ശിവഗിരി: മാദ്ധ്യമപ്രവർത്തകർ പൊതുസമൂഹത്തിന്റെ മുമ്പിൽ കാവലും കരുതലുമായി നിൽക്കേണ്ടവരാണെന്ന് മന്ത്രി കെ. രാജൻ പറഞ്ഞു. മാദ്ധ്യമ ചരിത്രകാരൻ ജി. പ്രിയദർശനൻ രചിച്ച മലയാള പത്രപ്രവർത്തനം ഉദയവികാസങ്ങൾ എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം ശിവഗിരിയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ഇതിഹാസതുല്യമായ വഴികളിലൂടെ കടന്നുപോയ പത്രാധിപന്മാരുടെ ഒരു വലിയനിര കേരളത്തിലുണ്ടായിരുന്നു. സഹോദരൻ അയ്യപ്പൻ, കേസരി ബാലകൃഷ്ണപിളള, സ്വദേശാഭിമാനി രാമകൃഷ്ണപിളള, കെ. സുകുമാരൻ, കെ. ബാലകൃഷ്ണൻ തുടങ്ങിയ പ്രതിഭാശാലികൾ ആ ശ്രേണിയിൽപ്പെടുന്നവരാണ്. നിർഭയമായി മാദ്ധ്യമപ്രവർത്തനം മുന്നോട്ട് കൊണ്ടുപോയവരാണ് അവരെന്നും മന്ത്രി പറഞ്ഞു.
കേരളാ മീഡിയാ അക്കാഡമിയാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. ശ്രീനാരായണധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പുസ്തകത്തിന്റെ ആദ്യ പ്രതി മന്ത്രി കെ. രാജനിൽ നിന്ന് സ്വീകരിച്ചു. അക്കാഡമി ചെയർമാൻ ആർ.എസ്. ബാബു അദ്ധ്യക്ഷത വഹിച്ചു. വി. ജോയി എം.എൽ.എ മുഖ്യാതിഥിയായിരുന്നു. വർക്കല നഗരസഭ ചെയർമാൻ കെ.എം. ലാജി ജി. പ്രിയദർശനനെ പൊന്നാട അണിയിക്കുകയും മെമന്റൊ നൽകുകയും ചെയ്തു. കേസരി സ്മാരക ജേർണലിസ്റ്റ് ട്രസ്റ്റ് ചെയർമാൻ സുരേഷ് വെളളിമംഗലം, ജില്ലാപഞ്ചായത്തംഗം ഗീതാനസീർ, കെ.യു.ഡബ്ലിയു.ജെ ജില്ലാ ട്രഷറർ അനുപമ ജി. നായർ എന്നിവർ സംസാരിച്ചു. മീഡിയാ അക്കാഡമി സെക്രട്ടറി എൻ.പി. സന്തോഷ്, അക്കാഡമി കോഴ്സ് കോ-ഓർഡിനേറ്റർ ബി. ചന്ദ്രകുമാർ എന്നിവർ സംസാരിച്ചു. മീഡിയാ അക്കാഡമി തിരുവനന്തപുരം സെന്ററിലെ വിദ്യാർത്ഥികൾക്കുളള സർട്ടിഫിക്കറ്റുകളുടെ വിതരണവും മന്ത്രി നിർവഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |