പരാതി നൽകിയിട്ടും പൊലീസ് അനങ്ങിയില്ല
വൈപ്പിൻ: ദൂരൂഹ സാഹചര്യത്തിൽ വീടിനുള്ളിൽ പൊള്ളലേറ്റ് അമ്മയും മകനും മരിച്ച സംഭവത്തിൽ അയൽവാസി യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു. പ്രേരണാകുറ്റത്തിനാണ് നായരമ്പലം പുഞ്ചേപ്പടി ദിലീപിനെ (44) ഞാറക്കൽ പൊലീസ് അറസ്റ്റുചെയ്തത്. നായരമ്പലം ഭഗവതി ക്ഷേത്രത്തിനു കിഴക്ക് തെറ്റയിൽ പരേതനായ സാജുവിന്റെ ഭാര്യ സിന്ധു (42)വും ഏകമകൻ അതുൽ (18) ഉം ആണ് മരിച്ചത്.
സിന്ധുവിനെ ഇയാൾ നിരന്തരം ശല്യംചെയ്തിരുന്നു. സ്കൂട്ടർ തടഞ്ഞുനിറുത്തിയും മകനെ ഭീഷണിപ്പെടുത്തിയും മറ്റും ഉപദ്രവിക്കുന്നതായി ഇയാൾക്കെതിരെ സിന്ധുവും സഹോദരനും നൽകിയ പരാതിയിൽ ഞാറക്കൽ പൊലീസ് നടപടിയെടുക്കാതിരുന്നതാണ് മരണത്തിലേക്ക് നയിച്ചതെന്ന് മാതാപിതാക്കളായ ചാലാവീട്ടിൽ ജോയിയും സബേത്തും ആരോപിച്ചു.
സിന്ധു എറണാകുളം ലൂർദ്ദ് ആശുപത്രി ജീവനക്കാരിയും അതുൽ നായരമ്പലം പ്രയാഗ കോളേജിൽ ഒന്നാംവർഷ ബിരുദ വിദ്യാർത്ഥിയുമായിരുന്നു. ദിലീപാണ് ദുരന്തത്തിന് കാരണമെന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി സിന്ധു പറയുന്ന ഓഡിയോക്ളിപ്പും മകൻ അതുലിനെ ഫോണിൽ ദിലീപ് ഭീഷണിപ്പെടുത്തുന്ന ഓഡിയോക്ളിപ്പുകളും പുറത്തുവന്നിട്ടുണ്ട്. ഞാറക്കൽ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയ ദിലീപിന്റെ അറസ്റ്റ് രാത്രിയാണ് രേഖപ്പെടുത്തിയത്. കളമശേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിനുശേഷം രണ്ട് മൃതദേഹങ്ങളും ഇന്നലെ വൈകിട്ട് നായരമ്പലം വാടേൽ സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ സംസ്‌കരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |