ന്യൂഡൽഹി : വിസിമാരുടെ ശമ്പളം തിരിച്ചു പിടിക്കാൻ ഉത്തരവിട്ടിട്ടില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. രാജി നോട്ടീസിന് വിശദീകരണം നൽകാൻ എഴു വരെ സമയം നീട്ടിയിട്ടുണ്ട്. മറുപടി ലഭിച്ച ശേഷം നേരിട്ട് ഹാജരാകണം. വിശദീകരണം പഠിക്കാൻ സമയം വേണം. ഇതിനിടെ എങ്ങനെയാണ് ശമ്പളം പിടിക്കാൻ ഉത്തരവിടുക.(ഇന്നലെ നാലു മണി വരെയായിരുന്നു നേരത്തേ അനുവദിച്ച സമയം.)
നോട്ടീസിനെതിരെ വി.സിമാർ ഹൈക്കോടതിയെ സമീപിച്ചു. തന്റെ നടപടി നിയമവിരുദ്ധമാണെങ്കിൽ കോടതി തടയുമായിരുന്നു. കോടതി വിധി മറ്റ് വിസി നിയമനങ്ങൾക്കും ഭീഷണിയാകുമെന്ന് സർക്കാർ ഭയപ്പെട്ടു. ചാൻസലർ പദവി ഒഴിയാൻ സന്നദ്ധത അറിയിച്ചതാണ്. നിർദ്ദേശങ്ങൾ അംഗീകരിച്ച മുഖ്യമന്ത്രി പദവിയിൽ തുടരാൻ ആവശ്യപ്പെട്ടു.
താൻ അപ്രീതി കാണിച്ചിട്ടില്ല. പ്രധാന വിഷയങ്ങൾ സംസാരിക്കാൻ ഫോൺ ചെയ്‌തപ്പോൾ മുഖ്യമന്ത്രിയെ കിട്ടിയില്ല. തിരിച്ചു വിളിച്ചില്ല. കത്തിന് മറുപടി നൽകാതിരുന്നപ്പോൾ ദേഷ്യപ്പെട്ടുമില്ല.
മന്ത്രിയുടെ പ്രസംഗം ദേശീയ വിരുദ്ധം
യു.പി സ്വദേശി എങ്ങനെ കേരളത്തിൽ ജോലി ചെയ്യുമെന്ന മന്ത്രിയുടെ ചോദ്യം ദേശീയ ഐക്യത്തിനെതിരാണ്. മന്ത്രി പ്രാദേശിക വാദം ഉയർത്തുന്നു എന്ന സന്ദേശമാണ് താൻ നൽകിയത്. വിഷയം ഏറ്റെടുക്കാൻ സി.പി.എം ദേശീയ നേതാക്കൾ തയ്യാറായിട്ടില്ല.
രാജ്ഭവനെതിരെ തെളിവുണ്ടോ
രാജ്ഭവൻ അന്യായമായി ഇടപെട്ടതിന് തെളിവില്ല. ആർ.എസ്.എസ് ബന്ധമുള്ള ഒരാളെപ്പോലും താൻ നിയമിച്ചിട്ടില്ല. ഉണ്ടെന്ന് തെളിയിച്ചാൽ ഗവർണർ പദവി രാജിവയ്‌ക്കും. മുഖ്യമന്ത്രി സംസാരിക്കുമ്പോൾ ശ്രദ്ധിക്കണം.
മാദ്ധ്യമങ്ങളോട് ദേഷ്യമില്ല
തിരുവനന്തപുരത്ത് ഒാണോഘോഷം ഇല്ലായിരുന്നുവെന്ന് പറഞ്ഞപ്പോൾ അതിൽ തങ്ങൾ പങ്കെടുത്തെന്ന് പറയാനുള്ള ധൈര്യം മാദ്ധ്യമ പ്രവർത്തകർക്കുണ്ടായില്ല. തനിക്ക് മാദ്ധ്യമങ്ങളോട് ദേഷ്യമില്ല.
വിദ്യാഭ്യാസ മേഖലയെ നശിപ്പിക്കുന്നു
സർവകലാശാലകളിലെ എല്ലാ അനധികൃത നടപടികളും താൻ ചോദ്യം ചെയ്‌തു. സമാന്തര സർക്കാരുണ്ടാക്കിയെന്നാണ് ആരോപണം. മുഖ്യമന്ത്രിയുടെ ഒാഫീസിലുള്ളവരാണ് യോഗ്യത ഇല്ലാത്തവരെ നിയമിക്കാൻ വിസിമാരോട് ആവശ്യപ്പെടുന്നത്. വിദ്യാഭ്യാസ മേഖലയെ നന്നാക്കാൻ തുനിയുന്നവർ അയോഗ്യരായ സ്വന്തം പാർട്ടിക്കാരെ തിരുകിക്കയറ്റുന്നു. മുഖ്യമന്ത്രിയുടെ സെക്രട്ടറിയുടെ അടുത്ത ബന്ധുവിനെ കണ്ണൂർ സർവകലാശാലയിൽ നിയമിക്കാൻ ശുപാർശ ചെയ്‌തില്ലേ.
ജനങ്ങൾ ജോലിക്കായി അലയുമ്പോളാണ് മന്ത്രിമാർ 50ലേറെ പേഴ്സണൽ സ്റ്റാഫിനെ നിയമിച്ച് രണ്ടുവർഷം കഴിയുമ്പോൾ പെൻഷൻ നൽകുന്നത്.
കേരളത്തിൽ ഭയന്നു ജീവിക്കുന്നു
കേരളത്തിൽ എല്ലാവരും ഭയത്തോടെയാണ് ജീവിക്കുന്നത്. തന്നെ കാണാൻ താത്‌പര്യം പ്രകടിപ്പിച്ച ഒരു കേന്ദ്രസർക്കാർ ഉദ്യോഗസ്ഥൻ കേരള ഹൗസിൽ മുഖ്യമന്ത്രി ഉണ്ടെന്നറിഞ്ഞ് സന്ദർശനം റദ്ദാക്കി. കറുത്ത ഷർട്ട് ധരിച്ച് പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്‌ത സർക്കാരാണ്.
വി.എസിനെ കുത്തി
മുൻ മുഖ്യമന്ത്രി അച്യുതാനന്ദനോട് ചെയ്‌തത് എന്താണെന്ന് എല്ലാവർക്കും അറിയാം. അദ്ദേഹത്തെ പിന്നിൽ നിന്ന് കുത്തിയവരാണ് ഇപ്പോഴത്തെ നേതൃത്വം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |