കോട്ടയം : പ്രകൃതിക്ഷോഭങ്ങളിൽ കൃഷിനശിച്ചതിന്റെ നഷ്‌ടപരിഹാരം നൽകാതെ ഒരു ലക്ഷത്തിലേറെ അപേക്ഷകരെ കേന്ദ്രവും സംസ്ഥാനവും നെട്ടോട്ടമോടിക്കുന്നു. കേന്ദ്രവും സംസ്ഥാനവും കൂടി നൽകേണ്ടത് 44 കോടി രൂപയാണ്. കൃഷി വകുപ്പിന്റെ എയിംസ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്ന കർഷകർക്ക് ഒരു രൂപ പോലും ലഭിച്ചിട്ടില്ല.
ആദ്യ വെള്ളപ്പൊക്കത്തിൽ തന്നെ ഭൂരിപക്ഷം കർഷകരുടേയും നെല്ലും റബറും വാഴയും മരച്ചീനിയും മറ്റ് വിളകളും നശിച്ചിരുന്നു. ദുർബല മേഖലകളിലെ ബണ്ടുകൾ തകർന്ന് മടവീണു. ഓണവിപണി പ്രതീക്ഷിച്ച പച്ചക്കറികളും നശിച്ചു. നെല്ലിന് ഹെക്ടറിന് 35,000 രൂപ പ്രകൃതിക്ഷോഭ ദുരിതാശ്വാസമായി ലഭിക്കുമെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു. ഇൻഷ്വറൻസ് ചെയ്തില്ലെങ്കിലും വാഴയൊന്നിന് 100 രൂപയാണ് നഷ്ടപരിഹാരം. ആകെ ചെലവ് നോക്കുമ്പോൾ നഷ്ടപരിഹാരം ഒന്നുമാകില്ലെങ്കിലും വാഗ്ദാനം ചെയ്തത് പോലും നൽകിയിട്ടില്ല.
നഷ്ടപരിഹാരത്തിന് പത്ത് ദിവസത്തിനുള്ളിൽ എയിംസ് പോർട്ടലിൽ പേര് രജിസ്റ്റർ ചെയ്യണം. വിളവെടുക്കാതെ കൃത്യമായ നഷ്ടം തിട്ടപ്പെടുത്താനാവില്ലെങ്കിലും അപേക്ഷകൾ പരിശോധിച്ച് അംഗീകരിച്ച പണം പോലും സമയത്തിന് നൽകിയില്ല. ഇത്രയും കാലതാമസം ആദ്യമാണ്. സാമ്പത്തിക പ്രതിസന്ധിയാണ് കാരണമായി പറയുന്നത്.
ഇതുവുരെ നൽകാനുള്ളത്
സംസ്ഥാനം : 34 കോടി
കേന്ദ്രം : 10 കോടി
'' നടപടികളെല്ലാം പൂർത്തിയായി. സംസ്ഥാന വിഹിതം കർഷകരുടെ അക്കൗണ്ടുകളിൽ ഉടനെത്തും''
-പി.പ്രസാദ്, കൃഷി മന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |