ പ്രവർത്തകരെ മർദ്ദിച്ചു. തുടർന്ന് കൂടുതൽ പ്രവർത്തകരെത്തി ഡി.വൈ.എഫ്.ഐ പ്രവർത്തകരെ മർദ്ദിച്ച ഷെമീറിന്റെ വീട് തല്ലിത്തകർത്തു. എസ്.ഡി.പി.ഐ പ്രവർത്തകരും സംഘടിച്ചതോടെ സംഘർഷം രൂക്ഷമായി. ഇതിനിടയിലാണ് അരുണിന് കുത്തേറ്റത്.
സംഭവം അറിഞ്ഞെത്തിയെ പൊലീസ് ഷെമീറിന്റെ വീട്ടിൽ ഒത്തുകൂടിയ അഞ്ചുപേരെ അറസ്റ്റ് ചെയ്തു.
മാമ്പ്ര കോളനിയിൽ പൊലീസ് ക്യാമ്പ് ചെയ്തതോടെ എസ്.ഡി.പി.ഐ പ്രവർത്തകർ ഡി.വൈ.എഫ്.ഐ പ്രവർത്തകൻ രാജേഷിന്റെ വീട് തിരക്കി മാങ്കാംകുഴിയിലെത്തി. എന്നാൽ വീടുമാറി രാജേഷിന്റെ അയൽവാസിയുടെ വീട് തല്ലിത്തകർത്തു. വിവരം അറിഞ്ഞ ഡി.വൈ.എഫ്.ഐ പ്രവർത്തകർ മാമ്പ്ര കോളനിയിൽ അജിയുടെ ബൈക്ക് കത്തിച്ചു. ഇയാൾ എസ്.ഡി.പി.ഐ പ്രവർത്തകനാണ്. ഇതോടെ കൂടുതൽ പൊലീസ് സ്ഥലത്തെത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |