തിരുവനന്തപുരം: സംസ്ഥാനതല ഉദ്ഘാടനം കഴിഞ്ഞെങ്കിലും സാങ്കേതിക ഉപകരണങ്ങൾ എത്തിക്കാത്തതിനാൽ ഡിജിറ്റൽ സർവെ നടപടികൾ തുടങ്ങാൻ വൈകും.
സർവെ നടത്തുന്നതിന് അനുമതി നൽകുന്ന സർവെ ബൗണ്ടറി ആക്ട് ആൻഡ് റൂൾ 3,4 സെക്ഷൻ പ്രകാരമുള്ള നോട്ടിഫിക്കേഷൻ നടത്തി. എല്ലാ ജില്ലകളിലുമായി തിരഞ്ഞെടുത്ത 200 വില്ലേജുകളിലാണ് ആദ്യഘട്ട സർവെ. 14 ജില്ലകളിലെ15 വില്ലേജുകളിലാവും ആദ്യദിനം സർവെ. തിരുവനന്തപുരം ജില്ലയിൽ രണ്ട് വില്ലേജുകളിൽ തുടക്കത്തിൽ സർവെ നടക്കും.ഡ്രോൺ, റിയൽ ടൈം കൈൻമാറ്റിക് (ആർ.ടി.കെ) റോവർ, ആർ.ടി.എസ് (റോബോട്ടിക് ടോട്ടൽ സ്റ്റേഷൻ), ടാബ്‌ലെറ്റ് പി.സി തുടങ്ങിയ ഉപകരണങ്ങൾ ജില്ലകളിൽ എത്തിച്ചു കൊണ്ടിരിക്കുകയാണ്. സംസ്ഥാനത്തെ 1666 വില്ലേജുകളിൽ 1550ലാണ് ഡിജിറ്റൽ റീസർവേ. വില്ലേജ് സഭകൾ വിളിച്ചു ചേർത്ത് സർവെ സംബന്ധമായ വിശദീകരണം നൽകുന്നുണ്ട്. റോഡ്, തോടുകൾ, മറ്റ് അതിർത്തികൾ ആധാരമാക്കി ഭൂഉടമയുടെ സാന്നിദ്ധ്യത്തിലാവും സർവെ. ദിവസം മുൻകൂട്ടി അറിയിക്കും. വസ്തു ഉടമയോ പകരം ചുമതലപ്പെടുത്തുന്ന വ്യക്തിയോ ഉണ്ടാവണം. ഇതിനായി വസ്തു ഉടമ അപേക്ഷ നൽകേണ്ടതില്ല.
കോർസ് (കണ്ടിന്യുവസ്‌ലി ഓപ്പറേറ്റിംഗ് റഫറൻസ് സ്റ്റേഷൻ) എന്ന ജി.പി.എസ് നെറ്റ് വർക്കിന്റെ സഹായത്തോടെ ജിയോ ഇന്റർനെറ്റ് സേവനം ലഭ്യമാക്കിയുള്ള സർവെ നടത്തുമ്പോൾ തന്നെ സ്ഥലത്തിന്റെ അതിർത്തികൾ ഉടമയ്ക്ക് കാണാനാവും. ഇതു സംബന്ധിച്ച എല്ലാ വിവരങ്ങളും ' എന്റെ ഭൂമി'പോർട്ടലിൽ ലഭ്യമാവും.
സംശയനിവാരണം
പൊതുജനങ്ങൾക്കുള്ള സംശയങ്ങൾക്ക് 1800 4255 080 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |