വായ്പാക്രമക്കേടിനെ തുടർന്ന് വിലക്കിയിരുന്നു
തിരുവനന്തപുരം: ഒരേ സ്ഥലത്തിന് ഒരേസമയം ഒന്നിലധികം കൈവശ സർട്ടിഫിക്കറ്റും ലൊക്കേഷൻ സ്കെച്ചും നൽകാൻ പാടില്ലെന്ന ലാൻഡ് റവന്യു കമ്മിഷണറേറ്രിന്റെ നിർദ്ദേശം റദ്ദാക്കി. സ്ഥല ഉടമ ആവശ്യപ്പെടുന്ന പക്ഷം ലാൻഡ് റവന്യു മാന്വൽ പ്രകാരം വ്യവസ്ഥകൾക്ക് വിധേയമായി ഒന്നിലധികം സർട്ടിഫിക്കറ്റുകൾ നൽകാവുന്നതാണെന്ന് ഇന്നലെ ലാൻഡ് റവന്യു അസിസ്റ്രന്റ് കമ്മിഷണർ ഇറക്കിയ സർക്കുലറിൽ പറയുന്നു.
ബാങ്കുകൾ അടക്കമുള്ള ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് വായ്പ എടുക്കാനാണ് കൈവശ സർട്ടിഫിക്കറ്രും ലൊക്കേഷൻ സ്കെച്ചും സ്ഥല ഉടമകൾ ആവശ്യപ്പെടുന്നത്. എന്നാൽ, ഈ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് വായ്പ എടുത്തതിൽ ചില ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് മദ്ധ്യമേഖലാ റവന്യു വിജിലൻസ് ഡെപ്യൂട്ടി കളക്ടർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഒരു സ്ഥലം ഒന്നിൽ കൂടുതൽ ധനകാര്യ സ്ഥാപനങ്ങളിൽ ഈട് വയ്ക്കുന്നതിന് കൈവശ സർട്ടിഫിക്കറ്റും ലൊക്കേഷൻ സ്കെച്ചും നൽകുന്നത് ഒഴിവാക്കാൻ ലാൻഡ് റവന്യു അസിസ്റ്രന്റ് കമ്മിഷണർ കഴിഞ്ഞ ആഗസ്റ്ര് 25ന് നിർദ്ദേശം നൽകിയത്.
വസ്തു ഈടിന്മേൽ വായ്പ അനുവദിക്കുമ്പോൾ ഭൂമിയുടെ ഒറിജിനൽ പ്രമാണം ധനകാര്യ സ്ഥാപനം വാങ്ങി സൂക്ഷിക്കും. അതുകൊണ്ടു തന്നെ സാധാരണ ഒന്നിലധികം ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് വായ്പ എടുക്കാനാവില്ല. വായ്പ നൽകുന്നത് ധനകാര്യ സ്ഥാപനങ്ങളുടെ വിവേചനാധികാരമാണ്. സ്ഥലഉടമയ്ക്ക് കൈവശ സർട്ടിഫിക്കറ്ര് നൽകേണ്ടത് ലാൻഡ് റവന്യു വകുപ്പിന്റെ ഉത്തരവാദിത്വവും. ഒന്നിലധികം കൈവശ സർട്ടിഫിക്കറ്റുകൾ നൽകരുതെന്ന് മാന്വലിൽ വ്യവസ്ഥ ഇല്ലാത്ത സാഹചര്യത്തിലാണ് ആദ്യ സർക്കുലർ റദ്ദാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |