തിരുവനന്തപുരം: ലിയനാർഡോ ഡാ വിഞ്ചി ഫെല്ലോഷിപ്പിന് കേരള കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥൻ രാജു നാരായണസ്വാമി അർഹനായി. ബൗദ്ധിക സ്വത്ത് അവകാശനിയമത്തിലെ ഗവേഷണങ്ങൾക്ക് അമേരിക്കയിലെ ജോർജ് മസോൺ യൂണിവേഴ്സിറ്റി നൽകുന്ന അംഗീകാരമാണിത്. ബാംഗ്ലൂർ നാഷണൽ ലാ സ്‌കൂളിൽ നിന്നും ഈ വിഷയത്തിൽ ഒന്നാം റാങ്കോടെ പി.ജി ഡിപ്ലോമയും എൻ.എൽ.യു ഡൽഹിയിൽ നിന്നും ഗോൾഡ് മെഡലോടെ എൽഎൽ.എമ്മും അദ്ദേഹം നേടിയിട്ടുണ്ട്. 1991 ബാച്ചിലെ ഉദ്യോഗസ്ഥനായ രാജു നാരായണസ്വാമി നിലവിൽ പാർലമെന്ററി കാര്യ പ്രിൻസിപ്പൽ സെക്രട്ടറിയാണ്. അഞ്ച് ജില്ലകളിൽ കളക്ടറായും കോളേജ് വിദ്യാഭ്യാസ ഡയറക്ടർ, കാർഷികോത്പാദന കമ്മിഷണർ, കേന്ദ്ര നാളികേര വികസന ബോർഡ് ചെയർമാൻ തുടങ്ങിയ നിലകളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. അഴിമതിക്കെതിരെയുള്ള പോരാട്ടത്തിന് ഐ.ഐ.ടി കാൺപൂർ അദ്ദേഹത്തിന് 2018ൽ സത്യേന്ദ്രദുബേ മെമ്മോറിയൽ അവാർഡ് നൽകിയിരുന്നു. 16 സംസ്ഥാനങ്ങളിൽ നടന്ന 32 തിരഞ്ഞെടുപ്പുകളിൽ കേന്ദ്ര നിരീക്ഷകനായിരുന്നു. സൈബർ നിയമത്തിൽ ഹോമി ഭാഭാ ഫെലോഷിപ്പും 2003ൽ കേരള സാഹിത്യ അക്കാഡമി അവാർഡും നേടിയിട്ടുണ്ട്. 200ൽ ഏറെ ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |