തിരുവനന്തപുരം: കേരള സർവകലാശാലാ ലൈബ്രറിയിലെ 54 താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന സർവകലാശാലയുടെ ആവശ്യം സർക്കാർ നിരസിച്ചു.
താത്കാലികക്കാരെ സ്ഥിരപ്പെടുത്തുമെന്ന പ്രതീക്ഷയിൽ കേരള സർവകലാശാലയിലെ ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്തിരുന്നില്ല. കാലിക്കറ്റ്, എം.ജി, കുസാറ്റ്, കാർഷിക, കണ്ണൂർ സർവകലാശാലകൾ ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സാങ്കേതികം, മലയാളം, ഓപ്പൺ, ഡിജിറ്റൽ സർവകലാശാലകളിൽ പി.എസ്.സി നിയമനം ഒഴിവാക്കാൻ കരാറടിസ്ഥാനത്തിലാണ് തസ്തികകൾ സൃഷ്ടിച്ചിട്ടുള്ളത്.
ലൈബ്രറി അസിസ്റ്റന്റുമാരുടെ എഴുത്തു പരീക്ഷ ജൂലായിൽ ഓൺലൈനായാണ് നടത്തിയത്. 3000 അപേക്ഷകരുണ്ട്. പത്തു വർഷത്തിന് ശേഷം ഇപ്പോഴാണ് സർവകലാശാലകളിൽ സ്ഥിരം നിയമന നടപടികൾ. കേരളയിലെ താത്കാലിക ജീവനക്കാർ തങ്ങൾക്ക് പ്രായപരിധി കഴിഞ്ഞെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിച്ചിരുന്നു. സർക്കാരും സർവകലാശാലയും സ്ഥിരപ്പെടുത്തുന്ന കാര്യം നിയമപരമായി പരിശോധിക്കാനായിരുന്നു ഉത്തരവ്. തുടർന്ന് താത്കാലിക ജീവനക്കാരുടെ പരാതികൾ കേട്ട ശേഷം ,സർക്കാർ അവരുടെ ആവശ്യം നിരസിക്കുകയായിരുന്നു. കഴിഞ്ഞ സിൻഡിക്കേറ്റ് യോഗം ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നത് പരിഗണിച്ചെങ്കിലും ,സർക്കാരിന്റെ പരിഗണനയിലായതിനാൽ മാറ്റി വയ്ക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |