തിരുവനന്തപുരം: ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ നടക്കുന്ന സമരത്തിൽ ഇന്റലിജൻസ് ബ്യൂറോ നിരീക്ഷണം ആരംഭിച്ചത് മൂന്നാഴ്‌ച മുമ്പ്. നേരത്തേ പദ്ധതി പ്രദേശം, സെക്രട്ടേറിയറ്റ് തുടങ്ങി സമരസമിതിയുടെ പ്രതിഷേധമുണ്ടായ എല്ലായിടത്തും ഐ.ബിയുടെ സാന്നിദ്ധ്യമുണ്ടായിരുന്നു.
സമരസമിതി റോഡ് ഉപരോധം നടത്തിയ ദിവസമുണ്ടായ നഷ്‌ടക്കണക്കുകളും വിമാനയാത്ര മുടങ്ങിയവരുടെ വിവരങ്ങളും ഐ.ബി ശേഖരിച്ചു. മുതലപ്പൊഴിയിലേക്ക് സമരം വ്യാപിച്ചപ്പോൾ അവിടവും നിരീക്ഷണത്തിലാക്കി. ഇതിനുശേഷമാണ് ട്രിവാൻഡ്രം ചേംബർ ഒഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്‌ട്രി പ്രസിഡന്റ് എസ്.എൻ. രഘുചന്ദ്രൻ നായർ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്ക് പരാതി നൽകുന്നത്. മറ്റ് ചില പരാതികളും ആഭ്യന്തര മന്ത്രാലയം ഐ.ബിക്ക് കൈമാറി. തുടർന്ന് തുറമുഖ സമരത്തിന് പരോക്ഷ പിന്തുണ നൽകുന്ന പത്ത് സന്നദ്ധസംഘടനകളെയും വ്യക്തികളെയും നിരീക്ഷണ വലയത്തിലാക്കുകയായിരുന്നു.
വിഴിഞ്ഞത്തെ അഴിയാക്കുരുക്ക്
തീരശോഷണം പഠിക്കാൻ സർക്കാർ സമിതിയെ നിയോഗിച്ചെങ്കിലും മത്സ്യത്തൊഴിലാളി പ്രതിനിധിയെ ഉൾപ്പെടുത്താത്തതിൽ ലത്തീൻ സഭയ്‌ക്ക് വിയോജിപ്പുണ്ട്. മുതലപ്പൊഴിയിലെ പ്രശ്‌നങ്ങൾ പഠിക്കാനുളള സർക്കാർ ഉത്തരവിലും ലത്തീൻ സഭയ്‌ക്ക് എതിർപ്പുണ്ട്. മത്സ്യത്തൊഴിലാളികളുടെ പുനരധിവാസം, ഗോഡൗണിൽ താമസിക്കുന്നവർക്ക് വാടക വീട് എന്നീ ആവശ്യങ്ങളിൽ സർക്കാർ ഉത്തരവിറങ്ങിയെങ്കിലും തങ്ങളുടെ ആവശ്യം അംഗീകരിച്ചില്ലെന്നാണ് ലത്തീൻ അതിരൂപതയുടെ പക്ഷം. മണ്ണെണ്ണ സബ്‌സിഡിയിൽ കേന്ദ്രമാണ് തീരുമാനമെടുക്കേണ്ടത്. നഷ്‌ടമാകുന്ന തൊഴിൽദിനങ്ങൾക്ക് നഷ്‌ടപരിഹാരം നൽകുന്നതിലും തീരുമാനം അകലെയാണ്.
6 ആവശ്യം അംഗീകരിച്ചാൽ
സമരം നിറിത്തും
ലത്തീൻ അതിരൂപത ഉന്നയിച്ച ഏഴ് ആവശ്യങ്ങളിൽ ആറെണ്ണം നടപ്പാക്കിയാൽ തുറമുഖ നിർമ്മാണം നിറുത്തിവയ്‌ക്കണമെന്ന ആവശ്യത്തിൽ നിന്ന് സമരസമിതി പിന്മാറിയേക്കുമെന്ന് ഒത്തുതീർപ്പ് ചർച്ചകൾക്ക് മദ്ധ്യസ്ഥ വഹിക്കുന്ന കെ.വി. തോമസ് പറഞ്ഞു. കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവയാണ് മദ്ധ്യസ്ഥ ചർച്ചകൾക്ക് നേതൃത്വം നൽകുന്ന മറ്റൊരാൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |